Gulf
സുഡാൻ വെള്ളപ്പൊക്കം: സഹായഹസ്തവുമായി സഊദി അറേബ്യ
റിയാദ് | വെള്ളപ്പൊക്കം കാരണം അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ചതോടെ ഭക്ഷ്യക്ഷാമം നേരിടുന്ന സുഡാന് സഹായ ഹസ്തവുമായി സഊദി അറേബ്യ രംഗത്ത്.
സഊദി ഭരണാധികാരിയും തിരുഗേഹങ്ങളുടെ സൂക്ഷിപ്പുകാരനുമായ സൽമാൻ രാജാവിന്റെ നിർദേശ പ്രകാരം കിംഗ് സൽമാൻ സെന്റർ ഫോർ റിലീഫ് ആന്റ് ഹ്യൂമാനിറ്റേറിയൻ സെന്ററിന്റെ നേതൃത്വത്തിൽ 97 ടൺ ഭക്ഷണവും പാർപ്പിട സാമഗ്രികളും വഹിച്ചു കൊണ്ടുള്ള അവശ്യ വസ്തുക്കളുമായി രണ്ടാമത്തെ വിമാനം റിയാദിൽ നിന്നും സുഡാൻ തലസ്ഥാനമായ ഖർത്തൂമിൽ എത്തി.
രണ്ടാം വിമാനത്തെ സുഡാനിലെ സഊദി അംബാസഡർ അലി ബിൻ ഹസ്സൻ ജാഫർ, കിംഗ് സൽമാൻ ദുരിതാശ്വാസ കേന്ദ്രത്തിലെ അസിസ്റ്റന്റ് ഡയറക്ടർ നാസർ ബിൻ മുത്‌ലക് അൽ-സുബായ്, ഹ്യൂമാനിറ്റേറിയൻ എയ്ഡ് കമ്മീഷണർ അബ്ബാസ് അൽ-ഷെയ്ക്ക്, അടിയന്തര സമിതി തലവൻ, സുഡാൻ വിദേശകാര്യ മന്ത്രാലയം, സുഡാൻ ആരോഗ്യ മന്ത്രാലയം പ്രതിനിധികൾ ചേർന്ന് സ്വീകരിച്ചു.
കനത്ത മഴയിൽ നൈൽ നദിയിലെ ജല നിരപ്പ് ഉയർന്നതാണ് വെള്ളപ്പൊക്കത്തിന് കാരണമായത്. രാജ്യത്തെ 18 സംസ്ഥാനങ്ങളിൽ 17നെയും വെള്ളപ്പൊക്കം ബാധിച്ചിട്ടുണ്ട്. രണ്ട് ലക്ഷത്തിൽ അധികം പേരാണ് ഭവനരഹിതരായത്. നോർത്ത് ദർഫൂർ, സെന്നാർ സംസ്ഥാനങ്ങളിലാണ് കനത്ത നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.







