Palakkad
സംസ്ഥാനത്ത് മത്സ്യ വില കുതിക്കുന്നു
പാലക്കാട്: സംസ്ഥാനത്ത് മത്സ്യത്തിന് വില കൂടുന്നു. താരതമ്യേന വില കുറവുള്ള മത്തിക്കും അയലക്കും വരെ വൻ വിലയാണ് വിപണിയിൽ. കടൽക്ഷോഭം കാരണം മത്സ്യബന്ധനം തടസപ്പെടുന്നതും മത്സ്യത്തിന്റെ ലഭ്യത കുറയുന്നതുമാണ് വില കൂടാൻ കാരണം. ജനങ്ങൾക്കേറെ പ്രിയമുള്ള സാധാരണക്കാരന്റെ മീനായ മത്തി കിലോക്ക് 180 രൂപയാണ് മാർക്കറ്റിലെ വില. അയലക്ക് 240 രൂപയും ചെമ്പല്ലിക്ക് 140രൂപയും വിലയുണ്ട്. ചെമ്മീൻ കിലോക്ക് 350രൂപയാണ്. ചൂരക്ക് 160 മുതൽ 18 0 വരെ വിലയുണ്ട്. കരിമീൻ ഇടത്തരം വലിപ്പമുള്ളതിന് 400 രൂപയാണ് വില. വലുതിന് 500 ഉം. നത്തോലിക്ക് 100രൂപയായി. നെയ്മീന് കിലോക്ക് 1200 ആണ് വില. ഡാം മീനുകൾക്കും വില ഉയർന്നിട്ടുണ്ട്. സിലോപ്യക്ക് 120ഉം കട്ലക്ക് 100 രൂപയും വിലയുണ്ട്.
ഇത് മൊത്തവ്യാപാരകേന്ദ്രത്തിലെ വിലയാണ്. ഉൾപ്രദേശങ്ങളിൽ വിൽപ്പനക്കെത്തുമ്പോൾ വില വീണ്ടും കൂടും. വില ഉയർന്നതോടെ ഇഷ്ടമീനുകൾ ഉപേക്ഷിക്കേണ്ട സ്ഥിതിയാണ്. മീൻവില ഉയർന്ന അവസരം മുതലാക്കി ഹോട്ടലുകാർ മുതലെടുപ്പ് നടത്തുന്നുണ്ട്. തമിഴ്നാട്ടിൽ നിന്നാണ് പ്രധാനമായും മീനെത്തുന്നത്. തൃശൂർ മുതൽ കന്യാകുമാരിവരെ നീളുന്ന തീരത്താണ് മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയത്.
60 ദിവസത്തെ നിരോധനം ജൂലൈ 14ന് അവസാനിക്കും. ജൂൺ 14 അർധരാത്രി മുതൽ ജൂലൈ 30വരെ സംസ്ഥാനത്തും ട്രോളിംഗ് നിരോധനമാണ്. റമസാൻ നോമ്പുതുടങ്ങുന്നതോടെ മത്സ്യത്തിന് ഡിമാന്റ് കൂടുകയും വില ഇനിയും കുതിച്ച് കൂടുന്നതിനിടയാക്കുമെന്നുമാണ് വ്യാപാരികൾ പറയുന്നത്.