Connect with us

Kerala

കൂട്ടത്തോടെ മെഡിക്കല്‍ ലീവെടുത്ത 30 ജീവനക്കാര്‍ക്ക് പിരിച്ചുവിടല്‍ നോട്ടീസ് നല്‍കി എയര്‍ ഇന്ത്യ എക്‌സ്പ്രസ്

കൂട്ടത്തോടെ അവധിയെടുത്ത് സര്‍വീസ് മുടക്കുന്നത് നിയമലംഘനം മാത്രമല്ല, എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ സര്‍വിസ് ചട്ടങ്ങളുടെ ലംഘനം കൂടിയാണെന്നും നോട്ടീസില്‍ വ്യക്തമാക്കുന്നു.

Published

|

Last Updated

ന്യൂഡല്‍ഹി| ജീവനക്കാരുടെ സമരത്തില്‍ കടുത്ത നടപടിയെടുത്ത് എയര്‍ ഇന്ത്യ എക്‌സ്പ്രസ്. കൂട്ടത്തോടെ മെഡിക്കല്‍ ലീവെടുത്ത് മിന്നല്‍ സമരം നടത്തിയ ജീവനക്കാര്‍ക്ക് പിരിച്ചുവിടല്‍ നോട്ടീസ് നല്‍കിയിരിക്കുകയാണ് കമ്പനി. 30 സീനിയര്‍ ക്രൂ മെമ്പര്‍മാരെ പിരിച്ചുവിട്ടതായി ദേശീയമാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സമരം ചെയ്യുന്ന സീനിയില്‍ ക്രൂ അംഗങ്ങള്‍ക്ക് ഇ-മെയില്‍ വഴിയാണ് കമ്പനി നോട്ടീസ് അയച്ചത്.

കൂട്ടത്തോടെ അവധിയെടുത്ത് സര്‍വീസ് മുടക്കുന്നത് നിയമലംഘനം മാത്രമല്ല, എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ സര്‍വിസ് ചട്ടങ്ങളുടെ ലംഘനം കൂടിയാണെന്നും നോട്ടീസില്‍ വ്യക്തമാക്കുന്നു. നോട്ടീസ് ലഭിച്ചവരെ ഇനി എയര്‍ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാരായി പരിഗണിക്കില്ല. ഈ ജീവനക്കാര്‍ക്ക് ഔദ്യോഗിക ഇ-മെയില്‍, സെര്‍വര്‍ എന്നിവ കൈകാര്യം ചെയ്യാന്‍ അനുമതിയുണ്ടാകില്ലെന്നും കമ്പനി അറിയിച്ചു.

ജൂനിയര്‍ ക്രൂ ജീവനക്കാരും അവധിയിലാണ്.ന്യായമായ കാരണമില്ലാതെയാണ് ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കുന്നതെന്നും നൂറിലധികം പേരുടെ മെഡിക്കല്‍ ലീവിന് പിന്നില്‍ കൂട്ടായ തീരുമാനം ഉണ്ടെന്നും പിരിച്ചുവിടല്‍ നോട്ടീസില്‍ കമ്പനി ചൂണ്ടിക്കാണിക്കുന്നു.സര്‍വീസുകള്‍ മുടക്കുക ലക്ഷ്യമിട്ട് കരുതിക്കൂട്ടിയുള്ള അവധിയെടുക്കലാണ് നടന്നതെന്ന് നോട്ടീസില്‍ പറയുന്നു.

അതേസമയം തുടര്‍ച്ചയായ രണ്ടാം ദിവസവും സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ എക്സ്പ്രസ്. ദീര്‍ഘ ദൂരം യാത്ര ചെയ്ത് എയര്‍പോര്‍ട്ടില്‍ എത്തിയ ശേഷമാണ് വിമാനം റദ്ദാക്കിയ വിവരം കമ്പനി അറിയിക്കുന്നത്. ഇതോടെ നിരവധി പേരാണ് കോഴിക്കോട്, കണ്ണൂര്‍, തിരുവനന്തപുരം എയര്‍പോര്‍ട്ടുകളില്‍ പ്രതിഷേധിക്കുന്നത്.

