International
പാകിസ്ഥാനിൽ ചാവേർ ആക്രമണത്തിൽ 13 സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു
പരിക്കേറ്റ 24 പേരിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 14 സാധാരണക്കാരും ഉൾപ്പെടുന്നു.

പെഷവാർ | പാകിസ്ഥാനിൽ ചാവേർ സ്ഫോടനത്തിൽ 13 സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെടുകയും 24 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വടക്കുപടിഞ്ഞാറൻ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലാണ് ഇന്ന് രാവിലെ സ്ഫോടനം ഉണ്ടായത്. വടക്കൻ വസീറിസ്ഥാൻ ജില്ലയിലെ ഖദ്ദി പ്രദേശത്ത് ഒരു ചാവേർ, സ്ഫോടകവസ്തുക്കൾ നിറച്ച വാഹനം ബോംബ് ഡിസ്പോസൽ യൂണിറ്റിന്റെ മൈൻ-റെസിസ്റ്റന്റ് ആംബുഷ് പ്രൊട്ടക്റ്റഡ് (MRAP) വാഹനത്തിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു.
പരിക്കേറ്റ 24 പേരിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 14 സാധാരണക്കാരും ഉൾപ്പെടുന്നു. പലരുടെയും നില ഗുരുതരമാണെന്ന് അധികൃതർ അറിയിച്ചു. സംഭവസ്ഥലത്ത് സൈനിക നീക്കം നടക്കുന്നതിനാൽ സ്ഫോടനസമയത്ത് കർഫ്യൂ ഏർപ്പെടുത്തിയിരുന്നു. സ്ഫോടനത്തിന് പിന്നാലെ സുരക്ഷാ ഏജൻസികൾ രക്ഷാപ്രവർത്തനം ആരംഭിച്ചു.
ഹാഫിസ് ഗുൽ ബഹദൂർ ഗ്രൂപ്പിന്റെ ഉപവിഭാഗമായ ഉസൂദ് അൽ-ഹർബ് എന്ന തീവ്രവാദ ഗ്രൂപ്പ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. സമീപ മാസങ്ങളിൽ വടക്കൻ വസീറിസ്ഥാനിൽ നടന്ന ഏറ്റവും മാരകമായ ആക്രമണങ്ങളിലൊന്നാണിത്. ഇത് മേഖലയിലെ സുരക്ഷാ സാഹചര്യത്തെക്കുറിച്ച് ഗുരുതരമായ ആശങ്കകൾ ഉയർത്തിയിട്ടുണ്ട്.