Eranakulam
3,500 കോടിയുടെ നിക്ഷേപം ചർച്ച ചെയ്യാൻ സാബു എം ജേക്കബ് തെലങ്കാനയിലേക്ക്
കൊച്ചി | നിക്ഷേപ പദ്ധതികളെക്കുറിച്ച് ചർച്ച ചെയ്യാൻ കിറ്റെക്സ് ഗ്രൂപ്പ് തെലങ്കാനയിലേക്ക്. കിറ്റെക്സ് എം ഡി സാബു എം ജേക്കബിന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘത്തിന് പ്രത്യേക വിമാനം തെലങ്കാന സർക്കാർ ഏർപ്പാടാക്കി. കേരളത്തിൽ ഉപേക്ഷിച്ച 3,500 കോടിയുടെ നിക്ഷേപ പദ്ധതികളെ സംബന്ധിച്ചാണ് കിറ്റക്സ് സംഘം തെലങ്കാന സർക്കാറുമായി ചർച്ച ചെയ്യുന്നത്.
വ്യവസായ മന്ത്രി കെ ടി രാമ റാവുവിന്റെ നേരിട്ടുള്ള ക്ഷണ പ്രകാരമാണ് ഹൈദരാബാദിലേക്ക് പോകുന്നതെന്ന് സാബു എം ജേക്കബ് പറഞ്ഞു. സാബു എം ജേക്കബിനൊപ്പം ഡയറക്ടർമാരായ ബെന്നി ജോസഫ്, കെ എൽ വി നാരായണൻ, വൈസ് പ്രസിഡന്റ് ഓപ്പറേഷൻസ് ഹർകിഷൻ സിംഗ് സോധി, സി എഫ് ഒ ബോബി മൈക്കിൾ, ജനറൽ മാനേജർ സജി കുര്യൻ എന്നിവരും സംഘത്തിലുണ്ടാകും.
തൊഴിലാളികളുടെ പരാതിയിൽ പരിശോധന നടത്തിയതടക്കമുള്ള പ്രശ്നങ്ങൾ ഉയർത്തിക്കാട്ടിയാണ് 3,500 കോടിയുടെ നിക്ഷേപ പദ്ധതിയിൽ നിന്ന് കിറ്റക്സ് പിൻമാറിയത്. ഒരു മാസത്തിനിടെ 11 തവണ കിറ്റക്സിൽ പരിശോധന നടത്തിയെന്ന് സാബു പരാതിപ്പെടുന്നു. കേരളം നിക്ഷേപ സൗഹൃദമല്ലെന്ന കടുത്ത ആരോപണങ്ങളും അദ്ദേഹം ഉന്നയിച്ചു. 20-20 എന്ന രാഷ്ട്രീയ കൂട്ടായ്മയുടെ നേതാവ് കൂടിയാണ് സാബു.