Connect with us

Kerala

അഹ്മദാബാദ് വിമാന ദുരന്തം: രഞ്ജിതയുടെ മൃതദേഹം നാട്ടിലെത്തിച്ചു

സംസ്‌കാരം വൈകിട്ട് 4.30 ന് വീട്ടുവളപ്പില്‍

Published

|

Last Updated

പത്തനംതിട്ട | അഹ്മദാബാദ് വിമാനാപകടത്തില്‍ മരിച്ച മലയാളി പത്തനംതിട്ട പുല്ലാട് സ്വദേശി രഞ്ജിത ജി നായരുടെ (39) മൃതദേഹം നാട്ടിലെത്തിച്ചു. തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹം 11ന് സ്വദേശമായ പുല്ലാട്ട് കൊണ്ടുവരും. തുടര്‍ന്ന് രഞ്ജിത പഠിച്ച ശ്രീ വിവേകാനന്ദ ഹൈസ്‌കൂളില്‍ 2.30 വരെ പൊതുദര്‍ശനത്തിന് വെക്കും. വൈകിട്ട് 4.30 ന് വീട്ടുവളപ്പിലാണ് സംസ്‌കരികാരം. പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലായതിനാല്‍ എംബാം ചെയ്ത് പ്രത്യേക പെട്ടിയിലാണ് മൃതദേഹമുള്ളത്.

രഞ്ജിത ജി നായരുടെ മരണാനന്തര ചടങ്ങുകള്‍ സംബന്ധിച്ച ക്രമീകരണത്തിന്റെ ഭാഗമായി പുല്ലാട് വടക്കേകവല മോഡല്‍ സര്‍ക്കാര്‍ യു പി സ്‌കൂളിന് ജൂണ്‍ ഇന്ന് അവധിയാണ്. മാതാവ് തുളസിയുടെ ഡി എന്‍ എ പരിശോധനയിലൂടെയാണ് രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞത്. അഹമ്മദാബാദിലുണ്ടായിരുന്ന സഹോദരന്‍ രതീഷിനെ അധികൃതര്‍ ഇക്കാര്യം അറിയിച്ചതോടെ ആശുപത്രിയില്‍ ഇവരുടെ സാന്നിധ്യത്തില്‍ മൃതദേഹം എംബാം ചെയ്ത് പ്രത്യേക പേടകത്തിലാക്കി. ഇന്നലെ രാത്രി 11.45ന് എയര്‍ ഇന്ത്യ വിമാനത്തില്‍ ഡല്‍ഹിയിലേക്ക് അയച്ച മൃതദേഹം പുലര്‍ച്ചെ 1.45ന് അവിടെ എത്തി. തുടര്‍ന്ന് 3.28നുള്ള തിരുവനന്തപുരം വിമാനത്തില്‍ കയറ്റിയാണ് 6.50ന് തിരുവനന്തപുരത്തെത്തിച്ചത്.

മൃതദേഹം തിരിച്ചറിയാനായി അഹമ്മദാബാദിലെത്തിയ സഹോദരന്‍ രതീഷ് ജി നായരും ബന്ധു ഉണ്ണികൃഷ്ണനും മൃതദേഹത്തെ അനുഗമിക്കും.

പുല്ലാട് കുറുങ്ങഴ കൊഞ്ഞോണ്‍ വീട്ടില്‍ പരേതനായ ഗോപകുമാരന്‍ നായര്‍-തുളസി ദമ്പതികളുടെ മകളാണ് രഞ്ജിത. യു കെയില്‍ നഴ്സായിരുന്ന രഞ്ജിത അഞ്ചുദിവസത്തെ അവധിക്കു നാട്ടിലെത്തി അഹമ്മദാബാദില്‍ നിന്നുള്ള വിമാനത്തില്‍ തിരികെ ജോലി സ്ഥലത്തേക്കു മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.

 

 

Latest