Gulf
ഹോട്ടലുകൾക്ക് മാർഗനിർദേശം; ഭക്ഷ്യശാലകൾ തുറക്കാം
ദുബൈ | നാഷനൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി യു എ ഇയിലുടനീളം ഹോട്ടലുകൾക്കായി കൊറോണ വൈറസ് പ്രതിരോധ മാർഗനിർദേശങ്ങൾ പുറത്തിറക്കി. വീണ്ടും തുറക്കുന്നതിന് മുമ്പ് എല്ലാ ജീവനക്കാരെയും കൊവിഡ് പരിശോധനക്ക് വിധേയമാക്കണമെന്നും ഓരോ 15 ദിവസത്തിലും പരിശോധന തുടരണമെന്നും ആവശ്യപ്പെട്ടു. ഹോട്ടലുകളിൽ ഇൻഫ്രാറെഡ് തെർമോമീറ്ററും തെർമൽ ക്യാമറയും സ്ഥാപിക്കണം. ജീവനക്കാരുടെ താപനില ദിവസത്തിൽ നിരവധി തവണ പരിശോധിക്കണം.
രോഗലക്ഷണങ്ങൾ കാണിക്കുന്ന ഏതെങ്കിലും അതിഥിയെയോ ജീവനക്കാരനെയോ ഹോട്ടലിൽ പ്രവേശിപ്പിക്കാൻ പാടില്ല. അതിഥികൾ ഒരു മുറിയിൽ നിന്ന് പുറത്തുപോകുന്നതും അടുത്ത അതിഥികൾ എത്തുന്നതും തമ്മിൽ 24 മണിക്കൂർ ഇടവേള നൽകണം. ഹോട്ടലുകളിലെ റെസ്റ്റോറന്റുകൾ, കഫേകൾ, ജിമ്മുകൾ, നീന്തൽക്കുളങ്ങൾ, ബീച്ചുകൾ തുടങ്ങിയ സൗകര്യങ്ങൾ കുറഞ്ഞ ശേഷിയിൽ പ്രവർത്തനം പുനരാരംഭിക്കും. ഉപയോക്താക്കൾ പ്രവേശിക്കുന്നതിനുമുമ്പ് അവരുടെ താപനില എടുത്തിരിക്കണം. റെസ്റ്റോറന്റുകളുടെയും കഫേകളുടെയും പ്രവർത്തന സമയം രാവിലെ ആറ് മുതൽ രാത്രി ഒമ്പത് വരെ ആയിരിക്കും. ഒരു മേശക്ക് ചുറ്റും നാല് പേരെ ഇരിക്കാൻ പാടുള്ളൂ. മേശകൾക്കിടയിൽ 2.5 മീറ്റർ അകലം വേണം. ഓരോ ഉപയോഗത്തിനും ശേഷം മെനു അണുവിമുക്തമാക്കണം.