Connect with us

National

ആരോപണത്തില്‍ കഴമ്പില്ല; തേജ് ബഹാദൂറിന്റെ ഹരജി സുപ്രീം കോടതി തള്ളി

Published

|

Last Updated

ന്യൂഡല്‍ഹി: വാരണാസിയില്‍ സമര്‍പ്പിച്ച തന്റെ നാമനിര്‍ദേശ പത്രിക തള്ളിയതിനെതിരെ ബി എസ് എഫ് മുന്‍ ജവാനും സമാജ്‌വാദി പാര്‍ട്ടി സ്ഥാനാര്‍ഥിയുമായ തേജ് ബഹാദൂര്‍ യാദവിന്റെ ഹരജി സുപ്രീം കോടതി തള്ളി. ഏകപക്ഷീയമായാണ് കമ്മീഷന്‍ നടപടി സ്വീകരിച്ചതെന്ന് ആരോപിച്ചായിരുന്നു ഹരജി. എന്നാല്‍, ഹരജിയില്‍ കഴമ്പില്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബഞ്ച് നിരീക്ഷിച്ചു.

ബി എസ് എഫില്‍ നിന്ന് പുറത്താക്കിയ കാര്യം ബഹാദൂര്‍ നാമനിര്‍ദേശ പത്രികക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയില്ലെന്നു പറഞ്ഞാണ് വരണാധികാരി പത്രിക തള്ളിയത്. സൈനികരുടെ ഭക്ഷണം മോശമാണെന്ന പരാതി സാമൂഹിക മാധ്യമത്തിലൂടെ പുറത്തുവിട്ടതിനാണ് ബഹാദൂറിനെതിരെ ബി എസ് എഫ് നടപടിയെടുത്തത്. സൈന്യം, സര്‍ക്കാര്‍ സര്‍വീസ് എന്നിവയില്‍ നിന്ന് പുറത്താക്കപ്പെടുന്നവര്‍ക്ക് അഞ്ചു വര്‍ഷക്കാലം തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നിയമം അനുവദിക്കുന്നില്ലെന്നാണ് പത്രിക തള്ളിക്കൊണ്ട് വരണാധികാരി വ്യക്തമാക്കിയിരുന്നത്.

എന്നാല്‍, അന്യായമായാണ് തന്റെ പത്രിക തള്ളിയതെന്ന് ആരോപിച്ച തേജ് ബഹാദൂര്‍ വരണാധികാരിയുടെ നടപടിയെ ചോദ്യം ചെയ്ത് പരമോന്നത കോടതിയെ സമീപിക്കുകയായിരുന്നു. വരണാധികാരി ചൂണ്ടിക്കാട്ടിയ ജനപ്രാതിനിധ്യ നിയമത്തിലെ ഒമ്പതാം വകുപ്പ് അച്ചടക്ക നടപടി നേരിടുന്നവര്‍ക്ക് ബാധകമല്ലെന്ന് അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ മുഖേന സമര്‍പ്പിച്ച ഹരജിയില്‍ വ്യക്തമാക്കിയിരുന്നു.

Latest