Kozhikode
സിറാജ് പ്രചാരണ ക്യാമ്പയിന്‍ പ്രഖ്യാപനം പ്രൗഢമായി
കോഴിക്കോട്: മൂന്നരപ്പതിറ്റാണ്ടായി അക്ഷരവെളിച്ചം പകരുന്ന സിറാജ് ദിനപത്രത്തിന്റെ പ്രചാരണ ക്യാമ്പയിൻ പ്രഖ്യാപനം പ്രഢമായി. സാദാത്തുക്കളുടെയും പണ്ഡിതരുടെയും സാന്നിധ്യത്തിൽ സമസ്ത സെന്ററിൽ നടന്ന പ്രൗഢമായ ചടങ്ങിൽ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ക്യാമ്പയിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തി. സിറാജ് ഉയർത്തിപ്പിടിക്കുന്നത് ഉദാത്തമായ സന്ദേശമാണെന്ന് കാന്തപുരം പറഞ്ഞു. ഇതര മാധ്യമങ്ങളിൽ നിന്ന് വ്യത്യസ്തമായി സത്യം ജനങ്ങളിലേക്കെത്തിക്കുകയെന്ന ദൗത്യമാണ് സിറാജ് നിർവഹിച്ചുകൊണ്ടിരിക്കുന്നത്. സാമൂഹിക മാധ്യമങ്ങൾ സജീവമായ കാലത്തും പത്രങ്ങളുടെ പ്രസക്തി വർധിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
സാദാത്തുക്കളുടെയും പണ്ഡിതരുടെയും തണലാണ് പത്രത്തിന്റെ പ്രയാണത്തിന് കരുത്തേകിയത്. തുടക്ക കാലങ്ങളിൽ ഏറെ കഷ്ടപ്പെട്ടാണ് പത്രം നടത്തിക്കൊണ്ടുപോയത്. എന്നാൽ ഇന്ന് പത്രത്തിന് ഏറെ മുന്നേറാൻ കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. ആഗസ്റ്റ് 15 മുതൽ ഒക്‌ടോബർ 15 വരെ നീണ്ടു നിൽക്കുന്ന ക്യാമ്പയിനിൽ സുന്നി പ്രാസ്ഥാനിക കുടുംബങ്ങൾ ഒന്നിച്ച് പുതിയ വരിക്കാരെ ചേർക്കും.
സയ്യിദ് അലി ബാഫഖി തങ്ങൾ അധ്യക്ഷത വഹിച്ചു. സയ്യിദ് ഇബ്‌റാഹിം ഖലീലുൽ ബുഖാരി ഉദ്ഘാടനം ചെയ്തു. സയ്യിദ് സൈനുൽ ആബിദീൻ ബാഫഖി മലേഷ്യ പ്രാർഥന നടത്തി. സയ്യിദ് ജമലുല്ലൈലി തങ്ങൾ, ഹബീബ് കോയ തങ്ങൾ ചെരക്കാപ്പറമ്പ്, സയ്യിദ് മുത്തനൂർ തങ്ങൾ, സയ്യിദ് ത്വാഹാ സഖാഫി, പൊന്മള മൊയ്തീൻ കുട്ടി ബാഖവി, വണ്ടൂർ അബ്ദുർറഹ്മാൻ ഫൈസി, എൻ അലി അബ്ദുല്ല, മജീദ് കക്കാട്, കെ കെ അഹമ്മദ് കുട്ടി മുസ്‌ലിയാർ കട്ടിപ്പാറ, സുലൈമാൻ സഖാഫി കുഞ്ഞുകുളം, സി കെ റാഷിദ് ബുഖാരി, പ്രൊഫ. എ കെ അബ്ദുൽ ഹമീദ്, പ്രൊഫ. കെ എം എ റഹീം, സി പി സൈതലവി മാസ്റ്റർ, ടി കെ അബ്ദുൽ ഗഫൂർ, പ്രൊഫ. യു സി അബ്ദുൽ മജീദ്, കുഞ്ഞബ്ദുല്ല കടമേരി സംബന്ധിച്ചു. കീലത്ത് മുഹമ്മദ് മാസ്റ്റർ നന്ദി പറഞ്ഞു