Connect with us

Kerala

ബുറേവി നേരിടാൻ കേരളം സജ്ജം: മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം | ബുറേവി ചുഴലിക്കാറ്റ് കേരളത്തിൽ പ്രവേശിക്കുമ്പോൾ കേരളത്തിൽ ഉണ്ടാകാനിടയുള്ള പ്രതിസന്ധികൾ നേരിടാൻ കേരളം സജ്ജമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. രക്ഷാ സേനകൾ സജ്ജമാക്കി ആവശ്യമായ ഇടങ്ങളിൽ വിന്യസിച്ചതായും അദ്ദേഹം വ്യക്തമാക്കി.
“ബുറേവി” ചുഴലിക്കാറ്റ് വ്യാഴാഴ്ച അർദ്ധരാത്രിയോട് കൂടിയോ വെള്ളിയാഴ്ച പുലർച്ചെയോടെയോ ചുഴലിക്കാറ്റ് തെക്കൻ തമിഴ്നാട്ടിലെ തൂത്തുക്കുടി തീരം വഴി കരയിൽ പ്രവേശിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യൻ തീരത്ത് പ്രവേശിക്കുമ്പോൾ ചുഴലിക്കാറ്റിന് അകത്തെ കാറ്റിന്റെ പരമാവധി വേഗത മണിക്കൂറിൽ ഏകദേശം 70 മുതൽ 80 കിലോമീറ്റർ ആയിരിക്കും.

കരയിലൂടെ സഞ്ചരിക്കുന്നതോടെ ചുഴലിക്കാറ്റ് ശക്തി കുറയുകയും അതിതീവ്ര ന്യൂനമർദമായി മാറി കേരളത്തിലേക്ക് പ്രവേശിക്കുകയും തുടർന്ന് കേരളത്തിലൂടെ അറബിക്കടലിലേക്ക് കടക്കുകയും ചെയ്യുമെന്നാണ് പ്രവചനം. കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്ന സഞ്ചാരപഥത്തിലൂടെ തന്നെ ചുഴലിക്കാറ്റ് സഞ്ചരിക്കുകയാണെങ്കിൽ ചുഴലിക്കാറ്റിന്റെ കേന്ദ്രം കൊല്ലം-തിരുവനന്തപുരം അതിർത്തി പ്രദേശങ്ങളിലൂടെയായിരിക്കും കേരളത്തിലേക്ക് പ്രവേശിക്കുന്നത്. വെള്ളിയാഴ്ച പകൽ കേരളത്തിലൂടെ സഞ്ചരിച്ച് അറബിക്കടലിലേക്ക് എത്താനാണ് സാധ്യത.
കരയിലൂടെ സഞ്ചരിക്കുമ്പോൾ കാറ്റിന്റെ ശക്തി കുറഞ്ഞു വരും. നിലവിലെ പ്രവചനം അനുസരിച്ച് കേരളത്തിൽ എത്തുമ്പോൾ പരമാവധി വേഗത മണിക്കൂറിൽ 60 കിലോമീറ്ററിലും താഴെയായിരിക്കും.

ചുഴലിക്കാറ്റ് കേന്ദ്രം കടന്നുപോകുന്നതിന്റെ വടക്ക് ഭാഗങ്ങളിൽ കൂടുതൽ മഴ ഉണ്ടാകുന്നതാണ് ബുറേവിയുടെ ഇതുവരെയുള്ള സ്വഭാവം. അതുകൊണ്ടുതന്നെ സഞ്ചാരപഥത്തിന് പുറമെ കൊല്ലം ജില്ലയുടെ വടക്കൻ മേഖലയിലും പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ ജില്ലകളിലും കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിൽ മണിക്കൂറിൽ 50 മുതൽ 60 കിമീ വരെ വേഗതയുള്ള ശക്തമായ കാറ്റും പ്രതീക്ഷിക്കാം. അതിതീവ്ര മഴ പെയ്യുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെടാനും മലയോര മേഖലയിൽ മണ്ണിടിച്ചിലും ഉരുൾപൊട്ടലുമുണ്ടാകാനുള്ള സാധ്യതയും ഉണ്ട്. വലിയ പ്രളയ സാഹചര്യം നിലവിൽ പ്രതീക്ഷിക്കുന്നില്ല. ശക്തമായ കാറ്റിൽ മേൽക്കൂര ശക്തമല്ലാത്ത വീടുകൾക്കും കെട്ടിടങ്ങൾക്കും അപകടങ്ങൾ സംഭവിക്കാം. മരം, പോസ്റ്റുകൾ, വൈദ്യുത കമ്പികൾ, ബോർഡുകൾ തുടങ്ങിയവയെല്ലാം പൊട്ടിവീണുള്ള അപകടങ്ങൾ പ്രതീക്ഷിക്കാം. ചുഴലിക്കാറ്റ് കേരളം കടന്നുപോകുന്നത് വരെ അതീവ ജാഗ്രത പാലിക്കേണ്ടതുണ്ട്.
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി 2020 നവംബർ 28നുതന്നെ ചുഴലിക്കാറ്റ് രൂപീകരണ സാധ്യത മനസ്സിലാക്കിയതായി മുഖ്യമന്ത്രി പറഞ്ഞു.

