Gulf
ഐ സി എഫും ആസാ ഗ്രൂപ്പും കൈകോർത്തു; ജയിൽമോചിതരായ മലയാളികൾ നാടണഞ്ഞു
ഷാർജ | നിയമപരമായി മാപ്പ് ലഭിച്ചിട്ടും നാട്ടിലെത്താനാവാതെ വിഷമിച്ചിരുന്ന സ്ത്രീകളുൾപെടെയുള്ള മലയാളികളെ ഐ സി എഫും പ്രമുഖ കമ്പനിയായ ആസാ ഗ്രൂപ്പും ചേർന്ന് സൗജന്യമായി നാട്ടിലെത്തിച്ചു. കോഴിക്കോട് സ്വദേശികളായ സ്ത്രീകളെയും കൊല്ലം സ്വദേശിയേയും മറ്റുമാണ് ഐ സി എഫിന്റെ ചാർട്ടർ വിമാനത്തിൽ കഴിഞ്ഞ ദിവസം അവരുടെ നാടുകളിലെത്തിച്ചത്. അജ്മാൻ പോലീസാണ് ഇവർക്ക് മാപ്പ് നൽകിയത്. എന്നാൽ നാടണയാൻ മാർഗമില്ലാതെ കഴിയുകയായിരുന്നു.
ആസാ ഗ്രൂപ്പ് എം ഡി മുഹമ്മദ് സാലിഹ്, ഐ സി എഫ് ഷാർജ സെൻട്രൽ വെൽഫെയർ ചെയർമാൻ സലീം വളപട്ടണം എന്നിവരുടെ നേതൃത്വത്തിലാണ് സൗകര്യങ്ങളൊരുക്കിയത്. ജോലിയും ശമ്പളവുമില്ലാതെ വിഷമിച്ചിരുന്ന നൂറോളം പേരെ ആസാ ഗ്രൂപ്പ് ഇതിനകം സൗജന്യമായി നാട്ടിലെത്തിച്ചിട്ടുണ്ട്. ഇനിയും കൊണ്ടുപോകാനുള്ള ശ്രമക്കൾ നടക്കുകയുമാണ്. മുഹമ്മദ് സാലിയാണ് ഇതിന് ചുക്കാൻ പിടിക്കുന്നത്.
കൊവിഡ് പ്രതിസന്ധിയെ തുടർന്ന് പ്രയാസം നേരിടുന്നവരുടെ കണ്ണീരൊപ്പാനും ശ്രമം നടത്തുന്നുണ്ട്. ഷാർജ ഐ സി എഫിന്റെ നേതൃത്വത്തിൽ പ്രശംസനീയമായ സേവനങ്ങളാണ് തുടക്കം മുതൽ നടന്നുവരുന്നത്. ദുരിതമനുഭവിക്കുന്നവർക്ക് താങ്ങും തണലുമായി പ്രവർത്തിക്കുന്ന ഐ സി എഫ് ഇതിനകം നിരവധി പേരെ സൗജന്യമായി നാട്ടിലെത്തിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം വിമാനത്താവളത്തിൽ മാനസിക വിഭ്രാന്തി അനുഭവപ്പെട്ടയാൾക്ക് ഐ സി എഫ് തുണയായിരുന്നു.