National
കൊലപാതക കേസിലെ വധശിക്ഷ സുപ്രീം കോടതി സ്റ്റേ ചെയ്തു
ന്യുഡല്‍ഹി: പത്തും ഏഴും വയസ് പ്രായമുള്ള രണ്ട് സഹോദരങ്ങളെ മോചന ദ്രവ്യത്തിനായി തട്ടിക്കൊണ്ട് പോകുകയും പിന്നീട് കുട്ടികളെ കൊല്ലുകയും ചെയ്ത കേസിലെ പ്രതികളിലൊരാള്‍ക്ക് മദ്രാസ് ഹൈക്കോടതി ശരിവെച്ച വധശിക്ഷ തിങ്കളാഴ്ച സുപ്രീം കോടതി സ്റ്റേ ചെയ്തു.
2010 ഒക്‌ടോബര്‍ 29ന് കോയമ്പത്തൂരിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. രക്ഷിതാക്കളില്‍ നിന്ന് പണം തട്ടിയെടുക്കാന്‍ സ്‌കൂള്‍ വിദ്യാര്‍ഥികളും സഹോദരങ്ങളുമായ കുട്ടികളെ രണ്ട് പേര്‍ തട്ടിക്കൊണ്ട് പോകുകയായിരുന്നു. പത്ത് വയസുകാരി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയുമുണ്ടായി. പിന്നീട് രണ്ട് പേരേയും കൊന്നു. തിരച്ചിലിനിടെ ഒരു പ്രതി മോഹനകൃഷ്ണന്‍ പോലീസിന്റെ വെടിയേറ്റ് മരിച്ചു. അവശേഷിച്ച പ്രതി മനോഹരന് വിചാരണാ കോടതി വധശിക്ഷ വിധിച്ചു. ശിക്ഷ മദ്രാസ് ഹൈക്കോടതി ശരിവെക്കുകയും ചെയ്തു. ഇതാണ് ഇപ്പോള്‍ ചീഫ് ജസ്റ്റിസ് എച്ച് എല്‍ ദത്തു, ജസ്റ്റിസ് മദന്‍ ലോകുര്‍, ജസ്റ്റിസ് എ കെ സിക്രി എന്നിവരടങ്ങിയ സുപ്രീം കോടതി ബഞ്ച് സ്റ്റേ ചെയ്തത്. പ്രോസിക്യൂഷന്‍ ഉന്നയിച്ച കുറ്റാരോപണങ്ങള്‍ പ്രതിയെന്നാരോപിക്കുന്ന മനോഹരനെ ഒരു തരത്തിലും ബന്ധിപ്പിക്കുന്നില്ലെന്ന് അയാളുടെ അഭിഭാഷകനായ എ രഘുനാഥന്‍ വാദിച്ചു. അതുകൊണ്ട് മനോഹരന് നല്‍കിയ വധശിക്ഷ സ്റ്റേ ചെയ്യണമെന്ന് അഭിഭാഷകന്‍ അഭ്യര്‍ഥിച്ചു.