Connect with us

Articles

ബ്ലൂ ഇക്കോണമി: ആശങ്കകളും പ്രതീക്ഷകളും

Published

|

Last Updated

ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളില്‍ പതിനാലാമത്തേതാണ് കടല്‍, സമുദ്രം, അവയിലെ വ്യത്യസ്ത വിഭവങ്ങള്‍ എന്നിവയുടെ സംരക്ഷണവും സുസ്ഥിരമായ ഉപയോഗവും. കൃത്യമായ ലക്ഷ്യങ്ങളോടെയാണ് ഇത് സംബന്ധിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നത്. ഉദാഹരണത്തിന് 2025 ആകുമ്പോഴേക്കും സമുദ്രത്തിന് എല്ലാ തരത്തിലും ഭീഷണി സൃഷ്ടിക്കുന്ന മലിനീകരണങ്ങള്‍ വലിയൊരു രീതിയില്‍ കുറച്ചുകൊണ്ടുവരണമെന്ന് ഇത് ലക്ഷ്യമിടുന്നു. കടലുമായി ബന്ധപ്പെട്ട് ഉപയോഗിക്കുന്ന ബ്ലൂ ഇക്കോണമി എന്ന ആശയം 1994ല്‍ പ്രൊഫസര്‍ ഗുണ്ടര്‍ പൗലിയാണ് ആദ്യമായി മുന്നോട്ട് വെച്ചത്. ജപ്പാന്‍ തലസ്ഥാനമായ ടോക്യോക്കടുത്തുള്ള ശിബൂയയില്‍ സ്ഥിതി ചെയുന്ന യുനൈറ്റഡ് നേഷന്‍സ് സര്‍വകലാശാലയില്‍ ആഗോള താപനത്തിന്റെ ഭീഷണികളെ കുറിച്ചും മറ്റും നടന്ന ചര്‍ച്ചകളിലായിരുന്നു ഈ ആശയം അദ്ദേഹം മുന്നോട്ടുവെച്ചത്. സമുദ്ര പരിസ്ഥിതിയിലെ വിഭവങ്ങളുടെ ഉപയോഗം, അതിന്റെ സംരക്ഷണം, പുനരുജ്ജീവനം തുടങ്ങിയവയുമായി ബന്ധപ്പെട്ട് സാമ്പത്തിക ശാസ്ത്രത്തില്‍ ഉപയോഗിക്കുന്ന ആശയമാണ് ബ്ലൂ ഇക്കോണമി.

