Connect with us

Kerala

പാര്‍ട്ടി പറഞ്ഞപ്പോള്‍ രാജിവെച്ച മഹാനായ നേതാവ്; തെന്നലയെ അനുസ്മരിച്ച് എ കെ ആന്റണി

ഞാനും കരുണാകരനും തമ്മിലുള്ള തര്‍ക്കങ്ങള്‍ക്ക് പാലമായി പ്രവര്‍ത്തിച്ചത് തെന്നലയായിരുന്നുവെന്നും ആന്റണി.

Published

|

Last Updated

തിരുവനന്തപുരം| മുന്‍ കെപിസിസി പ്രസിഡന്റും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ തെന്നല ബാലകൃഷ്ണപിളളയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. കേരളത്തിലെ കോണ്‍ഗ്രസിലെ സര്‍വാദരണീയനായ നേതാവാണ് തെന്നല ബാലകൃഷ്ണപ്പിള്ള. തന്റെ ജ്യേഷ്ഠ സഹോദരനെ പോലെയാണ് തെന്നലയെന്നും എ കെ ആന്റണി മാധ്യമങ്ങളോട് പറഞ്ഞു. കോണ്‍ഗ്രസില്‍ തര്‍ക്കം ഉണ്ടായപ്പോഴൊക്കെ തെന്നലയുടെ വാക്കായിരുന്നു അവസാനത്തേത്. തര്‍ക്കങ്ങള്‍ പരിശോധിച്ച് തീരുമാനം ഉണ്ടാക്കാന്‍ തെന്നലയ്ക്ക് കഴിഞ്ഞു. എല്ലാവര്‍ക്കും സ്വീകാര്യനായ സാമൂഹ്യ പ്രവര്‍ത്തകനായിരുന്നു. കേരളത്തിലെ കോണ്‍ഗ്രസിന് മാത്രമല്ല അദ്ദേഹം സ്വീകാര്യനായിരുന്നതെന്നും ആന്റണി പറഞ്ഞു.

തെന്നല ബാലകൃഷ്ണപിളളയുടെ കാലത്ത് ഒരു ഗ്രൂപ്പ് തര്‍ക്കം പോലും ഉണ്ടായിരുന്നില്ല. പാര്‍ട്ടി പറഞ്ഞപ്പോള്‍ രാജിവെച്ച മഹാനായ നേതാവായിരുന്നു അദ്ദേഹം. അങ്ങനെ എത്ര നേതാവുണ്ട് ഇപ്പോഴെന്നും ആന്റണി ചോദിച്ചു. തെന്നല സൗമ്യനും ശാന്തനുമായിരുന്നു. ഞാനും കരുണാകരനും തമ്മിലുള്ള തര്‍ക്കങ്ങള്‍ക്ക് പാലമായി പ്രവര്‍ത്തിച്ചത് തെന്നലയായിരുന്നുവെന്നും ആന്റണി പറഞ്ഞു. പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കും എക്കാലവും മാതൃകയാണ് തെന്നലയെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു.

വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് അനന്തപുരി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് തെന്നല ബാലകൃഷ്ണപ്പിള്ളയുടെ മരണം. മുന്‍ കെപിസിസി അധ്യക്ഷനും രാജ്യസഭാംഗവുമായിരുന്നു. രണ്ട് തവണ കെപിസിസി പ്രസിഡന്റായിരുന്നു. അടൂരില്‍ നിന്നും രണ്ട് തവണ നിയമസഭയിലെത്തി. കോണ്‍ഗ്രസിന്റെ പുളിക്കുളം വാര്‍ഡ് കമ്മറ്റി പ്രസിഡന്റായാണ് രാഷ്ട്രീയ ജീവിതം തുടങ്ങുന്നത്. പിന്നീട് കുന്നത്തൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടേയും ശൂരനാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടേയും പ്രസിഡന്റായും പ്രവര്‍ത്തിച്ചു. പിന്നീട് കൊല്ലം ഡി സി സിയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.

1962 മുതല്‍ കെപിസിസി അംഗമാണ്. 1977-ലും 1982-ലും അടൂരില്‍ നിന്ന് നിയമസഭാംഗമായി. 1967, 1980, 1987 വര്‍ഷങ്ങളില്‍ നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ അടൂരില്‍ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. സഹകരണ മേഖലയിലെ പ്രധാന നേതാവായി ഉയര്‍ന്നു വന്ന തെന്നല കൊല്ലം ജില്ലാ സഹകരണ ബേങ്ക് വൈസ് പ്രസിഡന്റായും സംസ്ഥാന സഹകരണ ബേങ്കിന്റെയും പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1998ല്‍ സ്ഥാനമൊഴിഞ്ഞ വയലാര്‍ രവിയ്ക്ക് പകരമായാണ് തെന്നല ആദ്യമായി കെ പി സി സി പ്രസിഡന്റാകുന്നത്. 2001-ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ യു ഡി എഫ് വന്‍ വിജയം നേടി. പിന്നീട് 2001-ല്‍ കെ മുരളീധരന് വേണ്ടി ഇദ്ദേഹം അധ്യക്ഷ പദവി ഒഴിഞ്ഞു. 2004-ല്‍ കെ മുരളീധരന്‍ എ കെ. ആന്റണി മന്ത്രിസഭയിലെ കാബിനറ്റ് മന്ത്രിയായതിനെ തുടര്‍ന്ന് താത്കാലിക പ്രസിഡന്റായിരുന്ന പി പി തങ്കച്ചന് പകരക്കാരനായി വീണ്ടും കെ പി സി സിയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട തെന്നല ബാലകൃഷ്ണപിള്ള രമേശ് ചെന്നിത്തലയെ ഹൈക്കമാന്‍ഡ് പുതിയ പ്രസിഡന്റായി നിയമിച്ച് 2005 വരെ ആ സ്ഥാനത്ത് തുടര്‍ന്നു.

 

 

 

 

Latest