Connect with us

Kerala

ബി ജെ പിയെ പിന്നിലാക്കി അന്‍വറിന്റെ അപ്രമാദിത്വം; 200 വോട്ടുകള്‍ പോലും തികക്കാനാകാതെ അഞ്ച് സ്ഥാനാര്‍ഥികള്‍

ബി ജെ പി നാലും എസ് ഡി പി ഐ അഞ്ചും സ്ഥാനത്തെത്തി

Published

|

Last Updated

കോഴിക്കോട് | നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ അപ്രമാദിത്വം നേടി പി വി അന്‍വര്‍. സ്വതന്ത്ര സ്ഥാനാര്‍ഥിയായി ജനവിധി തേടിയ അന്‍വര്‍ 19,760 വോട്ടുകള്‍ നേടി പ്രധാന പാര്‍ട്ടികളില്‍പ്പെട്ട ബി ജെ പിയെ പിന്നിലാക്കി. ഇതോടെ ബി ജെ പിക്ക് നാലാം സ്ഥാനത്തേക്ക് ഒതുങ്ങേണ്ടി വന്നു. ജനവിധി തേടിയ പത്ത് സ്ഥാനാര്‍ഥികളില്‍ അഞ്ച് സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ക്കും 200 വോട്ടുകള്‍ പോലും നേടാനായില്ല.

എല്‍ ഡി എഫിന്റെ സിറ്റിംഗ് സീറ്റായ നിലമ്പൂരില്‍ യു ഡി എഫിനാണ് വിജയം. കോണ്‍ഗ്രസ്സിലെ ആര്യാടാന്‍ ഷൗക്കത്ത് 11,077 വോട്ടിന്റെ വന്‍ഭൂരിപക്ഷത്തിലാണ് തിരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ  നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥിയായിരുന്ന അന്‍വറിനോട് പരാജയപ്പെട്ട ഷൗക്കത്ത് മിന്നും ജയത്തോടെയാണ് ഇത്തവണ പകരം വീട്ടിയത്. എട്ട് തവണ തുടര്‍ച്ചയായി വിജയിച്ച കോൺഗ്രസ്സ് നേതാവ് ആര്യാടന്‍ മുഹമ്മദിന് ശേഷമാണ് അദ്ദേഹത്തിന്റെ മകൻ ഷൗക്കത്തും നിലമ്പൂരില്‍ വെന്നിക്കൊടി പാറിച്ചത്.

രണ്ടാം സ്ഥാനത്തെത്തിയ എല്‍ ഡി എഫിന് 66,660 വോട്ടുകളാണ് നേടാനായത്. സി പി എമ്മിലെ എം സ്വരാജ് ഏറെ വിജയ പ്രതീക്ഷയോടുകൂടിയാണ് സ്വന്തം മണ്ഡലത്തിൽ അങ്കത്തിനിറങ്ങിയത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ സ്വരാജ് രണ്ടാമത്തെ നിയമസഭാ തിരഞ്ഞെടുപ്പിലാണ് പരാജയപ്പെടുന്നത്. തൃപ്പൂണിത്തുറയില്‍ കോണ്‍ഗ്രസ്സിലെ കെ ബാബുവിനെതിരെയായിരുന്നു  ഇതിന് മുന്നേ മത്സരിച്ച് പരാജയപ്പെട്ടത്.

എസ് ഡി പി ഐ 2,075 വോട്ടുകള്‍ നേടി അഞ്ചാം സ്ഥാനത്തെത്തി. അഡ്വ. സ്വാദിഖ് നടുത്തൊടിയായിരുന്നു സ്ഥാനാര്‍ഥി. പ്രധാന പാര്‍ട്ടികളുടെ സ്ഥാനാര്‍ഥികള്‍ക്ക് പുറമെ ആറ് സ്വതന്ത്ര സ്ഥാനാര്‍ഥികളായിരുന്നു നിലമ്പൂരില്‍ ജനവിധി തേടിയത്. തൃണമൂല്‍ പിന്തുണയിലായിരുന്നു പി വി അന്‍വര്‍ സ്വതന്ത്രനായി മത്സരിച്ചത്. സ്വതന്ത്രരില്‍ കൂടുതല്‍ വോട്ട് നേടിയതും അന്‍വറാണ്.

സ്ഥാനാര്‍ഥികളും അവര്‍ നേടിയ വോട്ടുകളും

  1. ആര്യാടന്‍ ഷൗക്കത്ത് (കോണ്‍ഗ്രസ്സ്)- 77,737
  2. എം സ്വരാജ് (സി പി എം)- 66,660
  3. പി വി അന്‍വര്‍ (സ്വതന്ത്രന്‍)- 19,760
  4. മോഹന്‍ ജോര്‍ജ് (ബി ജെ പി) 8,648
  5. അഡ്വ. സ്വാദിഖ് നടുത്തൊടി (എസ് ഡി പി ഐ)- 2,075
  6. ഹരിനാരായണന്‍ (സ്വതന്ത്രന്‍)- 185
  7. സതീഷ്‌കുമാര്‍ ജി (സ്വതന്ത്രന്‍)- 114
  8. വിജയന്‍ (സ്വതന്ത്രന്‍)- 85
  9. എന്‍ ജയരാജന്‍ (സ്വതന്ത്രന്‍)- 52
  10. പി രാധാകൃഷ്ണന്‍ നമ്പൂതിരിപ്പാട് (സ്വതന്ത്രന്‍)- 43
    നോട്ട- 630