Kerala
ആരോഗ്യമന്ത്രിയുടെ വീട്ടിൽ റീത്ത് വച്ചതിൽ കടുത്ത നടപടി; 25 യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസ്
28,000 രൂപയുടെ നഷ്ടമുണ്ടാക്കിയെന്നാണ് എഫ്‌ഐആര്‍.
തിരുവനന്തപുരം| ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ വീട്ടില്‍ കയറി റീത്തുവച്ച് പ്രതിഷേധം നടത്തിയതില്‍ 25 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത് പോലീസ്. യൂത്ത് കോണ്‍ഗ്രസ് ജില്ലാ അധ്യക്ഷന്‍ നേമം ഷെജീര്‍ അടക്കമുള്ളവര്‍ക്കെതിരെയാണ് കേസെടുത്തത്. കലാപശ്രമത്തിനും അതിക്രമിച്ചുകയറിയതിനുമാണ് കേസ് ചുമത്തിയിട്ടുള്ളത്.
മൂന്ന് പോലീസ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്തുവെന്നും മന്ത്രി മന്ദിരത്തിന്റെ ഗേറ്റും ലോക്കും തല്ലിത്തകര്‍ത്തു വെന്നും പോലീസ് പറഞ്ഞു. 28,000 രൂപയുടെ നഷ്ടമുണ്ടാക്കിയെന്നാണ് എഫ്‌ഐആര്‍.
ഇന്ന് രാവിലെയായിരുന്നു മന്ത്രി വീണാ ജോര്‍ജിന്റെ ഔദ്യോഗിക വസതിയിലേയ്ക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധമാര്‍ച്ച് നടത്തിയത്. വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ചികിത്സാ പിഴവ് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം. മന്ത്രിയുടെ ഔദ്യോഗിക വീടിന് വസതിക്ക് മുന്നില്‍ വന്‍ സുരക്ഷാ വീഴ്ചയാണ് പോലീസിന് ഉണ്ടായത്. മൂന്ന് പോലീസുകാര്‍ മാത്രമാണ് മന്ത്രിയുടെ വീടിന് മുന്നില്‍ സുരക്ഷയ്ക്കായി ഉണ്ടായിരുന്നത്.
പ്രതിഷേധം ഉണ്ടായി 15 മിനിറ്റിന് ശേഷമാണ് കൂടുതല്‍ പോലീസുകാര്‍ എത്തുന്നത്. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കുന്നതിനിടെ കയ്യേറ്റവുമുണ്ടായി. കസ്റ്റഡിയിലെടുത്തവരെ കൊണ്ടുപോകാന്‍ അനുവദിക്കാതെ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചതാണ് കയ്യാങ്കളിയിലേക്ക് നയിച്ചത്. ഏറെ നേരത്തെ ശ്രമത്തിന് ശേഷം പ്രവര്‍ത്തകരെ പോലീസ് പിരിച്ച് വിട്ടു.




