Gulf
ഈ വർഷത്തെ ഹജ്ജിനായി പുണ്യഭൂമിയിൽ തീർഥാടകരെത്തി


കഅബാലയത്തിലെത്തിയ ഹാജിമാർ ത്വവാഫ് കർമം നിർവഹിക്കുന്നു
മക്ക| വിശുദ്ധ ഹജ്ജ് കർമം നിർവഹിക്കുന്നതിനായി അനുമതി പത്രം ലഭിച്ച തീർഥാടകരുടെ സംഘങ്ങൾ ശനിയാഴ്ച മുതൽ പുണ്യ ഭൂമിയിലെത്തിത്തുടങ്ങി. വിമാനം, ട്രെയിൻ, റോഡ് മാർഗങ്ങളിലാണ് രണ്ട് ദിനങ്ങളിലായി ഹാജിമാരുടെ വരവ് പൂർത്തിയാവുക.
മക്കയിലെത്തിയ ആദ്യ ഹജ്ജ് സംഘം പരിശോധനകൾക്ക് ശേഷം കഅബയിലെത്തി ഖുദൂമിന്റെ ത്വവാഫ് കർമം പൂർത്തിയാക്കി തമ്പുകളുടെ നഗരിയായ മിനയിലെത്തി. കനത്ത ആരോഗ്യ സുരക്ഷ കണക്കിലെടുത്ത് സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയിട്ടുണ്ട്.

ട്രെയിൻ മാർഗം മക്കയിൽ എത്തിയ ഹാജിമാർ
ഹറമിന്റെ പ്രവേശന കവാടങ്ങളായ നവാരിയ, സാഇദി, ശറാഅ, അൽഹദാ തുടങ്ങിയ പാർക്കിംഗ് പ്രദേശങ്ങളിലാണ് ഹാജിമാരെ സ്വീകരിക്കുന്നതിനുള്ള കേന്ദ്രങ്ങൾ സജ്ജമാക്കിയത്. മുൻകരുതൽ നടപടികളുടെ ഭാഗമായി ഹജ്ജ് മുത്വവ്വിഫുമാരുടെ നേതൃത്വത്തിൽ ചെറിയ സംഘങ്ങളായി തിരിഞ്ഞാണ് ത്വവാഫ് കർമം പൂർത്തിയാക്കുന്നത്. കൊവിഡ് ഭീതിയെ തുടർന്ന് തുടർച്ചയായ രണ്ടാം വർഷവും സഊദിയിലുള്ളവർക്ക് മാത്രമാണ് ഹജ്ജിന് അനുമതിയുള്ളത്.