Articles
പ്രളയത്തിനിടയിലെ രാഷ്ട്രീയ ന്യൂനമര്‍ദങ്ങള്‍
അഭൂതപൂര്‍വമായ പ്രളയക്കെടുതിയാണ് കഴിഞ്ഞ ദിവസങ്ങളില്കേരളത്തിലുണ്ടായത്. സര്‍ക്കാര്‍ നല്കുന്ന കണക്കനുസരിച്ച് മുന്നൂറിലധികം ആളുകള്‍ മരണപ്പെട്ടു. ലക്ഷക്കണക്കിന് ദുരിതബാധിതരിപ്പോഴും ക്യാമ്പുകളിലാണ്. അനേകമാളുകള്‍ വീടുകളിലേക്ക് മടങ്ങിപ്പോയി. വെള്ളം കയറിയ വീടുകള്‍ വൃത്തിയാക്കുന്ന നടപടികള്‍ നടന്നുവരുന്നു. വീണുപോയതും തകര്‍ന്നതും പാതി തകര്‍ന്നതും ഒലിച്ചുപോയതുമായ വീടുകളും ചെറുപീടികകളും മറ്റും മറ്റുമുണ്ട്. അതൊക്കെ എന്ന് പുനര്‍ നിര്‍മിക്കാനാകും? കേരളമൊന്നാകെ വിപുലമായ ഒരു പുനര്‍നിര്‍മാണ പ്രക്രിയ ആരംഭിക്കേണ്ടിയിരിക്കുന്നു. ഇത് പഴയ കേരളം അതേ പടി പണിയലാവില്ല, മറിച്ച് നവകേരളമായിരിക്കും എന്ന് മുഖ്യമന്ത്രി പറഞ്ഞതും ആശ്വാസകരവും ആവേശകരവുമാണ്.
ഇനിയും കണക്കെടുപ്പ് പൂര്‍ണമായിട്ടില്ലാത്ത അത്ര വലിയ നഷ്ടമാണ് സംസ്ഥാനത്തിനുണ്ടായത്. ഇത് പരിഹരിക്കുന്നതിന് പല തലങ്ങളിലുള്ള സഹായങ്ങള്‍ നമുക്കാവശ്യമാണ്. കേന്ദ്ര സര്‍ക്കാറിന് അതിന് നിയമപരവും ഭരണഘടനാപരവുമായ ബാധ്യത തന്നെയുണ്ട്. അത് അവര്‍ നിര്‍വഹിക്കുമെന്നു തന്നെ നമുക്ക് വിശ്വസിക്കേണ്ടിയിരിക്കുന്നു. ആ വിശ്വാസം നഷ്ടപ്പെടാതിരിക്കാനും മറിച്ചൊരുചിന്ത നമുക്കുണ്ടെന്ന് തോന്നാതിരിക്കാനും വേണ്ടിയാണ് പ്രളയ ദിവസങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന് നടത്തിയ പത്രസമ്മേളനങ്ങളിലോ മറ്റിടപെടലുകളിലോ കേന്ദ്രത്തെ സംബന്ധിച്ച് ഒരുവിമര്‍ശനവും അദ്ദേഹം ഉന്നയിക്കാത്തത്. തന്റെയോ തന്റെ രാഷ്ട്രീയ പാര്‍ട്ടിയുടെയോ മുന്നണിയുടെയോ എന്തിന് ഭൂരിപക്ഷ കേരളത്തിന്റെ തന്നെയോ രാഷ്ട്രീയ മുന്‍ഗണനകളും മുന്‍ധാരണകളും പ്രളയദിനങ്ങളിലും അതിന് ശേഷമുള്ള കാലയളവിലും നടത്തുന്ന ഇടപെടലുകളെ നിശ്ചയിക്കരുതെന്ന് ദൃഢ പ്രതിജ്ഞയെടുത്ത രീതിയില്‍ അതീവ പക്വതയോടെയും കരുതലോടെയും മികവോടെയും ആയിരുന്നു അദ്ദേഹം ഓരോ വാക്കും ഓരോ മുഖചലനവും പ്രകാശിപ്പിച്ചത്. അതാണ് കേരളത്തിന്റെബോധം, കാഴ്ചപ്പാട്, മനോഭാവം.
