Fact Check
FACT CHECK: മുലായം സിംഗ് യാദവ് മരിച്ചോ?
ലക്‌നോ | സമാജ് വാദി പാര്‍ട്ടിയുടെ സ്ഥാപക നേതാവ് മുലായം സിംഗ് യാദവ് മരിച്ചെന്ന പേരില്‍ നെറ്റില്‍ വ്യാജ പ്രചാരണം. സമാജ് വാദി പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളില്‍ ഒരാളായിരുന്ന മറ്റൊരു മുലായം സിംഗ് യാദവിന്റെ മരണവാര്‍ത്തയാണ് സ്ഥാപക നേതാവും യുപി മുൻ മുഖ്യമന്ത്രിയുമായ മുലായം സിംഗ് യാദവിന്റെ പേരില്‍ നെറ്റില്‍ കറങ്ങുന്നത്.
സമാജ് വാദി പാര്‍ട്ടി അൗറിയ്യ ജില്ലാ നേതാവായ മുലായം സിംഗ് യാദവ് (92) ആണ് മരിച്ചത്. ശനിയാഴ്ചയാണ് ഇദ്ദേഹം മരിച്ചതെങ്കിലും വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് തിങ്കളാഴ്ചയാണ്. അദ്ദേഹത്തിന്റെ നിര്യാണത്തില്‍ അനുശോചിച്ച് സമാജ് വാദി പാര്‍ട്ടി ദേശീയ അധ്യക്ഷനും സ്ഥാപക നേതാവായ മുലായം സിംഗ് യാഥവിന്റെ മകനുമായ അഖിലേഷ് യാദവ് ട്വിറ്ററില്‍ അനുശോചനം രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇത് കണ്ടാണ് നെറ്റിസണ്‍സ് മുലായം സിംഗ് യാദവ് മരിച്ചുവെന്ന് പ്രചാരണം തുടങ്ങിയത്. പ്രമുഖ ദേശീയ മാധ്യമങ്ങൾ എല്ലാം വാർത്ത കൃത്യമായി റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും പൂർണമായും വായിക്കാതെ നെറ്റിസൺസ് പ്രചാരണം ഏറ്റെടുക്കുകയായിരുന്നു.
ഗൂഗിളിൽ മുലായം സിംഗ് യാദവ് എന്ന് സെർച്ച് ചെയ്യുമ്പോൾ വലതുവശത്ത് വരുന്ന സമ്മറിയിൽ മുലായം ഒക്ടോബർ മൂന്നിന് മരിച്ചുവെന്ന് തെറ്റായി കാണിക്കുന്നുണ്ട്. ഗൂഗിൾ കൂടി ചതിച്ചതോടെയാണ് യഥാർഥ മുലായം സിംഗ് യാദവ് മരിച്ചതായി വാർത്തകൾ വേഗത്തിൽ പ്രചരിച്ചത്.
മൂന്ന് തവണ ഉത്തര്‍പ്രദേശ് നിയമസഭാംഗം ആയിട്ടുള്ളയാളാണ് മരിച്ച മുലായം സിംഗ് യാദവ്. പാര്‍ട്ടി സ്ഥാപകനുമായി അദ്ദേഹം അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. വാര്‍ധക്യ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം.
ദരിദ്രരുടെയും ദുര്‍ബല വിഭാഗങ്ങളുടെയും ശബ്ദം ഉയര്‍ത്തിയയാളാണ് മുലായം എന്ന് അഖിലേഷ് യാദവ് അനുസ്മരിച്ചു. ലളിത ജീവതം നയിച്ച അദ്ദേഷം ജീവിതകാലം മുഴുവന് സോഷ്യലിസ്റ്റ് പ്രത്യയശാസ്ത്രത്തിനൊപ്പം നിന്നുവെന്നും അഖിലേഷ് ഓര്‍മിച്ചു.