International
റോഡ് ടു മക്ക പദ്ധതിയിൽ ഈ വർഷം ഇന്ത്യയില്ല
മക്ക: വിദേശ രാജ്യങ്ങളിൽ നിന്ന് ഹജ്ജ് കർമങ്ങൾക്ക് വരുന്ന തീർഥാടകർക്ക് സ്വന്തം രാജ്യത്ത് വെച്ച് തന്നെ എമിഗ്രേഷൻ നടപടികൾ പൂർത്തിയാകുന്ന പദ്ധതിയായ റോഡ് ടു മക്ക പദ്ധതിയിൽ ഈ വർഷം ഇന്ത്യ ഉൾപ്പെട്ടിട്ടില്ല. മലേഷ്യ, ഇന്തോനേഷ്യ, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, ടുണീഷ്യ എന്നീ രാജ്യങ്ങളിലെ തീർഥാടകർക്ക് മാത്രമാണ് സേവനം ലഭ്യമാകുക.
പരീക്ഷണാടിസ്ഥാനത്തിൽ ആദ്യമായി മലേഷ്യയിലാണ് പദ്ധതി ആരംഭിച്ചത്. പദ്ധതി വിജയം കണ്ടതോടെ ഈ വർഷം കൂടുതൽ രാജ്യങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുകയായിരുന്നു. പദ്ധതിയിൽ ഈ വർഷം 225,000 തീർഥാടകർക്കാണ് സേവനങ്ങൾ ലഭ്യമാകുക.
സഊദി വിഷൻ 2030ന്റെ ഭാഗമായാണ് പദ്ധതി പ്രഖ്യാപിച്ചത്. സഊദിയിലേക്കുള്ള തീർഥാടകർക്ക് സ്വന്തം രാജ്യത്ത് വെച്ച് തന്നെ സഊദി എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കുന്നതിനാൽ സഊദിയിൽ വിമാനമിറങ്ങുന്ന തീർഥാടകർക്ക് മറ്റ് നടപടികൾ ഇല്ലാതെ വളരെ വേഗത്തിൽ തന്നെ പുറത്തിറങ്ങാൻ കഴിയുന്ന പദ്ധതിയാണ് “റോഡ് ടു മക്ക”.
സഊദി എമിഗ്രേഷൻ, കസ്റ്റംസ് നടപടിക്രമങ്ങൾ സ്വദേശങ്ങളിൽ നിന്ന് തന്നെ പൂർത്തിയാകുന്നതിനാൽ തീർഥാടകരുടെ ലഗേജുകൾ മക്കയിലെയും മദീനയിലെയും താമസസ്ഥലങ്ങളിൽ നേരിട്ട് എത്തിച്ചു നൽകുകയും ചെയ്യും.