എന്നിരിക്കെ, കേരളീയരെ ആകെയോ അല്ലെങ്കില്‍ അവരില്‍ ഗണ്യമായ ഒരു വിഭാഗത്തെയോ നാണംകെട്ടവര്‍ എന്നും ഹൃദയമില്ലാത്തവര്‍ എന്നും നരഭോജികള്‍ എന്നും വരെവിളിക്കാന് റിപ്പബ്ലിക്ക് ചാനലധിപന് അര്‍ണബ് ഗോസ്വാമിക്ക് എങ്ങനെയാണ് തോന്നിയിട്ടുണ്ടാവുക? പ്രളയക്കെടുതിയെ നേരിടുന്നതിന് നൂറ് കോടി ഡോളര്‍ അഥവാ എഴുനൂറ് കോടി ഇന്ത്യന്‍ രൂപയുടെ സഹായം നല്‍കുമെന്ന യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ വാഗ്ദാനത്തെ സംബന്ധിച്ച കാര്യങ്ങളാണ്, അര്‍ണബിനെ ഇത്തരത്തില്‍ നികൃഷ്ടമായ ആക്ഷേപങ്ങള്‍ കേരളീയര്‍ക്കെതിരെ അല്ലെങ്കില്‍ അവരില്‍ ഗണ്യമായ ഒരു വിഭാഗത്തിനെതിരെ ചൊരിയാന്‍ പ്രേരിപ്പിച്ചത്. ഈ ന്യൂസ് അവര്‍ ജഡ്ജിയുടെ റിപ്പബ്ലിക്കിലേക്ക് പ്രവേശിച്ച് ശബ്ദകോലാഹലം സ്ഥിരമായോ എപ്പോഴെങ്കിലുമോ ശ്രദ്ധിച്ചവര്‍ക്ക് ഈ വിളിയിലോ നിലപാടിലോ എന്തെങ്കിലും അത്ഭുതങ്ങള്‍ തോന്നിയിട്ടില്ല. ഗോസ്വാമിയെ അനുകൂലിക്കുന്ന രാഹുല്‍ ഈശ്വര്‍ തുടങ്ങി മറ്റനവധി ആളുകള്‍ ഇത് തുറന്നു പറഞ്ഞിട്ടുണ്ട്. അതിരിക്കട്ടെ. എന്താണ് നടന്നത് അല്ലെങ്കില്‍ എന്താണ് നടന്നു കൊണ്ടിരിക്കുന്നത് എന്ന് കണ്ണും കാതും മനസ്സുംതുറന്നു പിടിച്ച് ഒന്നു വിലയിരുത്തുന്നതായിരിക്കും കലങ്ങി മറിഞ്ഞ ഈ നാളുകളില്‍ നല്ലതെന്നു തോന്നുന്നു. ആരോകുറിച്ചതു പോലെ, പ്രളയജലംഒഴുകിപ്പോയി. കനത്തില്‍ ചെളിയാണ് അടിഞ്ഞു കൂടിയിരിക്കുന്നത്. അതെടുത്ത് പരസ്പരം എറിയാതിരുന്നാല്‍ നന്ന്. എന്ന ഉപദേശം കിട്ടിയിരിക്കെ അതിന് മുതിരുന്നില്ല.
