Connect with us

National

കോണ്‍ഗ്രസ് നേതാക്കളുടെ കള്ളപ്പണം മോദി പാഴ്ക്കടലാസാക്കി: അമിത്ഷാ

Published

|

Last Updated

അഹമ്മദാബാദ്: യുപിഎ ഭരണകാലത്ത് കോണ്‍ഗ്രസ് നേതാക്കള്‍ അഴിമതിയിലൂടെ വാരിക്കൂട്ടിയ 12 ലക്ഷം കോടി രൂപ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു രാത്രികൊണ്ട് പാഴ്ക്കടലാസാക്കി മാറ്റിയെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ. സമ്പാദ്യം നഷ്ടമായതിന്റെ അതൃപ്തിയാണ് കോണ്‍ഗ്രസിന്. നാലുകോടി രൂപയുടെ കാറില്‍ 4000 രൂപ മാറാനാണ് രാഹുല്‍ ഗാന്ധി ബാങ്കില്‍ പോയതെന്നും അമിത് ഷാ പരിഹസിച്ചു.

10 വര്‍ഷത്തെ യുപിഎ ഭരണത്തിനിടെ ഓരോ മാസവും ഓരോ കുംഭകോണമാണ് നടന്നത്. 2ജി, സിഡബ്ല്യുജി, കല്‍ക്കരിപ്പാടം, ആദര്‍ശ് സൊസൈറ്റി, പോര്‍വിമാന ഇടപാടുകള്‍ എന്നിങ്ങനെ. ഇത്രയും വ്യാപകമായ അഴിമതിയിലൂടെ കോണ്‍ഗ്രസ് നേതാക്കള്‍ വീടുകളില്‍ കൂട്ടിവെച്ചത് 12 ലക്ഷം കോടി രൂപയാണ്. നേതാക്കളുടെ വീടുകളിലും ഗോഡൗണുകളിലും സുഹൃത്തുക്കളുടെ വീടുകളിലും എല്ലാം അവര്‍ പണം കൂട്ടിവെച്ചിരിക്കുകയായിരുന്നു. നവംബര്‍ എട്ടിന് വലിയ നോട്ടുകള്‍ അസാധുവാക്കിയ പ്രഖ്യാപനത്തിലൂടെ മോദി അതെല്ലാം പാഴ്ക്കടലാസുകള്‍ മാത്രമാക്കിയെന്ന് അമിത് ഷാ പറഞ്ഞു.