Kerala
157 കണ്ടെയ്‌നറുകളില്‍ അത്യന്തം അപകടകരമായ കീടനാശിനിയും വിഷപദാർഥങ്ങളും
എറണാകുളം, തൃശൂര്‍ ജില്ലകളിലെ കടലോരങ്ങളില്‍ കണ്ടയ്നറുകള്‍ അടിയാന്‍ സാധ്യതയുണ്ടന്ന് അധികൃതര്‍ അറിയിച്ചു.

കൊച്ചി | കേരളാതീരത്ത് കത്തിയമര്‍ന്ന ചരക്ക് കപ്പലിലുണ്ടായിരുന്നത് അത്യന്തം അപകടകരമായ വസ്തുക്കളെന്ന് റിപോര്‍ട്ട്.ഇവയില്‍ പരിസ്ഥിതിക്ക് ദോഷകരമാകുന്ന വിഷവസ്തുക്കളുണ്ടെന്ന് വിവരം.മാരിടൈം ഓര്‍ഗനൈസേഷന്‍ പ്രകാരം ക്ലാസ് 6(1)ല്‍ വരുന്ന കീടനാശിനികള്‍ ഉള്‍പ്പെടുന്ന വസ്തുക്കളാണ് കപ്പലിലുള്ളത്. എന്നാല്‍ ഏതൊക്കെ കണ്ടെയ്‌നറുകളാണ് കപ്പലില്‍ വീണതെന്ന് സ്ഥിരീകരിക്കാനായിട്ടില്ല.40 കണ്ടെയ്‌നറുകളില്‍ തീപിടിക്കാവുന്ന ദ്രാവകങ്ങളുണ്ട് (ക്ലാസ് 3). എഥനോള്‍, പെയിന്റ്, ടര്‍പന്റൈന്‍, പ്രിന്റിങ് ഇങ്ക്, വ്യവസായങ്ങളില്‍ ഉപയോഗിക്കുന്ന ഈതൈല്‍ മീഥൈല്‍ കീറ്റോണ്‍ എന്നിവയുണ്ട്.വായുസമ്പര്‍ക്കമുണ്ടായാല്‍ തീപിടിക്കുന്ന 4900 കിലോഗ്രാം രാസവസ്തുക്കള്‍ മറ്റൊരു കണ്ടെയ്‌നറിലുണ്ട്.
157 കണ്ടെയ്‌നറുകളിലാണ് അത്യന്തം അപകടകാരിയായ ഉല്‍പ്പന്നങ്ങള്‍ ഉള്ളത്.20 കണ്ടെയ്നറുകളില്‍ 1.83 ലക്ഷം കിലോഗ്രാം ബൈപൈറിഡിലിയം കീടനാശിനിയും ഒരു കണ്ടെയ്നറില്‍ 27,786 കിലോഗ്രാം ഈതൈല്‍ ക്ലോറോഫോര്‍മേറ്റ് എന്ന മറ്റൊരു കീടനാശിനിയുമാണ് ഉള്ളത്. ഡൈമീതൈല്‍ സള്‍ഫേറ്റ്, ഹെക്സാമെതിലിന്‍ ഡൈസോ സയനേറ്റ് തുടങ്ങി ജീവനാശ ഭീഷണിയുയര്‍ത്തുന്ന മറ്റു കീടനാശിനികളും രാസവസ്തുക്കളും കണ്ടെയ്നറുകളിലുണ്ടെന്നും കാര്‍ഗോ മാനിഫെസ്റ്റോ വ്യക്തമാക്കുന്നു.
സിങ്ക് ഓക്‌സൈഡ് -20,340,ട്രൈ ക്ലോറോ ബന്‍സീന്‍ -2,08,000കിലോ,മീഥൈല്‍ ഫിനോല്‍ 28,826കിലോ, തുടങ്ങിയവയും കണ്ടെയ്‌നറുകളിലുണ്ട്. ഇവയില്‍ പലതും മനുഷ്യശരീരത്തിലെത്തിയാല്‍ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുമെന്നും വിദഗ്ധര്‍ പറയുന്നു.എറണാകുളം, തൃശൂര്‍ ജില്ലകളിലെ കടലോരങ്ങളില്‍ കണ്ടയ്നറുകള്‍ അടിയാന്‍ സാധ്യതയുണ്ടന്ന് അധികൃതര്‍ അറിയിച്ചു.
തിങ്കളാഴ്ച രാവിലെയാണ് കേരള സമുദ്രാതിര്‍ത്തിയില്‍ ചരക്കുകപ്പലിന് തീപ്പിടിച്ചത്. കൊളംബോയില്‍ നിന്ന് മുംബൈയിലേക്ക് പോകുകയായിരുന്ന ചരക്കുകപ്പലിനാണ് തീപ്പിടിച്ചത്. അപകടത്തില്‍ പരുക്കേറ്റ രണ്ട് പേര്‍ ഐസിയുവില്‍ തുടരുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.