ഒന്നാം യു പി എ സര്‍ക്കാറിന്റെ കാലത്താണ് ദുരന്തനിവാരണ നിയമം പാസാക്കപ്പെട്ടത്. അതിന്റെ മറ്റു നടപടിക്രമങ്ങള്‍ മുഴുവനായി പൂര്‍ത്തിയായോ എന്നറിയില്ല. അതുവരെ, ദുരന്തം കാത്തുനില്‍ക്കില്ല എന്ന് പ്രകൃതിയുടെ നിയമങ്ങള്‍ വേണ്ട, ചലനങ്ങള്‍ ശ്രദ്ധിക്കുന്ന ആര്ക്കുംബോധ്യമുണ്ട്. ഈ ദുരന്തനിവാരണ നിയമത്തിലെ ചില സാങ്കേതികതകള്‍ ഉയര്‍ത്തിപ്പിടിച്ചാണ് വിദേശ സഹായങ്ങള്‍ ഒന്നും കേരളത്തിനിപ്പോള്‍ ആവശ്യമില്ല എന്ന നിലപാട് കേന്ദ്രം എടുത്തിരിക്കുന്നതെന്നു തോന്നുന്നു. അത് തീര്ത്തുംദൗര്ഭാഗ്യകരമായ തീരുമാനമായി എന്ന് പറയേണ്ടതില്ലല്ലോ. ഒന്നാമത്, വേണ്ടതിനും വേണ്ടാത്തതിനും ഇഷ്ടം പോലെ വിദേശ സഹായവും ഫണ്ടുകളും വായ്പകളും മേടിക്കുന്ന ഒരു കാലത്താണ് നാം ജീവിക്കുന്നത്. തൊണ്ണൂറുകളോടെ ആരംഭിച്ച ഉദാരവത്കരണ നയങ്ങളുടെ ഭാഗമായി വിദേശ സാമ്പത്തിക ഒഴുക്ക് എന്നത് സര്‍വസാധാരണമായ ഒരുകാര്യമായി മാറിക്കഴിഞ്ഞിട്ടുണ്ട്. അങ്ങനെയിരിക്കെ, അനിവാര്യവും എത്രയുംവേഗത്തില്ചെയ്തുതീര്ക്കേണ്ടതുമായ പുനര്‍/നവ നിര്‍മാണ പ്രക്രിയയില്കേരളത്തിന് മാത്രംവിദേശ സഹായംസ്വീകരിക്കാനാവില്ല എന്നു പറയുന്നതില്‍ എന്തു യുക്തിയും ന്യായവും മര്യാദയുമാണുള്ളത്?
അറബ് നാടുകളിലേക്ക് കേരളീയരുടെ പ്രവാസ ജീവിതം ആരംഭിച്ചിട്ട് പതിറ്റാണ്ടുകള്‍ പലതായെങ്കിലും അതിനിടയിലെങ്ങും ഇത്രയും പരിതാപകരമായ ഒരുദുരന്തത്തെ സംസ്ഥാനം അഭിമുഖീകരിച്ചിട്ടില്ല. മരുഭൂമിയായിരുന്ന എമിറേറ്റ്സിലെ വിവിധ പ്രദേശങ്ങളെ ലോകത്തിനു തന്നെ അഭിമാനമായ രീതിയില്‍ വന്‍ നഗരങ്ങളായി വികസിപ്പിച്ചതില്‍ മറ്റു പല രാജ്യക്കാരും ഇന്ത്യയിലെ തന്നെ മറ്റു സംസ്ഥാനക്കാരുമെന്നതു പോലെ കേരളീയരും നല്ല തോതില്‍ പങ്കു വഹിച്ചിട്ടുണ്ട്. തീര്ച്ചയായുംകൂലി മേടിച്ച പണി തന്നെയാണവര്ചെയ്തത്. എന്നാല്‍, കേരളീയരുടെ ആത്മാര്‍ഥതയും സത്യസന്ധതയുംസര്ഗാത്മകതയും
അധ്വാനമികവുംകഠിനപ്രയത്നവും നേരിട്ടനുഭവിച്ചവര് എന്ന നിലയില്‍ അറബ് നാടുകളിലുള്ളവര്ക്കെല്ലാം പൊതുവേ നമ്മളോട് അതീവമായ സ്നേഹമുണ്ട് എന്നത് വസ്തുത മാത്രമാണ്. അവിടെയുള്ള കേരളീയര്‍ക്കാകട്ടെ നാടിനോട് അഗാധമായ പ്രതിപത്തിയുമുണ്ട്. കേരളത്തിലെ സംസ്കാരവും രാഷ്ടീയവും സാഹിത്യവും സിനിമയും കലയും ജീവിതവുമെല്ലാം ഗള്‍ഫ് നാടുകളില്‍ ചലനങ്ങള്‍ സൃഷ്ടിക്കുകയും പല മട്ടിലുള്ള