1981ലാണ് ഇന്ത്യയില്‍ സമുദ്ര വികസനത്തിന് വേണ്ടി സര്‍ക്കാര്‍തലത്തില്‍ വകുപ്പ് ഉണ്ടാകുന്നത്. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഓഷ്യന്‍ ഡെവലപ്‌മെന്റ് എന്നായിരുന്നു അതിന്റെ പേര്. ഇന്നത് കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിന് കീഴിലാണ്. ബ്ലൂ ഇക്കോണമിയുടെ സാധ്യത വര്‍ധിച്ചുവന്നതോടെ ഇന്ത്യയുടെ വിഷന്‍ 2030ല്‍ വളര്‍ച്ചയുടെ പത്ത് പ്രധാന മാനങ്ങളിലൊന്നായി നീല സമ്പദ് വ്യവസ്ഥ ഇടംപിടിച്ചു. 1,382 ദ്വീപുകളും ഒമ്പത് തീരദേശ സംസ്ഥാനങ്ങളുമടക്കം ഇന്ത്യയില്‍ 7,517 കിലോമീറ്റര്‍ തീരദേശമാണുള്ളത്. ഇന്ത്യയുടെ 95 ശതമാനം ചരക്കുകളും 12 വലിയ തുറമുഖങ്ങളിലൂടെയും 187 ചെറിയ തുറമുഖങ്ങളിലൂടെയുമാണ് കൈകാര്യം ചെയ്യപ്പെടുന്നത്. അടുത്ത കാലത്തായി, സമുദ്രത്തില്‍ സുസ്ഥിര വികസനത്തിനായി നിരവധി സംരംഭങ്ങള്‍ നടന്നത് കാരണമായി ഇന്ത്യന്‍ സര്‍ക്കാര്‍ ബ്ലൂ ഇക്കോണമിയുമായി കൂടുതല്‍ മുന്നോട്ട് പോകാന്‍ തീരുമാനിച്ചിരിക്കുകയാണ്. തീരദേശ പ്ലാനിംഗ്, ടൂറിസം, മറൈന്‍ ഫിഷറീസ്, അക്വാകള്‍ച്ചര്‍, ഫിഷ് പ്രോസസ്സിംഗ്, സുരക്ഷാ-തന്ത്രപരമായ കാര്യങ്ങള്‍, ലോജിസ്റ്റിക് ഇന്‍ഫ്രാസ്ട്രക്ചര്‍, ആഴക്കടല്‍ ഖനനം എന്നിങ്ങനെ ഇന്ത്യയെ സംബന്ധിച്ച് പ്രസക്തമായ ഏഴ് മേഖലകളാണ് ഇപ്പോള്‍ പ്രധാനമായും ലക്ഷ്യം വെക്കുന്നത്.
തീരദേശങ്ങള്‍ ടൂറിസത്തിന് വലിയൊരു സാധ്യതയുള്ള മേഖലയാണെങ്കിലും അനിയന്ത്രിതവും ആസൂത്രണമില്ലാത്തതുമായ ടൂറിസം പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണം വേണമെന്നാണ് വിദഗ്ധര്‍ മുന്നോട്ടുവെച്ച ശിപാര്‍ശയില്‍ ആവശ്യപ്പെടുന്നത്. കേരിയിംഗ് കപ്പാസിറ്റി അഥവാ വാഹക ശേഷിക്കനുസരിച്ചായിരിക്കണം പദ്ധതികള്‍ തീരുമാനിക്കേണ്ടത്. പ്ലാസ്റ്റിക് കാരണമായി കടലില്‍ ഉണ്ടാകുന്ന മലിനീകരണം തടയാന്‍ നിയമ നിര്‍മാണങ്ങള്‍ കൊണ്ടുവരും. മത്സ്യബന്ധനം ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനായി നിയമപരമായ ചട്ടക്കൂടുകള്‍ ഉണ്ടാക്കാനും ഫിഷറീസ് മേഖലയുമായി ബന്ധപ്പെട്ട് ദേശീയ നയം രൂപവത്കരിക്കാനും വിദഗ്ധ സമിതി റിപ്പോർട്ടിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന്റെ രൂപരേഖ എങ്ങനെയായിരിക്കുമെന്ന കാര്യത്തില്‍ ആശങ്കക്ക് ഇടയുണ്ട്. ചെറുകിട മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടുന്നവരെയും പാരമ്പര്യ അസംഘടിത മത്സ്യത്തൊഴിലാളികളെയും ഇത് എങ്ങനെ ബാധിക്കുമെന്ന് കണ്ടറിയണം. മത്സ്യബന്ധന മേഖല കേന്ദ്രീകരിച്ച് ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കാനും തീരുമാനമുണ്ട്. ബ്ലൂ ഇക്കോണമി മേഖലയുമായി ബന്ധപ്പെട്ട് മാനുഷിക വിഭവങ്ങളെ പരിപോഷിപ്പിച്ചെടുക്കാന്‍ വേണ്ടി വിവിധ സര്‍വകലാശാലകളിലും എന്‍ജിനീയറിംഗ്, ടെക്‌നിക്കല്‍ സ്ഥാപനങ്ങളിലും ബ്ലൂ ഇക്കോണമിയുമായി ബന്ധപ്പെട്ട കോഴ്‌സുകള്‍, സ്‌കില്‍ ഡെവലപ്‌മെന്റ് പരിപാടികള്‍ എന്നിവ ആരംഭിക്കാനും ശിപാര്‍ശയുണ്ട്.
കൂടാതെ തുറമുഖ തീരദേശ വികസനമെന്ന പേരില്‍ കോസ്റ്റല്‍ എംപ്ലോയ്‌മെന്റ് സോണുകള്‍, വ്യവസായ ശാലകളും നിര്‍മാണ യൂനിറ്റുകളും അടങ്ങുന്ന കോസ്റ്റല്‍ ഇക്കോണമിക് യൂനിറ്റുകള്‍ തുടങ്ങി നിരവധി പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. തീരദേശത്ത് വസിക്കുന്നവരെ കുടിയൊഴിപ്പിക്കുന്നതിന് ഇത് കാരമായേക്കാം എന്ന വലിയ ഭീഷണിയും ഇതിന് പിന്നിലുണ്ട്. കടലാക്രമണങ്ങളും പ്രകൃതി ക്ഷോഭങ്ങളും വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വെല്ലുവിളി നിറഞ്ഞതായിരിക്കും. കുടിയൊഴിപ്പിക്കുകയാണെങ്കില്‍ അവര്‍ക്ക് നല്‍കേണ്ട നഷ്ടപരിഹാരത്തെ കുറിച്ചോ പുനരധിവാസ പ്രവര്‍ത്തനങ്ങളെ കുറിച്ചോ യാതൊരു പരാമര്‍ശവും കാണുന്നുമില്ല.

