Connect with us

National

'ഭാര്യ പണം കായ്ക്കുന്ന മരം'; യുവതിക്ക് വിവാഹമോചനം അനുവദിച്ച് ഹൈക്കോടതി

ഡല്‍ഹി പോലീസില്‍ ഭാര്യയ്ക്ക് ജോലി കിട്ടിയതിനുശേഷമാണ് ഭര്‍ത്താവിന് താല്‍പ്പര്യമുണ്ടായതെന്ന് കോടതി നിരീക്ഷിച്ചു.

Published

|

Last Updated

ന്യൂഡല്‍ഹി| ഭര്‍ത്താവിന്റെ മാനസിക പീഡനത്തിന് ഇരയായ യുവതിക്ക് വിവാഹമോചനം അനുവദിച്ച് ഡല്‍ഹി ഹൈക്കോടതി. ഭാര്യയെ പണം കായ്ക്കുന്ന മരമായിട്ടാണ് ഭര്‍ത്താവ് കാണുന്നതെന്നും ഡല്‍ഹി പോലീസില്‍ ജോലി കിട്ടിയതിനുശേഷമാണ് ഭാര്യയോട് താല്‍പ്പര്യമുണ്ടായതെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് വിപിന്‍ സംഘി അധ്യക്ഷനായ ബെഞ്ചാണ് യുവതിക്ക് വിവാഹമോചനം അനുവദിച്ചത്. വൈകാരികമായി അടുപ്പമില്ലാത്ത ഭത്താവിനൊപ്പം ജീവിക്കുന്നത് ഭാര്യയ്ക്ക് മാനസിക വേദനയും ആഘാതവും ഉണ്ടാക്കുമെന്ന് ജസ്റ്റിസ് വിപിന്‍ സംഘി പറഞ്ഞു.

പൊതുവില്‍ സ്ത്രീകളുടെ ആഗ്രഹമാണ് വിവാഹ ശേഷം കുടുംബമായി ജീവിക്കുക എന്നത്. എന്നാല്‍ ഈ കേസില്‍ ഭര്‍ത്താവിന് ഭാര്യയുമൊത്തുള്ള ജീവിതത്തിന് താത്പര്യമില്ലെന്നും ഭാര്യയുടെ വരുമാനത്തോട് മാത്രമാണ് താത്പര്യമെന്നും കോടതി പറഞ്ഞു. ഭര്‍ത്താവ് തൊഴില്‍ രഹിതനും മദ്യപാനിയുമാണെന്നും ശാരീരികമായി ഉപദ്രവിക്കുന്നുണ്ടെന്നും വിവാഹമോചനം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ സ്ത്രീ പറയുന്നു. നേരത്തെ യുവതിയുടെ വിവാഹമോചനമെന്ന ആവശ്യം കുടുംബ കോടതി തള്ളിയിരുന്നു.

നിലവിലെ കേസില്‍ സാമ്പത്തികമായി വളരെ പിന്നാക്കം നില്‍ക്കുന്നതാണ് ഇരുവരുടെയും കുടുംബം. അതേസമയം ഭര്‍ത്താവിന് 19 ഉം ഭാര്യയ്ക്ക് 13 ഉം വയസ്സ് ഉള്ളപ്പോഴാണ് ഇരുവരുടെയും വിവാഹം നടന്നത്. 2005ന് ശേഷവും പരാതിക്കാരിയെ ഭര്‍ത്താവിന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയിരുന്നില്ല. 2014 ല്‍ ഡല്‍ഹി പോലീസില്‍ ജോലി ലഭിച്ചതിന് ശേഷമാണ് ഇവരെ ഭര്‍ത്താവിന്റെ വീട്ടിലേക്ക് കൊണ്ടുപോയത്.

അതേസമയം വിവാഹമോചനം ആവശ്യപ്പെട്ട യുവതിയുടെ പരാതിയെ കോടതില്‍ ഭര്‍ത്താവ് നിഷേധിച്ചു. ഭാര്യയ്ക്ക് ജോലി ലഭിക്കാന്‍ പണം മുടക്കി പഠിപ്പിച്ചത് താനാണെന്ന് അയാള്‍ കോടതിയില്‍ വാദിച്ചു. എന്നാല്‍ 2014 വരെ പരാതിക്കാരി മാതാപിതാക്കളോടൊപ്പമാണ് താമസിക്കുന്നത് എന്നതിനാല്‍ പരാതിക്കാരിയുടെ ജീവിതത്തിനും വളര്‍ത്തലിനുമുള്ള എല്ലാ ചെലവുകളും അവളുടെ മാതാപിതാക്കള്‍ വഹിക്കുമായിരുന്നുവെന്ന് വ്യക്തമാണെന്നും മറിച്ച് തെളിവുകളില്ലെന്നും കോടതി നിരീക്ഷിച്ചു.

 

Latest