Covid19
ക്യാൻസർ ആശുപത്രിയിൽ 10 ദിവസത്തിനുള്ളിൽ 100 പേർക്ക് കൊവിഡ്; അന്വേഷണത്തിന് ഉത്തരവ്
കട്ടക്ക്| ഒഡീഷയിലെ കട്ടക്ക് ക്യാൻസർ ആശുപത്രിയിൽ രോഗികളും കൂട്ടിരിപ്പുകാരും ആരോഗ്യപ്രവർത്തകരുമുൾപ്പെടെ 100 ഓളം പേർക്ക് കൊവിഡ് സ്ഥിരീകരിച്ച സംഭവത്തിൽ ആന്വേഷണത്തിന് ഉത്തരവിട്ടതായി അധികൃതർ. വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ആചാര്യ ഹരിഹാർ റീജ്യനൽ ക്യാൻസർ റിസർച്ച് സെന്റർ അണുവിമുക്തമാക്കാനായി അടച്ചുപൂട്ടി.
100ഓളം പേർക്ക് കൊവിഡ് ബാധിച്ചതെങ്ങനെയെന്ന് അന്വേഷിച്ച് വരികയാണെന്നും എന്തെങ്കിലും പിശക് കണ്ടെത്തിയാൽ ഉചിതമായ നടപടി സ്വീകരിക്കുമെന്നും കട്ടക്ക് ജില്ലാ കലക്ടർ ഭബാനി ശങ്കർ ചൈനി മാധ്യമപ്രവർത്തകരോട് പറഞ്ഞു. അതേസമയം, അധികൃതരുടെ ഭാഗത്ത് നിന്നുള്ള അനാസ്ഥയാണ് കാരണമെന്ന് ക്യാൻസർ രോഗികൾ ആരോപിച്ചു.
കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് രോഗബാധിതരെ ഭുവനേശ്വറിലെ കൊവിഡ് ആശുപത്രിയിലേക്ക് മാറ്റി. മംഗലബാഗിൽ നിന്ന് സേനയെ സ്ഥലത്തെത്തിച്ചതായും സ്ഥിതി നിയന്ത്രണവിധേയമാക്കിയതായും ഡെപ്യൂട്ടി പോലീസ് കമ്മീഷണർ അഖിലേശ്വർ സിംഗ് പറഞ്ഞു.
നഗരത്തിൽ ഇതുവരെ 190 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ കണ്ടെത്തിയ 144 കേസുകളിൽ ഭൂരിഭാഗവും ക്യാൻസർ അശുപത്രിയിൽ നിന്നുള്ളവരാണെന്ന് അധികൃതർ അറിയിച്ചു. സമ്പർക്കപ്പട്ടിക കണ്ടെത്തുന്നതിനായി ബുധനാഴ്ച വരെ മുനിസിപ്പൽ പ്രദേശം പൂർണമായും അടച്ചുപൂട്ടുന്നതായി അധികൃതർ പ്രഖ്യാപിച്ചു. സ്ഥിതി മെച്ചപ്പെടുന്നില്ലെങ്കിൽ അടച്ചുപൂട്ടൽ നീട്ടാൻ സാധ്യതയുണ്ടെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.