Covid19
ഡൽഹിയിൽ പൊതു സ്ഥലങ്ങളിൽ ഹുക്ക നിരോധിച്ചു
ന്യൂഡൽഹി| പൊതുസ്ഥലങ്ങളിൽ ഹുക്കയും സമാന ഉത്പന്നങ്ങളും നിരോധിക്കാൻ സർക്കാർ തീരുമാനിച്ചു. തിങ്കളാഴ്ച പ്രഖ്യാപിച്ച് ഉത്തരവ് ഉടനടി പ്രാബല്യത്തിൽ വന്നു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് അടിയന്തരമായി ഇത്തരമൊരു ഉത്തരവ് പ്രഖ്യാപിച്ചതെന്നാണ് അധികൃതർ പറയുന്നത്. കൊറോണവൈറസ് ബാധയുമായി ബന്ധപ്പെട്ട അപകടസാധ്യതയെക്കുറിച്ച് ലോകാരോഗ്യസംഘടന പുറത്തുവിട്ട നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് തീരുമാനം കൈക്കൊണ്ടതെന്നും ചില കാര്യങ്ങൾ ആരോഗ്യത്തിന് അപകടകരമാണെന്നും ഡൽഹി സർക്കാർ അറിയിച്ചു.
പുകവലിക്കുന്നവർക്ക് കൊവിഡ് വ്യാപന സാധ്യത കൂടുതലാണെന്ന് ആരോ ഗ്യമന്ത്രാലയം പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. വിരലുകൾ വായിൽ സ്പർശിക്കാൻ സാധ്യത കൂടുതലാണെന്നും അതുവഴി വൈറസ്
ശരീരത്തിലെത്താമെന്നും ഇതിനുള്ള കാരണമായി ചൂണ്ടിക്കാട്ടുന്നു. ഇവയെല്ലാം കണക്കിലെടുത്ത് പാൻഡെമിക് നിയമപ്രകാരം എല്ലാത്തരം ഹുക്കകളും ഉടൻ നിരോധിക്കാൻ സർക്കാർ ഉത്തരവിൽ പറയുന്നുണ്ട്.
ഉത്തരേന്ത്യയിൽ ഹോട്ടലുകളിലും റസ്‌റ്റോറന്റുകളിലും ഹുക്ക ഉപയോഗിക്കാറുണ്ട്. അതിനാൽ പുകയില്ലാത്ത ഹുക്ക ആണെങ്കിൽ കൂടി ഉപയോഗിക്കരുതെന്നും നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.