പാരമ്പര്യ ഊര്‍ജ സ്രോതസ്സുകളും അവയുടെ പ്രാധാന്യവും വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ “ഓഫ് ഷോര്‍ വിന്‍ഡ് എനര്‍ജി” നടപ്പാക്കാനും പദ്ധതിയുണ്ട്. രാജ്യത്തെ വിവിധ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഊര്‍ജത്തിലേക്ക് ഇതുവഴി നല്ലൊരു സംഭാവന നല്‍കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കാം. ഇന്ത്യയുടെ സമുദ്രങ്ങള്‍ നിക്കല്‍, യുറേനിയം, തോറിയം, പോളി മെറ്റാലിക് സല്‍ഫൈഡുകള്‍ തുടങ്ങി നിരവധിയായ ധാതുക്കള്‍ കൊണ്ട് സമ്പന്നമാണ്. ഇതിനെ ക്രിയാത്മകമായി ഉപയോഗപ്പെടുത്താന്‍ പ്രത്യേക സംവിധാനവും ഒരുക്കുന്നുണ്ട്. എന്നാല്‍ നിലവിലെ തീരദേശ പരിപാലന നിയമപ്രകാരം ഇത്തരം ഖനന പ്രവര്‍ത്തനത്തിന് നിയന്ത്രണമുള്ളതിനാല്‍ അതെല്ലാം തിരുത്തേണ്ടിവരും. ആഴക്കടല്‍ ഖനനം മത്സ്യ വിഭവങ്ങളുടെ ആവാസ വ്യവസ്ഥ നശിപ്പിക്കുന്നതായിരിക്കും എന്ന പ്രശ്‌നവും മുന്നിലുണ്ട്.

ഇന്ത്യയുടെ ജി ഡി പിയില്‍ ബ്ലൂ ഇക്കോണമിയുടെ സംഭാവന ഗണ്യമായി വര്‍ധിപ്പിക്കുന്നതിനാണ് കരട് നയം ലക്ഷ്യമിടുന്നത്. കൂടാതെ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ സമുദ്ര ജൈവ വൈവിധ്യത്തെ സംരക്ഷിക്കുക, തീരദേശ സമൂഹങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുക, സമുദ്ര പ്രദേശങ്ങളുടെയും വിഭവങ്ങളുടെയും സുരക്ഷ ഉറപ്പാക്കുക എന്നിവയും പ്രധാന ലക്ഷ്യങ്ങളില്‍ പെട്ടതാണ്. സാമ്പത്തിക വളര്‍ച്ചയുടെയും ക്ഷേമത്തിന്റെയും സാധ്യതകള്‍ തുറക്കുന്നതാണ് ഇവയെന്ന് പറയുമ്പോഴും ഇവ നടപ്പാക്കുന്ന രീതിയെ കുറിച്ച് ആശങ്കയുണ്ട്. അടുത്ത കാലത്തായി ലക്ഷദ്വീപിന്റെ വികസനത്തിന് വേണ്ടി ചെയ്ത “പരിഷ്‌കാരങ്ങള്‍” നാം കണ്ടതാണ്. അതുപോലെ പാവപ്പെട്ട ജനങ്ങളുടെ ജീവിതം പ്രയാസപ്പെടുത്തുന്ന വികസനമായിരിക്കുമോ ഇതും എന്നതാണ് പ്രധാനപ്പെട്ട ചോദ്യം.

കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പരസ്യപ്പെടുത്തിയ ശേഷം കേവലം പത്ത് ദിവസം മാത്രമാണ് പൊതുജനത്തിന് വേണ്ടി അഭിപ്രായം രേഖപ്പെടുത്താന്‍ അനുവദിച്ച സമയം. ഇതിനെതിരെ പരിസ്ഥിതി പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ നിരവധി പേര്‍ ആക്ഷേപം ഉയര്‍ത്തിയെങ്കിലും യാതൊരു ഫലവും ഉണ്ടായില്ല. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി തയ്യാറാക്കിയ ഈ കരട് രൂപരേഖ ചിലരുടെ ബിസിനസ്സ് താത്പര്യങ്ങള്‍ക്ക് വേണ്ടി മാത്രമാണെന്നുള്ള വിമര്‍ശനങ്ങളും ഉയര്‍ന്നു വന്നിട്ടുണ്ട്. കടല്‍ത്തീരങ്ങളില്‍ വരാന്‍ പോകുന്ന വികസന പ്രവര്‍ത്തനങ്ങളും വ്യവസായങ്ങളും മറ്റും പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ജീവിതം താറുമാറാക്കില്ലെന്ന് പ്രതീക്ഷിക്കാം.

Latest