Connect with us

Kerala

അഗ്നിപഥ്: പ്രതിഷേധം കേരളത്തിലും; തിരുവനന്തപുരത്തും കോഴിക്കോട്ടും കൂറ്റൻ റാലി

ജസ്റ്റിസ് ഫോർ ആർമി സ്റ്റുഡൻസ് എന്ന ബാനറിന് കീഴിൽ അണിനിരന്നാണ് സമരം.

Published

|

Last Updated

കോഴിക്കോട് /തിരുവനന്തപുരം|സേനയിൽ കരാർ നിയമന‌ം നൽകുന്ന അഗ്നിപഥ് പദ്ധതിക്ക് എതിരായ രാജ്യവ്യാപക പ്രക്ഷോഭം കേരളത്തിലേക്കും പടരുന്നു. സംസ്ഥാനത്ത് രണ്ടിടങ്ങളിൽ ആർമി റിക്രൂട്ട്മെന്റിന് കാത്തിരിക്കുന്ന ഉദ്യോഗാർഥികൾ പ്രതിഷേധ പ്രകടനം നടത്തുകയാണ്. തിരുവനന്തപുരത്തും കോഴിക്കോട്ടുമാണ് ഇപ്പോൾ പ്രതിഷേധ പ്രകടനം നടക്കുന്നത്.

തിരുവനന്തപുരത്ത് രാജ്ഭവനിലേക്കാണ് ഉദ്യോഗാർഥികളുടെ മാർച്ച്. ജസ്റ്റിസ് ഫോർ ആർമി സ്റ്റുഡൻസ് എന്ന ബാനറിന് കീഴിൽ അണിനിരന്നാണ് സമരം. ആർമി റിക്രൂട്ട്മെന്റ് പരീക്ഷ മാറ്റിവെച്ചതിനെതിരെയാണ് ഉദ്യോഗാർഥികളുടെ പ്രതിഷേധം. ഒന്നര വർഷത്തിലേറെയായി ആർമി റിക്രൂട്ട്മെന്റിന് വേണ്ടി കാത്തിരിക്കുന്നുവെന്ന് ഉദ്യോഗാർഥികൾ പറയുന്നു. പരീക്ഷ എഴുതുക എന്നത് തങ്ങളുടെ അവകാശമാണെന്നും അവർ വ്യക്തമാക്കുന്നു.

കോഴിക്കോട്ട് റെയിൽവേ സ്റ്റേഷന് മുന്നിലാണ് ആർമി പരീക്ഷാർഥികളുടെ സമരം. പരീക്ഷ വെെകുന്നതിലുള്ള ആശങ്കയാണ് ഇവിടെയും വിദ്യാർഥികൾ പങ്കുവെക്കുന്നത്. തങ്ങൾക്ക് വേണ്ടത് നാല് വർഷത്തെ തൊഴിലല്ലെന്ന് ഉദ്യോഗാർഥികൾ പറയുന്നു.