Covid19
വൈറസ് വ്യാപനനിരക്ക് കണ്ടെത്താൻ ജൂലൈ ആറിനകം ഡൽഹിയിലെ മുഴുവൻ വീടുകളിലും പരിശോധന നടത്തും
ന്യൂഡൽഹി | കൊവിഡ് പ്രതിരോധത്തിന് പുതിയ പദ്ധതിയുമായി കെജ്രിവാൾ സർക്കാർ. കൊറോണവൈറസ് വ്യാപനനിരക്ക് കണ്ടെത്താൻ ജൂലൈ ആറിനകം ഡൽഹിയിലെ എല്ലാ വീടുകളിലും പരിശോധന നടത്തും. രാജ്യത്ത് ഏറ്റവുമധികം രോഗബാധിതർ ഉള്ള രണ്ടാമത്തെ സ്ഥലമാണ് ഡൽഹി. ഇന്നലെ മാത്രം 3,947 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. സംസ്ഥാനങ്ങളിലെ കണക്കുകൾ പരിശോധിച്ചാൽ ഇതു വരെ റിപ്പോർട്ട് ചെയ്തതിൽ ഏറ്റവും ഉയർന്ന സംഖ്യയാണിത്.
കഴിഞ്ഞ ആഴ്ചയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി ഉൾപ്പെടെ പങ്കെടുത്ത യോഗത്തിലാണ് സംസ്ഥാനത്തെ കണ്ടൈൻമെന്റ് സോണുകളിലെ മുഴുവൻ വീടുകളിലും പരിശോധന നടത്താൻ തീരുമാനിച്ചത്. നിലവിൽ 62,000 കേസുകൾ റിപ്പോർട്ട് ചെയ്ത ഡൽഹിയിൽ 261 കണ്ടൈൻമെന്റ് സോണുകളാണുള്ളത്. രോഗവ്യാപനം കൂടുതൽ ഉള്ള സ്ഥലങ്ങളിൽ ബ്രേക്ക് ദി ചൈൻ, കോണ്ടാക്ട് ട്രേസിംഗ് പോലുള്ള പ്രവർത്തനങ്ങൾ ശക്തമാക്കുമെന്നും സംസ്ഥാന ഭരണകൂടം അറിയിച്ചു.
മഹാരാഷ്ട്ര കഴിഞ്ഞാൽ രാജ്യത്ത് എറ്റവും കൂടുതൽ രോഗബാധിതർ ഉള്ളത് തമിഴ്‌നാട്ടിൽ ആയിരുന്നു. എന്നാൽ, കഴിഞ്ഞ ഞായറോടെ ഡൽഹി ഇതിനെ മറി കടന്നു. രണ്ടായിരത്തിലധികം മരണങ്ങളാണ് ഇവിടെ ഇതു വരെ റിപ്പോർട്ട് ചെയ്തത്. നിലവിൽ ഇന്ത്യയിലെ വൈറസ് ബാധിതരുടെ എണ്ണം നാലര ലക്ഷം കവിഞ്ഞു.