International
ബ്രിട്ടന് വേണ്ടി ചാരവൃത്തി; റഷ്യൻ വിമാന കമ്പനി ജീവനക്കാരനെ അറസ്റ്റ് ചെയ്തു
മോസ്കോ | ബ്രിട്ടന് വിവരങ്ങൾ ചോർത്തി നൽകിയെന്നാരോപിച്ച് റഷ്യയിലെ പ്രമുഖ വിമാന കമ്പനിയായ എയ്റോഫ്ലോട്ടിന്റെ മുതിർന്ന ജീവനക്കാരനെ അറസ്റ്റ് ചെയ്തതായി റഷ്യൻ വാർത്താ ഏജൻസി അറിയിച്ചു. കഴിഞ്ഞ അഞ്ച് വർഷമായി ബ്രിട്ടനിലെ എയ്റോഫ്ലോട്ടിന്റെ സ്റ്റേഷൻ മാനേജറായി ജോലിചെയ്തു വരികയായിരുന്ന ദിമിത്രി ഫെഡോട്ട്കിൻ ആണ് അറസ്റ്റിലായത്. നേരത്തെ കമ്പനിയുടെ ബ്രിട്ടനിലെ കൺട്രി മാനേജരായും ഇയാൾ സേവനമനുഷ്ടിച്ചിട്ടുണ്ട്.
റഷ്യയുടെ സാമൂഹികവും രാഷ്ട്രീയവുമായി ബന്ധപ്പെട്ട രഹസ്യങ്ങൾ ബ്രിട്ടന്റെ വിദേശ രഹസ്യാന്വേഷണ വിഭാഗത്തിന് ഫെഡോട്ട്കിൻ കൈമാറിയിട്ടുണ്ടെന്നാണ് സംശയിക്കുന്നത്. സംഭവത്തെ കുറിച്ച് എയ്റോഫ്ലോട്ട് വിമാന കമ്പനിക്ക് യാതൊരു ബന്ധവുമില്ലെന്ന് അധികൃതർ പറഞ്ഞു. കോടതിയിൽ കുറ്റം തെളിയിക്കപ്പെട്ടാൽ പ്രതിക്ക് 20 വർഷം വരെ തടവ് ശിക്ഷാ ലഭിക്കും.
2018 ൽ റഷ്യൻ രഹസ്യാന്വേഷണവിഭാഗത്തിൽ ഉദ്യോഗസ്ഥനായിരുന്ന സെർജി സ്ക്രിപാലിനെയും മകൾ യൂലിയയെയും രാസവിഷപ്രയോഗത്തിലൂടെ ബ്രിട്ടനിൽ വെച്ച് ഭക്ഷണത്തിൽ വിഷം നൽകി വധിക്കാൻ ശ്രമിച്ചുവെന്നാരോപിച്ച് ബ്രിട്ടൻ 23 റഷ്യൻ നയതന്ത്ര പ്രതിനിധികളെയാണ് പുറത്താക്കിയിരുന്നു. ഇതിനു മറുപടിയായി റഷ്യയും മോസ്കോയിലെ 23 നയതന്ത്ര പ്രതിനിധികളെയും പുറത്താക്കിയിരുന്നു. പുതിയ സംഭവവികാസത്തോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വളരെ വഷളായിരിക്കുകയാണ്.