Connect with us

Kerala

ഇതരസംസ്ഥാന തൊഴിലാളികളില്‍ കുറ്റകൃത്യങ്ങള്‍ കൂടുന്നു

Published

|

Last Updated

ഇതരസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നതായി കണക്കുകള്‍. സംസ്ഥാനത്ത് നടക്കുന്ന മിക്ക കുറ്റകൃത്യങ്ങളിലും അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് പങ്കുണ്ട്. സംസ്ഥാന സര്‍ക്കാറിന്റെ കൃത്യമായ രേഖകളോ നിയന്ത്രണങ്ങളോ ഇല്ലാത്തതിനാല്‍ കേരളത്തിലേക്കെത്തുന്ന അന്യസംസ്ഥാനത്തൊഴിലാളികളുടെ എണ്ണത്തില്‍ വര്‍ധനയുള്ളതായാണ് കണക്കുകള്‍. ഹരിയാന, മണിപ്പൂര്‍, ഒഡീസ, അസാം, അരുണാചല്‍പ്രദേശ്, ബംഗാള്‍, ബീഹാര്‍, ജാര്‍ഖണ്ഡ്, യു പി, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് പുറമെ നേപ്പാളില്‍ നിന്നുള്ള ഗൂര്‍ഖകളടക്കം ഏകദേശം 50 ലക്ഷത്തിലധികം ഇതര സംസ്ഥാനക്കാര്‍ കേരളത്തില്‍ വിവിധ ജോലികളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നാണ് കണക്കുകള്‍. അനുദിനം ഇവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുമ്പോഴും കൃത്യമായ കണക്കുകളെടുക്കാനോ ഇവരുടെ തിരിച്ചറിയല്‍ രേഖകള്‍ പരിശോധിക്കാനോ താമസം സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കാനോ ഭരണകൂടമോ പോലീസ് വകുപ്പോ തയ്യാറാകുന്നില്ല. തൊഴില്‍ ശാലകളില്‍ ഇവര്‍ക്ക് മതിയായ സുരക്ഷിതത്വമോ മറ്റോ ഏര്‍പ്പെടുത്താനും ബന്ധപ്പെട്ടവര്‍ തയ്യാറാകുന്നില്ല.

തികച്ചും വൃത്തിഹീനമായ സാഹചര്യങ്ങളില്‍ പ്രാഥമിക സൗകര്യങ്ങള്‍ പോലും നിറവേറ്റാന്‍ കഴിയാത്ത നിലയിലാണ് മിക്ക അന്യസംസ്ഥാന തൊഴിലാളികളുടെയും താമസസ്ഥലങ്ങളുള്ളത്. കൂടാതെ ഇതര സംസ്ഥാന തൊഴിലാളികള്‍ കഞ്ചാവുകടത്തിന്റെയും നിരോധിത പുകയിലയുത്പന്നത്തിന്റെയും കള്ളക്കടത്തിന്റെയും ക്യാരിയര്‍മാരായിത്തുടങ്ങിയതോടെ ഇവരില്‍ അക്രമവാസനയും കുറ്റകൃത്യങ്ങള്‍ വളരാനുള്ള സാഹചര്യവും ഏറിയിരിക്കുകയാണ്.

ജോലിക്കെത്തുന്നവരുടെ ഒറിജിനല്‍ തിരിച്ചറിയല്‍ രേഖകളുടെ അടിസ്ഥാനത്തില്‍ ഇവരുടെ സ്വദേശവുമായുള്ള മുഴുവന്‍ രേഖകള്‍ പോലീസ് സ്റ്റേഷന്‍,ലേബര്‍ ഓഫീസ്,തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ സൂക്ഷിക്കണമെന്ന മാനദണ്ഡങ്ങളെല്ലാം കാറ്റില്‍പ്പറക്കുകയാണ്. ഇതൊന്നുമില്ലാതെയാണ് ദിനംപ്രതി അന്യസംസ്ഥാനക്കാര്‍ കേരളത്തിലേക്കത്തിക്കൊണ്ടിരിക്കുന്നത്. നോട്ടു നിരോധനത്തെത്തുടര്‍ന്ന് കുറച്ചുപേര്‍ കേരളം വിട്ടുപോയിരുന്നെങ്കിലും ഒരു ഇടവേളക്ക് ശേഷം വീണ്ടും എത്തിത്തുടങ്ങിയിട്ടുണ്ട്.