Fact Check
FACT CHECK: യോഗി ആദിത്യനാഥ് കൊവിഡ് കൈകാര്യം ചെയ്തതിനെ ടൈം മാഗസിന്‍ അഭിനന്ദിച്ചുവോ? സത്യമറിയാം
ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കൊവിഡ്- 19 കൈകാര്യം ചെയ്ത രീതിയെ ടൈം മാഗസിന്‍ അഭിനന്ദിച്ചുവെന്ന പ്രചാരണം വ്യാപകമാണ്. സീ ന്യൂസ്, എ ബി പി ഗംഗ, ന്യൂസ് 18 യു പി, ടി വി9 ഭാരത് വര്‍ഷ് അടക്കമുള്ള മുഖ്യധാരാ ഹിന്ദി വാര്‍ത്താ മാധ്യമങ്ങളും ഇത്തരത്തില്‍ വാര്‍ത്ത നല്‍കിയിട്ടുണ്ട്. ഇതിന്റെ സത്യാവസ്ഥയറിയാം:
അവകാശവാദം: മൂന്ന് പേജുകളിലായി യു പി സര്‍ക്കാറിന്റെ കൊവിഡ് നേട്ടങ്ങള്‍ ടൈം മാഗസിന്‍ വിശദീകരിച്ചു. “മുന്നിലുള്ളത് നല്ല കാലം” എന്ന ശീര്‍ഷകത്തിലാണ് ലേഖനം. ഉത്തര്‍ പ്രദേശ് സര്‍ക്കാറിന്റെ നൂതന കൊവിഡ് കൈകാര്യ മാതൃക എന്ന ഉപ ശീര്‍ഷകവുമുണ്ട്.
യാഥാര്‍ഥ്യം: ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ പണം കൊടുത്ത് നല്‍കിയ സ്‌പോണ്‍സേഡ് ഫീച്ചര്‍ ആണിത്. ഇക്കാര്യം ടൈം മാഗസിന്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ലേഖനം വന്ന പേജുകളില്‍ താഴ്ഭാഗത്തായി “ഉത്തര്‍ പ്രദേശില്‍ നിന്നുള്ള ഉള്ളടക്കം” എന്ന് പ്രത്യേകം നല്‍കിയിട്ടുണ്ട്. എന്നാല്‍, സാധാരണ നിലക്ക് സ്‌പോണ്‍സേഡ് ഫീച്ചര്‍ ആണെന്ന് തോന്നുകയുമില്ല.
മാത്രമല്ല, സാധാരണ നൽകുന്നത് പോലെ ഫീച്ചര്‍ തയ്യാറാക്കിയയാളുടെ പേര് ഇതിലില്ല. ഉള്ളടക്കം സൂചിപ്പിക്കുന്ന ആദ്യ പേജിലും ഈ ഫീച്ചര്‍ സ്ഥാനം പിടിച്ചിട്ടില്ല. ഇതേ മാഗസിനില്‍ തന്നെ എല്‍ ഐ സിയുടെ പെയ്ഡ് ഫീച്ചറുമുണ്ട്. അതില്‍ “എല്‍ ഐ സിയില്‍ നിന്നുള്ള ഉള്ളടക്കം” എന്നത് കാണാം.