Connect with us

Idukki

പെട്ടിമുടി ദുരന്തം: മരണം കവർന്നത് ഒരു വലിയ കുടുംബത്തിലെ 21പേരെ

Published

|

Last Updated

മൂന്നാർ | ഒന്നിച്ചു ജീവിച്ച് ഒന്നിച്ച് മരണം പുല്‍കാനായിരുന്നു അവര്‍ക്കു വിധി. നാലു പതിറ്റാണ്ടു മുമ്പ് മുന്‍ഗാമികള്‍ കണ്ടെത്തിയ വാസസ്ഥലത്തിനൊപ്പം വിധി അവരെയും കവര്‍ന്നെടുക്കുകയായിരുന്നു. മൂന്നാര്‍ പെട്ടിമുടി ദുരന്തത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ മരിച്ചത് മയില്‍സ്വാമിയുടെ കുടുംബത്തിലായിരുന്നു – 21 പേര്‍ . ദുരന്തത്തില്‍ മയില്‍സ്വാമിയും ചേട്ടന്‍മാരായ ഗണേശും അനന്തശിവവും ഭാര്യമാരും മക്കളുമൊക്കെ മണ്ണിനടിയിലായി. വ്യാഴാഴ്ച കനത്ത മഴ ഈ പ്രദേശത്തിന് ഭീതി പകര്‍ന്ന പുതുമയായിരുന്നു. തികച്ചും സുരക്ഷിതമെന്നു തോന്നിയ സ്ഥലമായിരുന്നു പെട്ടിമുടിയിലെ തേയില എസ്റ്റേറ്റ് .മയില്‍ സ്വാമിയും ഗണേശും 14 വര്‍ഷമായി വനംവകുപ്പിന്റെ ഡ്രൈവര്‍മാരായിരുന്നു. രാത്രി പതിനൊന്നരയോടെ ലയത്തിനു മുന്നിലെ ചായക്കടയ്ക്കു സമീപം ജീപ്പ് പാര്‍ക്ക് ചെയ്ത് മഴ ആ സ്വദിച്ച് മറ്റുള്ളവര്‍ക്കൊപ്പം ചായ കുടിച്ചു നില്‍ക്കുമ്പോഴാണ് മലമുകളിലെ തേയില തോട്ടത്തില്‍ നിന്ന് ദുരന്തം ആര്‍ത്തലച്ചു വന്നത്.


തിരുന്നല്‍വേലിയിലെ കയത്താര്‍ എന്ന സ്ഥലത്തു നിന്നാണ് മയില്‍സ്വാമിയുടെ പൂര്‍വികര്‍ 60ലേറെ വര്‍ഷങ്ങള്‍ക്കു മുമ്പ് മുന്നാറില്‍ തേയില തോട്ടത്തില്‍ ജോലിക്കെത്തിയത്. സഹോദരന്‍ അനന്തശിവം പിന്നീട് മൂന്നാര്‍ ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡ് മെമ്പര്‍ ആകുകയും ചെയ്തു. ആദ്യം സെവന്‍ മല എസ്റ്റേറ്റും പിന്നീട് പെട്ടിമുടി എസ്റ്റേറ്റുമാണ് ടാറ്റാ കമ്പനി രൂപപ്പെടുത്തിയത്.


മയില്‍സ്വാമിയുടെ കുടുംബത്തിലെ പ്രായമായവരും കുട്ടികളും ഉള്‍പ്പെടെ എല്ലാവരും മരിച്ചു. ഇന്നലെ തിരച്ചിലിലില്‍ മയില്‍സ്വാമിയുടെയും ഗണേശിന്റെയും മൃതദേഹങ്ങള്‍ കിട്ടി. അനന്തശിവത്തിനും മറ്റുള്ളവര്‍ക്കുമായി തിരച്ചില്‍ തുടരുന്നു.ഇവരുടെ ബന്ധുക്കള്‍ തിരച്ചില്‍ സ്ഥലത്താണ്.

Latest