Kerala
രണ്ടാഴ്ചക്കിടെ വീണ്ടും കപ്പൽ ദുരന്തം; കേരള തീരത്ത് ആശങ്ക
സംസ്ഥാനത്തിന്റെ തീരദേശ സുരക്ഷയിലും പരിസ്ഥിതിയിലും വലിയ വെല്ലുവിളി

കോഴിക്കോട് | കേരളത്തിന്റെ സമുദ്രാതിർത്തിയിൽ അടുത്ത കാലത്തായി തുടർച്ചയായി കപ്പൽ അപകടങ്ങൾ സംഭവിക്കുന്നത് ആശങ്ക ഉയർത്തുന്നു. രണ്ടാഴ്ചക്കിടെയുണ്ടായ രണ്ട് വലിയ കപ്പൽ അപകടങ്ങൾ സംസ്ഥാനത്തിന്റെ തീരദേശ സുരക്ഷയിലും പരിസ്ഥിതിയിലും വലിയ വെല്ലുവിളികളാണ് സൃഷ്ടിച്ചിരിക്കുന്നത്.
ഇന്ന്, ബേപ്പൂർ-അഴീക്കൽ തുറമുഖങ്ങൾക്ക് പടിഞ്ഞാറ് ഭാഗത്ത് ഏകദേശം 85 കിലോമീറ്ററോളം ഉൾക്കടലിൽ സിംഗപ്പൂർ പതാക വഹിക്കുന്ന ചൈനീസ് ചരക്കുകപ്പലായ ‘വാൻ ഹായ് 503’ന് തീപിടിച്ചതാണ് ഒടുവിലെ അപകടം. കൊളംബോയിൽ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന കപ്പലാണിത്. കപ്പലിൽ 22 തൊഴിലാളികളുണ്ടായിരുന്നതായും, ഇതിൽ 18 പേർ കടലിലേക്ക് ചാടിയതായും റിപ്പോർട്ടുണ്ട്. ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ ഇന്ത്യൻ കോസ്റ്റ് ഗാർഡും നാവിക സേനയും ചേർന്ന് നടത്തിവരികയാണ്.
കപ്പലിൽ ഏകദേശം 650 കണ്ടെയ്‌നറുകളുണ്ടായിരുന്നതിൽ 50 എണ്ണം കടലിൽ പതിച്ചതായാണ് പ്രാഥമിക വിവരം. കപ്പലിൽ പൊട്ടിത്തെറികൾ ഉണ്ടായതായും സൂചനയുണ്ട്. ഈ അപകടത്തെത്തുടർന്ന് കോസ്റ്റ് ഗാർഡിന്റെ ഐ.സി.ജി.എസ് സാചേത്, അർണവേഷ്, സമുദ്ര പ്രഹരി, അഭിനവ്, രാജ്ദൂത്, സി144 എന്നീ കപ്പലുകളും നാവിക സേനയുടെ ഐ.എൻ.എസ് സൂറത്തും രക്ഷാപ്രവർത്തനങ്ങൾക്കായി വിന്യസിച്ചിട്ടുണ്ട്. തീരത്തേക്ക് എത്തുന്ന തൊഴിലാളികൾക്ക് ചികിത്സ ഒരുക്കാൻ കോഴിക്കോട്, എറണാകുളം ജില്ലാ കളക്ടർമാർക്ക് മുഖ്യമന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്.
മെയ് 24ന് കൊച്ചി തീരത്തുണ്ടായ ‘എം.എസ്.സി എൽസ 3’ എന്ന ചരക്കുകപ്പലിന്റെ അപകടം വലിയ പാരിസ്ഥിതിക ആശങ്കകളാണ് ഉയർത്തിയത്. 643 കണ്ടെയ്‌നറുകളുമായി സഞ്ചരിച്ചിരുന്ന ഈ കപ്പൽ മുങ്ങുകയും, അതിലെ കണ്ടെയ്‌നറുകൾ കേരളത്തിന്റെ തീരങ്ങളിലേക്ക് ഒഴുകിയെത്തുകയും ചെയ്തു. ഈ അപകടം സംസ്ഥാന ദുരന്തമായി സർക്കാർ പ്രഖ്യാപിച്ചു.
കപ്പലിൽ അപകടകരമായ രാസവസ്തുക്കൾ ഉണ്ടായിരുന്നതായി പിന്നീട് വ്യക്തമായി. ഇതിൽ കാൽസ്യം കാർബൈഡ് അടങ്ങിയ 12 കണ്ടെയ്‌നറുകളും റബർ കലർത്തിയ രാസമിശ്രിതം അടങ്ങിയ ഒരു കണ്ടെയ്‌നറും ഉൾപ്പെട്ടിരുന്നു. ഇവയെല്ലാം കപ്പലിനുള്ളിൽ തന്നെയായിരുന്നുവെന്നും തീരത്തെത്തിയ കണ്ടെയ്‌നറുകളിൽ അപകടകരമായ രാസവസ്തുക്കളുണ്ടായിരുന്നില്ലെന്നും അധികൃതർ അറിയിച്ചിരുന്നു. എന്നാൽ, കടലിൽ എണ്ണയുടെ അംശം കലർന്നിട്ടുണ്ടെന്നും അത് നിയന്ത്രണ വിധേയമാക്കാൻ നടപടികൾ സ്വീകരിച്ചുവരുന്നുണ്ടെന്നും റിപ്പോർട്ടുണ്ടായിരുന്നു.
ഈ അപകടത്തെത്തുടർന്ന് മത്സ്യത്തൊഴിലാളികൾക്ക് വലിയ ബുദ്ധിമുട്ടുകളുണ്ടായി. സർക്കാർ ദുരിതത്തിലായ മത്സ്യത്തൊഴിലാളികൾക്ക് 1000 രൂപയും ആറ് കിലോ അരിയും സഹായമായി പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിലെ 78,498 കുടുംബങ്ങൾക്കാണ് ഈ സഹായം ലഭിക്കുക.
ഈ രണ്ട് അപകടങ്ങളും കേരളത്തിന്റെ തീരദേശ സുരക്ഷാ സംവിധാനങ്ങളുടെ കാര്യക്ഷമതയെക്കുറിച്ചും സമുദ്രഗതാഗതത്തിന്റെ അപകടസാധ്യതകളെക്കുറിച്ചും ഗൗരവമായ ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. ഭാവിയിൽ ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ കൂടുതൽ കർശനമായ നിയമങ്ങളും സുരക്ഷാ നടപടികളും അനിവാര്യമാണെന്ന് ഈ സംഭവങ്ങൾ അടിവരയിടുന്നു.