Connect with us

National

'വായു' ചുഴലിക്കാറ്റ് നാളെ പുലര്‍ച്ചെ ഗുജറാത്ത് തീരത്ത് എത്തും; മണിക്കൂറില്‍ 135 കിലോമീറ്റര്‍ വരെ വേഗത

Published

|

Last Updated

തിരുവനന്തപുരം: “വായു”ചുഴലികാറ്റ് ഗുജറാത്ത് തീരത്ത് ശക്തമാകുന്നെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വ്യാഴാഴ്ച പുലര്‍ച്ചെ ഗുജറാത്ത് തീരം തൊടുമെന്ന് കരുതപ്പെടുന്ന ചുഴലിക്കാറ്റ് പോര്‍ബന്തര്‍, ബഹുവ ദിയു, വേരാവല്‍ തീരപ്രദേശങ്ങളില്‍ നാശം വിതച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.

മണിക്കൂറില്‍ 120 കിലോമീറ്ററോളം വേഗത്തില്‍ ഗോവന്‍ തീരത്തു നിന്നും വടക്കോട്ട് സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് അറബിക്കടലിലേക്ക് ഇപ്പോള്‍ ഉള്‍വലിഞ്ഞിരിക്കുകയാണ്. കടലില്‍ പോകരുതെന്ന് മല്‍സ്യത്തൊഴിലാളികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

തിരകള്‍ ഒന്നര മീറ്റര്‍ വരെ ഉയരത്തില്‍ ആഞ്ഞടിക്കാന്‍ സാധ്യതയുണ്ട്. കച്ച്, ദ്വാരക, പോര്‍ബന്ദര്‍, ജുനഗഢ്, ദിയു, ഗിര്‍ സോമനാഥ്, അമ്രേലി, ഭാവ്!നഗര്‍ എന്നീ ജില്ലകളിലെ തീരമേഖലയില്‍ ശക്തമായ കടല്‍ക്ഷോഭമുണ്ടാകും. ഈ ജില്ലകളില്‍ 12 മുതല്‍ 14 വരെ തീയതികളില്‍ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

അടിയന്തര സാഹചര്യമുണ്ടായാല്‍ നേരിടാന്‍ കര നാവിക സേനകളും തീരസംരക്ഷണ സേനയും ഗുജറാത്ത് തീരത്ത് സജ്ജമായിട്ടുണ്ട്. മണിക്കൂറില്‍ 135 കിലോ മീറ്റര്‍ വേഗതയിലേക്ക് വരെ ചുഴലിക്കാറ്റ് ശക്തി പ്രാപിക്കാന്‍ സാധ്യത ഉണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അധികൃതര്‍ അറിയിക്കുന്നത്.

അതിനിടെ കനത്ത മഴ തുടരുന്ന കേരളത്തില്‍ കാലാവസ്ഥ നിരീക്ഷണ വിഭാഗം ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേരളത്തില്‍ ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
12 സെന്റീമീറ്റര്‍ വരെ മഴ തീരദേശ ജില്ലകളില്‍ പെയ്യാന്‍ സാധ്യതയുണ്ട്. മൂന്ന് ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലര്‍ട്ട് നേരത്തെ പിന്‍വലിച്ചിരുന്നു. എങ്കിലും അപൂര്‍വം ഇടങ്ങളില്‍ 12 സെന്റീമീറ്ററിന് മുകളില്‍ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിക്കുന്നത്.അടുത്ത അഞ്ച് ദിവത്തേക്ക് സംസ്ഥാനമാകെ നല്ല മഴ ലഭിക്കും.

Latest