Kerala
ഉമ്മയുടെ ക്ലാസ് കണ്ടുപഠിച്ചു; രണ്ടാം ക്ലാസുകാരി അധ്യാപികയായി
കിഴിശ്ശേരി | ഉമ്മയുടെ ക്ലാസ് കണ്ടുപഠിച്ച് രണ്ടാം ക്ലാസുകാരി ഓൺലൈൻ ക്ലാസിലെ അധ്യാപികയായതോടെ വിദ്യാർഥികൾക്കും അധ്യാപകർക്കും കൗതുകം.
തിബിയാൻ സ്‌കൂളിലെ വിദ്യാർഥികൾക്ക് ഈ കുഞ്ഞു മിടുക്കിയെ പരിചിതമായി കഴിഞ്ഞു. ഇതേ സ്‌കൂളിലെ അധ്യാപികയായ ഉമ്മക്ക് പകരം പലപ്പോഴും ക്ലാസ് അവതരിപ്പിക്കുന്നത് കുഴിമണ്ണ ഇസ്സത്തുൽ ഇസ്്‌ലാം സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥി ഫാത്വിമ ഹസ്ബി എന്ന കലാകാരി കൂടിയായ രണ്ടാം ക്ലാസുകാരിയാണ്. അധ്യാപികയായ മാതാവിന്റെ ഓൺലൈൻ ക്ലാസ് കണ്ടും കേട്ടും പഠിച്ചാണ് ഫാത്വിമ ഹസ്ബിയുടെ ഈ അധ്യാപന മികവ്.
കുട്ടിയുടെ അവതരണ ശൈലിയിൽ ആകൃഷ്ടരായ വിദ്യാർഥികൾ ഇവ അനുകരിച്ച് പലപ്പോഴും വീടുകളിൽ ക്ലാസ് അവതരിപ്പിക്കുന്നതായി പല രക്ഷിതാക്കളും അനുഭവം പങ്കുവെച്ചതായി അധ്യാപിക റഹ്മാബി സിറാജിനോട് പറഞ്ഞു. പൊന്ന് മിസ് എന്നാണ് രക്ഷിതാക്കൾ ഹസ്ബിയെ സ്‌നേഹത്തോടെ വിളിക്കുന്നത്. ഇതിനകം 60ൽ പരം വീഡിയോകൾ ഈ മിടുക്കി ചെയ്തിട്ടുണ്ട്. പഠനത്തോടൊപ്പം പഠനേതര വിഷയങ്ങളിലും കഴിവ് തെളിയിച്ചിട്ടുണ്ട്. ചിത്രരചനയിലും മിടുക്ക് തെളിയിച്ചിട്ടുണ്ട്. നല്ല പാട്ടുകാരിയുമാണ്. അച്ചടക്കത്തിലും ഖുർആൻ പാരായണം, സ്വലാത്ത് തുടങ്ങി പഠിച്ച കാര്യങ്ങൾ മാതാപിതാക്കളുടെ പ്രേരണയില്ലാതെ തന്നെ ജീവിതത്തിൽ പകർത്തുന്നതിലും മകൾ ശ്രദ്ധിക്കുന്നുണ്ടെന്ന് മാതാവ് പറഞ്ഞു.
മലപ്പുറം മഅ്്ദിൻ അക്കാദമി അധ്യാപകൻ അരീക്കോട് പുത്തലം തൊടുകര തുമ്പയിൽ ഉസ്മാൻ സഖാഫിയുടെയും കുഴിമണ്ണ ഇസ്സത്ത് തിബിയാൻ അധ്യാപിക റഹ്മാബിയുടെയും മകളാണ് ഈ മിടുക്കി.