തിരുവനന്തപുരം | കേന്ദ്ര പരിസ്ഥിതി മന്ത്രാലയം നടപ്പിലാക്കുന്ന പാരിസ്ഥിതിക ആഘാത നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് രാജ്യത്തെ പൊതുജനങ്ങള്‍ക്ക് അഭിപ്രായം അറിയിക്കാനുള്ള സമയ പരിധി ചൊവ്വാഴ്ച അവസാനിക്കും. ഇതിനിടെ വിജ്ഞാപനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പരിസ്ഥിതി പ്രവര്‍ത്തകര്‍ കേന്ദ്ര സര്‍ക്കാരിന് കത്തയച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ മാര്‍ച്ചില്‍ പുറത്തിറക്കിയ പുതിയ പരിസ്ഥിതി ആഘാത പഠന വിജ്ഞാപനത്തെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ അറിയിക്കാനുള്ള അവസാന ദിവസമാണ് നാളെ. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന പരിസ്ഥിതി ആഘാത നിര്‍ണയ അതോറിറ്റി കഴിഞ്ഞ മെയ് 27 നാണ് സര്‍ക്കാറിന് ശിപാര്‍ശ കൈമാറിയിരുന്നത്.
നേരത്തെ പരിസ്ഥിതി ലോല പ്രദേശങ്ങളില്‍ പദ്ധതി ആരംഭിക്കുമ്പോള്‍ പ്രദേശത്തെ ജനങ്ങള്‍ക്ക് പദ്ധതിയിലുള്ള അഭിപ്രായം പ്രകടപ്പിക്കുന്നതിനുള്ള അവസരമുണ്ടായിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലായിരുന്നു പരിസ്ഥിതി ആഘാത പഠനം നടത്തി പദ്ധതിക്കുള്ള അനുമതി നല്‍കിയിരുന്നത്. പുതിയ ഭേദഗതിയില്‍ ഇതിലും മാറ്റം വരുത്തിയിട്ടുണ്ട്. അതിനാല്‍ ജനാധിപത്യപ്രക്രിയക്ക് തന്നെ ഭീഷണിയാണ് ഈ ഭേദഗതിയെന്നാണ് വിലയിരുത്തലുകള്‍.
ഇ ഐ എ 2020 പ്രകാരം 1,50,000 സ്ക്വയര്‍ഫീറ്റില്‍ കൂടുതലുള്ള കെട്ടിടത്തിന് മാത്രം ഈ അനുമതി തേടിയാല്‍ മതി. അഥവാ നിലവിലെ മാനദണ്ഡ പ്രകാരം ഒരു വിമാനത്താവളത്തിനാവശ്യമായ വലുപ്പമുള്ള ഒരു പദ്ധതി പരിസ്ഥിതി ലോല പ്രദേശങ്ങളില്‍ വന്നാല്‍ ആ പദ്ധതി പരിസ്ഥിതിക്കുണ്ടാക്കുന്ന നഷ്ടങ്ങളെ കുറിച്ചോ സമീപത്ത് താമസിക്കുന്ന മനുഷ്യ ജീവനുണ്ടാക്കുന്ന വിപത്തിനെ കുറിച്ചോ ആര്‍ക്കും പരാതിപ്പെടാന്‍ സാധിക്കില്ലെന്നതാണ് വസ്തുത.