പ്രതിപ്രവര്‍ത്തനങ്ങള്‍ക്ക് വിധേയമാകുകയും ചെയ്തിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളുടെ ആവിര്‍ഭാവത്തോടെ, കേരള രാഷ്ടീയത്തിനും ജീവിതത്തിനും മേല്‍ പലപ്പോഴും പരോക്ഷ നിയന്ത്രണങ്ങളുംസ്വാധീനങ്ങളും വരെ ഗള്‍ഫിലെ പ്രവാസികള്ക്കുണ്ടെന്നതും ശ്രദ്ധേയമായ വസ്തുതയാണ്. ഇതിന്റെ വിശദാംശങ്ങളിലേക്ക് ഇപ്പോള്‍ ചര്ച്ചയെകൊണ്ടു പോകുന്നില്ല. എന്നാല്‍, സംസ്ഥാനത്തിന്റെപുനര് നിര്‍മാണം അഥവാ നവകേരള സൃഷ്ടി എന്ന ലക്ഷ്യത്തിലേക്ക് നാം കുതിക്കുമ്പോള്‍ അതിനെ വലിയതോതില്‍ സഹായിക്കാന്‍ എമിറേറ്റ്സിലെ ഭരണകൂടവും മലയാളികളും ഇതര ഇന്ത്യക്കാരും മറ്റു രാജ്യക്കാരും എല്ലാം കൂടെയുണ്ടാവും എന്നതുറപ്പാണ്. ആ ഉറപ്പാണ്, എം എ യൂസഫലിയുടെ ഒരു സന്ദേശത്തെ തുടര്‍ന്ന് യു എ ഇയില്‍ നിന്ന് എഴുനൂറ് കോടി രൂപയുടെ സാമ്പത്തിക സഹായംകേരളത്തിന് ലഭ്യമാവും എന്ന് പ്രഖ്യാപിക്കാന്‍ മുഖ്യമന്ത്രിയെ പ്രേരിപ്പിച്ചിട്ടുണ്ടാവുക. പ്രധാനമന്ത്രിയുടെ നന്ദി പ്രകാശിപ്പിച്ചുകൊണ്ടുള്ള ട്വീറ്റ് പോലെ, ഇത് സാധൂകരിക്കുന്ന മറ്റനവധി തെളിവുകള്‍ വേറെയുമുണ്ട്.
എന്നാല്‍, തികഞ്ഞ രാഷ്ടീയ ദുഷ്ടലാക്കോടെ കേരളത്തെ സമ്മര്‍ദത്തിലാക്കുകയും വിദേശ സഹായമടക്കമുള്ള കാര്യങ്ങള്‍ മുടക്കുകയുംചെയ്യുക എന്ന ഗൂഢോദ്ദേശ്യത്തോടെ പ്രവര്‍ത്തിക്കുന്ന ശക്തികള്‍ നമുക്കിടയിലും പുറത്തുമായി സജീവമാണ് എന്ന കാര്യമാണ് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നത്. യു എ ഇ സഹായം മുടങ്ങി എന്നറിയുമ്പോള്‍ ഞങ്ങള്‍ അത്യധികം ആഹ്ലാദിക്കുന്നു എന്നു തന്നെ തുറന്നുപറയാന്‍ ഒരുകോട്ടുധാരി കേരളത്തില്‍ തയ്യാറായിരിക്കുന്നു. കേരളീയര്‍ ബീഫ് കഴിക്കുന്നതുകൊണ്ടും ബീഫ് ഫെസ്റ്റിവല്‍ നടത്തിയതുകൊണ്ടും പിന്നെ, ശബരിമലയില്‍ സ്ത്രീ പ്രവേശനം വേണമെന്ന കാര്യത്തില്‍ കോടതി തീരുമാനിക്കുന്നതുകൊണ്ടുമൊക്കെയുള്ള ദൈവകോപങ്ങളാണ് കേരളത്തിലെ പ്രളയം എന്ന നിലക്കുള്ള ധാരാളം കണ്ടെത്തലുകളും ഇതിനിടയില്‍ പ്രചരിക്കുന്നുണ്ട്. റിസര്‍വ് ബേങ്കിന്റെ ഉപദേശക സമിതിയിലേക്ക് കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചിട്ടുള്ള ഗുരുമൂര്‍ത്തിയെപ്പോലുള്ള പണ്ഡിതബുദ്ധിജീവികള് വരെ ഇത്തരം കാര്യങ്ങള്‍ എഴുന്നള്ളിക്കുന്നു എന്നത് വാസ്തവത്തില്‍ ഏതു ദുരന്തത്തിന്റെ സൂചനയാണെന്ന് ആലോചിക്കേണ്ടിയിരിക്കുന്നു.