അത് സംബന്ധിച്ചുള്ള മുന്നറിയിപ്പുകളും തയ്യാറെടുപ്പ് നിർദേശങ്ങളും ജില്ലാ ദുരന്ത നിവരാണ അതോറിറ്റികൾക്കും ബന്ധപ്പെട്ട വകുപ്പുകൾക്കും നൽകി. നവംബർ 30ന് അർദ്ധരാത്രിയോടുകൂടി മൽസ്യബന്ധനത്തിന് പൂർണ്ണ നിരോധനം ഏർപ്പെടുത്തി. കടലിൽ പോയവരെ തിരിച്ചെത്തിക്കാൻ നടപടികൾ ഫിഷറീസ് വകുപ്പ്, കോസ്റ്റ് ഗാർഡ്, കോസ്റ്റൽ പോലീസ്, മറൈൻ എൻഫോഴ്സ്മെൻറ് എന്നിവരുടെ നേതൃത്വത്തിൽ നടത്തി. മൽസ്യബന്ധന ഗ്രാമങ്ങളിലും ഹാർബറുകളിലും അനൗൺസ്മെൻറ് ഉൾപ്പെടെയുള്ള നടപടികൾ വഴി തീരദേശ ജനതയിലേക്ക് മുന്നറിയിപ്പ് എത്തിച്ചു. മുന്നറിയിപ്പ് പ്രഖ്യാപിച്ച 7 ജില്ലകളിലും കളക്ടർമാരുടെ നേതൃത്വത്തിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റികളുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും അവലോകന യോഗം ചേർന്നു. തയ്യാറെടുപ്പുകൾ വിലയിരുത്തുകയും ആവശ്യമായ നിർദേശങ്ങൾ നൽകുകയും ചെയ്തു.
പൊലീസ്, ഫയർ ആൻഡ് റെസ്‌ക്യൂ സർവീസ്, സിവിൽ ഡിഫൻസ് തുടങ്ങിയ രക്ഷാ സേനകൾ സജ്ജമാക്കി ആവശ്യമായ ഇടങ്ങളിൽ വിന്യസിച്ചു. ദേശീയ ദുരന്ത നിവാരണ സേനയുടെ 8 ടീമുകളെ വിവിധ ജില്ലകളിലായി വിന്യസിച്ചു.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ ജില്ലകളിൽ ഓരോ ടീമിനെ വീതവും ഇടുക്കിയിൽ 2 ടീം എൻഡിആർഎഫിനെയുമാണ് വിന്യസിച്ചിട്ടുള്ളത്. വ്യോമസേനയോട് ഹെലികോപ്ടറും ഫിക്സഡ് വിങ് എയർക്രാഫ്റ്റും തയ്യാറാക്കി നിർത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങളിൽ കടലിൽ രക്ഷാപ്രവർത്തനം നടത്താൻ നാവികസേനയോട് അറബിക്കടലിൽ 30 നോട്ടിക്കൽ മൈൽ അകലെയായി കപ്പലുകൾ തയ്യാറാക്കി നിർത്താൻ ആവശ്യപ്പെട്ടു. ആർമിയോടും അർദ്ധ സൈനിക വിഭാഗങ്ങളോടും സജ്ജരായി ഇരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
മുന്നറിയിപ്പുള്ള ജില്ലകളിൽ സുരക്ഷ മുൻനിർത്തി ആളുകളെ മാറ്റി താമസിപ്പിക്കാൻ 2891 ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാക്കി. സംസ്ഥാന തലത്തിൽ ദുരന്ത നിവാരണ അതോറിറ്റിയുടെ സ്റ്റേറ്റ് എമെർജൻസി ഓപ്പറേഷൻസ് സെൻററും ജില്ലകളിൽ ഡിസ്ട്രിക്ട് എമർജൻസി ഓപ്പറേഷൻസ് സെൻററുകളും താലൂക്ക് കണ്ട്രോൾ റൂമുകളും 24 മണിക്കൂറും പൂർണ്ണ സജ്ജമായി പ്രവർത്തിക്കുന്നു. ഓരോ മൂന്ന് മണിക്കൂറിലും പൊതുജനങ്ങൾക്കും മറ്റ് സംവിധാനങ്ങൾക്കുമായി ചുഴലിക്കാറ്റിൻറെ വികാസവും സഞ്ചാരപഥവുമായി ബന്ധപ്പെട്ടിട്ടുള്ള വിവരങ്ങൾ ദുരന്ത നിവാരണ അതോറിറ്റി നൽകുന്നുണ്ട്.