എയര്‍ ഇന്ത്യ എക്സ്പ്രസ്സ് തൊഴിലാളി സമരത്തെ തുടര്‍ന്ന് കണ്ണൂരില്‍ ഇന്ന് ഇതുവരെ നാല് സര്‍വീസുകള്‍ റദാക്കി. 4.20ന്റെ ഷാര്‍ജ വിമാനം അവസാന നിമിഷം റദ്ദാക്കിയതോടെ യാത്രക്കാര്‍ വിമാനത്താവളത്തില്‍ പ്രതിഷേധിച്ചു. കരിപ്പൂരില്‍ അല്‍ ഐന്‍, ജിദ്ദ , ദോഹ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകളാണ് റദ്ദാക്കിയത്. 8.30 ന് പുറപ്പെടേണ്ട തിരുവനന്തപുരം മസ്‌ക്കറ്റ് എയര്‍ ഇന്ത്യ എക്സ്പ്രസ്സ് റദ്ദാക്കി.

തിരുവനന്തപുരത്ത് നിന്ന് പുലര്‍ച്ചെ 1.10 ന് അബുദാബിയിലേക്ക് പുറപ്പെടേണ്ട വിമാനവും റദ്ദാക്കി. ഇതോടെ പ്രതിഷേധവുമായി യാത്രക്കാരെത്തി. തിരുവനന്തപുരത്ത് നിന്ന് രാത്രി 10.10 ന് ദമാമിലേക്ക് പോകേണ്ട വിമാനവും റദ്ദാക്കിയിരുന്നു. സമരം നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങളെ ഇന്ന് കാര്യമായി ബാധിച്ചിട്ടില്ല. വൈകിട്ട് 3 ന് കൊല്‍ക്കത്തയിലേക്കുള്ള ഒരു ആഭ്യന്തര സര്‍വീസ് മാത്രമാണ് ഇന്ന് ഇതുവരെ എയര്‍ ഇന്ത്യ ക്യാന്‍സല്‍ ചെയ്തിട്ടുള്ളത്.

വിമാനത്താവളത്തിലേക്ക് വരുന്നതിന് മുന്‍പ് യാത്രക്കാര്‍ വിമാനമുണ്ടോയെന്ന് വിളിച്ച് ചോദിക്കണമെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് മാനേജ്മെന്റ് അറിയിച്ചു. വരും ദിവസങ്ങളിലും എയര്‍ ഇന്ത്യ സര്‍വീസുകള്‍ തടസ്സപ്പെട്ടേക്കും. കമ്പനി സി ഇ ഒ അലോക് സിംഗ് ജീവനക്കാര്‍ക്ക് ഇമെയില്‍ അയച്ചു. നിയന്ത്രിത ഷെഡ്യൂള്‍ ഏര്‍പ്പെടുത്താന്‍ കമ്പനി നിര്‍ബന്ധിതമായെന്ന് അലോക് സിംഗ് അറിയിച്ചു. വരും ദിവസങ്ങളിലെ പ്രതിസന്ധി മറികടക്കാനുള്ള ശ്രമത്തിലാണ്. ജീവനക്കാരുമായി ചര്‍ച്ചയ്ക്ക് സന്നദ്ധമാണെന്നും അലോക് സിംഗ് വ്യക്തമാക്കി. വിമാനത്താവളങ്ങളില്‍ നിന്ന് കൃത്യമായ അറിയിപ്പോ അടിസ്ഥാന സൗകര്യങ്ങളോ ലഭിച്ചില്ലെന്നും യാത്രക്കാര്‍ പരാതിപ്പെട്ടു. യാത്ര തുടരാന്‍ കഴിയാതെ പോയവര്‍ക്ക് ടിക്കറ്റ് തുക തിരിച്ചു നല്‍കുമെന്നാണ് എയര്‍ ഇന്ത്യ അറിയിച്ചിരിക്കുന്നത്.

 

 

 

Latest