കേരളീയരും മലയാളികളും ഉത്തരേന്ത്യക്കാര്‍ക്കെതിരായ ഭാഷാവികാരവും പ്രാദേശിക വെറിയും പ്രചരിപ്പിക്കുകയാണെന്ന തെറ്റായ ആരോപണം വരെ ചില ക്യാമ്പുകളില്‍ നിന്നുയര്‍ന്നു വന്നിരിക്കുന്നു. ഇക്കണോമിക് ടൈംസിന്റെ റെസിഡന്റ് എഡിറ്റര്‍ ശ്രീരാം രാമകൃഷ്ണന് ആ പത്രത്തിന്റെ ബ്ലോഗില്‍ എഴുതിയ ലേഖനത്തില്‍ ഇക്കാര്യം ആക്ഷേപമായുന്നയിക്കുന്നുണ്ട്.(ഒീം ഗലൃമഹമ റമാമഴലറ ശെേ ൃലുൗമേശേീി മിറ ിമശേീിമഹ രീി്ലൃമെശേീി മൃീൗിറ രമഹമാശശേല െംശവേ ുലൗേഹമി േയലവമ്ശീൃ അൗഴൗേെ 24, 2018, 11:02 അ ങ ക ടഠ ടൃശൃമാഞമാമസൃശവെിമി ശി ഇവശിമാമി ്യു കിറശമ, ുീഹശശേര െ്യു ഋഠ) 2013ല്‍ ഉത്തരാഖണ്ഡിലുണ്ടായ വെള്ളപ്പൊക്ക ദുരന്തത്തെ നേരിടാന്‍ കേരളം ഒരു സംഭാവനയും നടത്തിയിട്ടില്ല എന്ന അസത്യം പോലും ഉന്നയിക്കാന്‍ പലരും മടികാണിക്കുന്നില്ല. തങ്ങളുന്നയിക്കുന്ന അസത്യത്തെ സാധൂകരിക്കാന്‍ വേണ്ടി വിക്കിപ്പീഡിയയിലെ പേജില്‍ എഡിറ്റു ചെയ്ത കാര്യംവരെ ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നു. രാഷ്ട്രത്തെ സംബന്ധിച്ചും രാഷ്ട്രീയത്തെ സംബന്ധിച്ചും സംസ്ക്കാരത്തെ സംബന്ധിച്ചും ഭൂരിപക്ഷ വര്‍ഗീയവാദികള്‍ സങ്കല്പ്പിക്കുകയും നിര്‍വഹിക്കുകയും ചെയ്യുന്ന മനോഭാവങ്ങളും പ്രവര്‍ത്തന പദ്ധതികളും പങ്കിടുകയും പിന്തുണക്കുകയുംചെയ്യുന്നില്ല എന്നതിന്റെ പേരില്‍, കേരളത്തോട് പക തീര്‍ക്കുകയും ഫെഡറലിസം എന്ന ദേശീയോദ്ഗ്രഥനത്തിന്റെ അടിസ്ഥാന ഘടകത്തെ തകര്‍ക്കാന്‍ ആഹ്വാനം ചെയ്യുകയും ചെയ്യുന്ന നിലപാടാണ് ഇത്തരം മാധ്യമങ്ങളും അവരെ പിന്തുണക്കുന്നവരും എടുക്കുന്നത് എന്നത് തുറന്നു പറയാതിരിക്കാനാവില്ല.
രണ്ട് ആശ്വാസ വാര്‍ത്തകളോടെ ഈ ലേഖനമവസാനിപ്പിക്കട്ടെ. റിപ്പബ്ലിക്ക് മാത്രമല്ല ദേശീയ ചാനല്‍. ന്യൂഡല്‍ഹി ടെലിവിഷന്‍ അഥവാ എന്‍ ഡി ടി വി എന്ന പേരിലും ഒരു ചാനലുണ്ട്. ഇന്നലെ അവര്‍ മണിക്കൂറുകള്‍ നീണ്ട പരിപാടി നടത്തി പത്ത് കോടിയോളം രൂപയാണ് കേരളത്തിന് വേണ്ടി പിരിച്ചു നല്‍കിയിരിക്കുന്നത്. ലോകമെമ്പാടുമുള്ള കേരളീയര്‍ ഒരുമാസത്തെ ശമ്പളം പത്ത് തവണകളായി സംഭാവന തരണം എന്ന മുഖ്യമന്ത്രിയുടെ അഭ്യര്‍ഥനയോടും അനുകൂലമായ പ്രതികരണമാണ് പൊതുവെ ലഭിക്കുന്നത്. നാം അതിജീവിക്കും.