Connect with us

National

അഭ്യൂഹങ്ങള്‍ക്ക് അന്ത്യം; സുഖ്‌വീന്ദര്‍ സിംഗ് സുഖു ഹിമാചല്‍ മുഖ്യമന്ത്രി

ഇടഞ്ഞുനില്‍ക്കുന്ന പിസിസി പ്രസിഡന്റ് പ്രതിഭാ സിംഗിനെ ,വീട്ടിലെത്തി കണ്ടതിന് ശേഷമാണ് സുഖ്‌വീന്ദര്‍ സിംഗ് അധികാരമേറ്റെടുത്തത്

Published

|

Last Updated

ഷിംല  | അവകാശവാദങ്ങള്‍ക്കും അഭ്യൂഹങ്ങള്‍ക്കും അന്ത്യം കുറിച്ച് ഹിമാചല്‍ പ്രദേശിന്റെ പതിനഞ്ചാമത് മുഖ്യമന്ത്രിയായി സുഖ്‌വീന്ദര്‍ സിംഗ് സുഖു സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖര്‍ഗെയുടെ സാന്നിധ്യത്തില്‍ ഷിംലയില്‍ നടന്ന ചടങ്ങുകളില്‍ രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധിക്കും,സച്ചിന്‍ പൈലറ്റ്, അശോക് ഗെഹ്ലോട്ട്, കെ സി വേണുഗോപാല്‍ തുടങ്ങിയ നേതാക്കള്‍ പങ്കെടുത്തു. മുകേഷ് അഗ്‌നിഹോത്രി ഉപ മുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു.ഇടഞ്ഞുനില്‍ക്കുന്ന പിസിസി പ്രസിഡന്റ് പ്രതിഭാ സിംഗിനെ ,വീട്ടിലെത്തി കണ്ടതിന് ശേഷമാണ് സുഖ്‌വീന്ദര്‍ സിംഗ് അധികാരമേറ്റെടുത്തത്. മകന്‍ വിക്രമാദിത്യ സിംഗ് മിക്കവാറും മന്ത്രിസഭയില്‍ ഉണ്ടാകുമെന്ന് പ്രതിഭാ സിംഗ് പറഞ്ഞു. ഹൈക്കമാന്‍ഡ് തീരുമാനം ബഹുമാനിക്കുന്നതായി വിക്രമാദിത്യ സിംഗും വ്യക്തമാക്കി.

പത്ര വിതരണക്കാരനായി വരുമാനം കണ്ടെത്തിയ വിദ്യാര്‍ത്ഥിയില്‍നിന്നും മുഖ്യമന്ത്രി പദത്തിലേക്ക് എത്തിയ സുഖുവിനെ സാധാരണക്കാരുടെ പ്രതിനിധിയായാണ് കോണ്‍ഗ്രസ് അവതരിപ്പിക്കുന്നത്.സംസ്ഥാനത്തെ പ്രബല ജാതി വിഭാഗമായ രജ്പുത്ത് വിഭാഗക്കാരനാണ് സുഖ്വീന്ദര്‍ സിംഗ് സുഖു. രാഷ്ട്രീയ പാരമ്പര്യമില്ലാത്ത കുടുംബത്തില്‍ ബസ് ഡ്രൈവറുടെ മകനായി ജനനം. പ്രീഡിഗ്രി പഠനകാലത്ത് നേതൃ പദവിയിലേക്കെത്തി. അന്നുമുതല്‍ കോണ്‍ഗ്രസിന്റെ തണലിലാണ് ജീവിതം. നിയമ ബിരുദ പഠന കാലത്ത് പുലര്‍ച്ച പത്രം വിതരണം ചെയ്തും പാല് വിറ്റും ചിലവിന് പണം കണ്ടെത്തിയിട്ടുണ്ട് സുഖു.എന്‍എസ്‌യുവിനെയും യൂത്ത് കോണ്‍ഗ്രസിനെയും പതിനാറ് കൊല്ലം സംസ്ഥാനത്ത് സുഖു നയിച്ചു. 4 വര്‍ഷം സംസ്ഥാന ജനറല്‍ സെക്രട്ടറി. 6 വര്‍ഷം പിസിസി അധ്യക്ഷനായി. രാഹുല്‍ ഗാന്ധിയുമായും അടുത്ത ബന്ധം. എന്നാല്‍ നീണ്ട രാഷ്ട്രീയ ജിവിതത്തില്‍ ഇതുവരെ സുഖു മന്ത്രിയായിട്ടില്ല. 1992 ല്‍ ഷിംല കോര്‍പ്പറേഷന്‍ കൗണ്‍സിലറായി. 2003 മുതല്‍ നാല് തവണ എംഎല്‍എയായിരുന്നു. 2007 മുതല്‍ 5 വര്‍ഷം നിയമസഭയില്‍ ചീഫ് വിപ്പും ആയി പ്രവര്‍ത്തിച്ചു.

 

Latest