National
അഹ്മദാബാദ് ദുരന്തം: ഒരാൾ അത്ഭുതകരമായി രക്ഷപ്പെട്ടു; വിമാനമിടിച്ച കെട്ടിടത്തിലെ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികൾക്കും ദാരുണാന്ത്യം
രമേശ് വിശ്വേസ് കുമാര്‍ (38) ആണ് രക്ഷപ്പെട്ടത്

അഹമ്മദാബാദ് | അഹമ്മദാബാദ് ആകാശ ദുരന്തത്തിൽ എയര്‍ ഇന്ത്യ വിമാനത്തിലുണ്ടായിരുന്ന ഒരാളൊഴികെ 241 പേരും മരിച്ചതായി സ്ഥിരീകരിച്ചു. രമേശ് വിശ്വേസ് കുമാര്‍ (38) ആണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. പരുക്കേറ്റ ഇയാള്‍ ചികിത്സയിലാണ്. ഇയാൾ നടന്ന് ആംബുലൻസിലേക്ക് കയറുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. വിമാനം വീണുണ്ടായ ദുരന്തത്തില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കും ജീവന്‍ പൊലിഞ്ഞു.
മേഘാനി നഗറിലെ ബി ജെ മെഡിക്കല്‍ കോളജിന്റെ യു ജി ഹോസ്റ്റലിലെ വിദ്യാര്‍ഥികളാണ് മരിച്ചത്. 25 വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റു. എയര്‍ ഇന്ത്യയുടെ ബോയിംഗ് 787 ഡ്രീംലൈനര്‍ വിമാനം വീഴുന്നതിനിടെ ഹോസ്റ്റല്‍ കെട്ടിടത്തിലിടിച്ചാണ് ഇവര്‍ക്ക് ജീവന്‍ നഷ്ടമായത്. ഗുജറാത്ത് സ്വദേശികളായ എം ബി ബി എസ് വിദ്യാര്‍ഥികളാണ് മരിച്ചത്.
230 യാത്രികരും 12 ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. മരിച്ചവരില്‍ ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയും മലയാളി നഴ്‌സ് രഞ്ജിത ഗോപകുമാറും ഉള്‍പ്പെടുന്നു. 169 ഇന്ത്യക്കാര്‍, 53 ബ്രിട്ടീഷ് പൗരന്മാര്‍, 7 പേര്‍ പോര്‍ച്ചുഗീസുകാര്‍, ഒരു കനേഡിയന്‍ പൗരനുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.
വിമാനം തകര്‍ന്ന് വീണ മെഡിക്കല്‍ ഹോസ്റ്റലില്‍ നിരവധി വിദ്യാര്‍ഥികള്‍ ഉണ്ടായിരുന്നു. ഉച്ചസമയമായിരുന്നതിനാല്‍ കൂടുതല്‍ പേരും മെസ്സിലായിരുന്നു. ഹോസ്റ്റല്‍ കെട്ടിടത്തിന്റെ ഒരു ഭാഗം പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. അപകടം നടന്നതിന് തൊട്ട് പിന്നാലെ ഫയര്‍ ഫോഴ്‌സും പൊലീസും എന്‍ഡിആര്‍എഫ് സംഘവും സ്ഥലത്തെത്തിയെങ്കിലും തീയും പുകയും മൂലം രക്ഷാപ്രവര്‍ത്തനത്തിന് തുടക്കത്തില്‍ തടസ്സം നേരിട്ടു.