വൈദ്യുതി വിതരണം, ശബരിമല തീർത്ഥാടനം, അണക്കെട്ടുകൾ തുടങ്ങിയവ സംബന്ധിച്ച് പ്രത്യേക നിർദേശങ്ങൾ നൽകിയിട്ടുണ്ട്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഓരോ അപ്ഡേറ്റുകളുടെയും അടിസ്ഥാനത്തിൽ ചുഴലിക്കാറ്റിന്റെ സ്വാധീനം എത്താൻ സാധ്യതയുള്ള തദ്ദേശ സ്ഥാപനങ്ങളുടെ പട്ടികയും ഭൂപടവും തയ്യാറാക്കി ദുരന്ത നിവാരണ അതോറിറ്റി വെബ്സൈറ്റിലൂടെ ലഭ്യമാക്കുന്നുണ്ട്. ടെലികോം ഓപ്പറേറ്റർമാരോട് കമ്യൂണിക്കേഷൻ ഓൺ വീൽസ് സൗകര്യം തയ്യാറാക്കി വെക്കാനും ഡീസൽ ജനറേറ്ററുകൾ ടവറുകളിൽ സജ്ജമാക്കാനും നിർദേശം നൽകിയിട്ടുണ്ട്.

കാബിനറ്റ് സെക്രട്ടറിയുടെ നേതൃത്വത്തിൽ നടന്ന അവലോകനയോഗത്തിൽ സംസ്ഥാനത്തെ തയ്യാറെടുപ്പുകൾ കേന്ദ്ര സർക്കാരിനെ അറിയിച്ചു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ സ്റ്റേറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ചേർന്ന് വിവിധ വകുപ്പുകളുടെ പ്രവർത്തനം വിലയിരുത്തുകയും ആവശ്യമായ തയ്യാറെടുപ്പ് നിർദേശങ്ങൾ നൽകുകയും ചെയ്തു. ഡിസംബർ 2ന് വൈകിട്ട് സംസ്ഥാന റിലീഫ് കമ്മീഷ്ണർ ജില്ലാ കളക്ടർമാരുടെ അവലോകന യോഗം ചേർന്ന് തയ്യാറെടുപ്പുകൾ വിലയിരുത്തി.

ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായും വ്യാഴാഴ്ച രാവിലെ ആഭ്യന്തരമന്ത്രി അമിത്ഷായുമായും സംസാരിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. എന്തു സഹായവും നൽകാൻ തയ്യാറാണെന്നും ഏതു പ്രശ്നമുണ്ടായാലും വിളിക്കാൻ മടിക്കേണ്ടതില്ലെന്നും അമിത് ഷാ അറിയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. ഇവിടെയുള്ള സേനകളുടെ സ്ഥിതിയും സ്വീകരിച്ച നടപടികളും അദ്ദേഹത്തെ അറിയിച്ചു.

---- facebook comment plugin here -----

Latest