Connect with us

Kavalappara

വീണുടഞ്ഞുപോയ സ്വപ്നങ്ങളെ ചേർത്ത് പിടിക്കുകയാണിവിടെ; കവളപ്പാറ വീട് സമര്‍പ്പണം ഇന്ന്

Published

|

Last Updated

എടക്കര | ഒരു മഴക്കാലത്ത് വീണുടഞ്ഞുപോയ സ്വപ്നങ്ങളെ, ചിതറിപ്പോയ കുടുംബങ്ങളെ ഒരു പ്രസ്ഥാനം ചേർത്തുപിടിക്കുന്ന മനോഹരമായ ദൃശ്യങ്ങള്‍ക്ക് സാക്ഷിയാകുകയാണ് ഇന്ന് കവളപ്പാറ സ്നേഹതീരം. 2019 ആഗസ്റ്റില്‍ മുത്തപ്പൻകുന്നിന്റെ മുകളിൽനിന്ന് ഒഴുകിയെത്തിയ മണ്ണും കല്ലും വെള്ളവും ഏകദേശം പത്ത് ഏക്കറോളം വിസ്തൃതിയിൽ പരക്കുകയായിരുന്നു. താഴേക്കുള്ള കുത്തൊഴുക്കിൽ തകർന്ന് തരിപ്പണമായത് 44 വീടുകളും 59 ജീവനുകളും. മണ്ണിനടിയില്‍ കാണാമറയത്ത് അവശേഷിക്കുന്ന 11 പേര്‍ ഇന്നും നാടിന്റെ നൊമ്പരമാണ്.
പ്രയാസമനുഭവിക്കുന്നവരുടെ കൂടെ താങ്ങും തണലുമായി കേരള മുസ്‌ലിം ജമാഅത്തും ഘടകങ്ങളും നിലനിന്നത് അനുഭവമാണ്.

കൊവിഡ് കാലത്ത് ഓക്സിജൻ ലഭ്യതയുടെ കുറവ് പരിഗണിച്ച് ഐ സി എഫ് വയനാട്ടിലും മലപ്പുറത്തും രണ്ട് കോടിയോളം രൂപ ചെലവില്‍ നിര്‍മിക്കുന്ന ഓക്സിജൻ പ്ലാന്റുകൾ നിർമാണ പ്രവർത്തികൾ പുരോഗതിയിലാണ്.
കവളപ്പാറ ദുരന്തം മറക്കാനാകാത്ത വേദനയാണ്. ഉടപ്പിറപ്പുകളും കിടപ്പാടവും ജീവിതോപാധികളും നഷ്ടപ്പെട്ടവരുടെ കണ്ണീരൊപ്പാനും തുണയാകാനും കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടെ നേതൃത്വത്തിൽ കേരള മുസ്‌ലിം ജമാഅത്ത് ഓടിയെത്തി. പ്രളയ ദുരന്തത്തിന്റെ ആഘാതത്തിൽ വിറങ്ങലിച്ചവരുടെ ശൂന്യമായ കൈകളിലേക്ക് പ്രസ്ഥാനം കൈമാറിയ 10000ന്റെയും 5000ന്റെയും സാമ്പത്തിക സഹായം നൽകിയ ആശ്വാസം ചെറുതായിരുന്നില്ല.

അരക്കോടിയിലധികം രൂപയാണ് കവളപ്പാറയിലും പരിസരത്തും അന്ന് നൽകിയത്.
ഭക്ഷണം, ചികിത്സ, ജീവിതോപാധികൾ, വീട്ടുപകരണങ്ങൾ, വസ്ത്രങ്ങൾ, പഠനോപകരണങ്ങൾ, പുനരുദ്ധാരണ ശുചീകരണ പ്രവർത്തനങ്ങൾ തുടങ്ങി സാഹചര്യം ആവശ്യപ്പെട്ടതെല്ലാം ചെയ്യുന്നതിൽ സംഘടന മുന്നിലുണ്ടായിരുന്നു. ദുരന്തസ്ഥലങ്ങൾ സന്ദർശിച്ച കാന്തപുരം സ്നേഹ ഭവനങ്ങൾ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പ്രവർത്തനഫലമായാണ് ഇന്ന് 14 വീടുകൾ സമർപ്പിക്കുന്നത്.