Kerala
ഭൂകമ്പത്തില്‍ നിന്ന് മണിക്കൂറുകളുടെ വ്യത്യാസത്തില്‍ രക്ഷപ്പെട്ടവര്‍ നാടണഞ്ഞു
കൊച്ചി: നേപ്പാളിനെ തകര്‍ത്ത ഭൂകമ്പത്തിന്റെ സംഹാരതാണ്ഡവത്തില്‍ നിന്ന് മണിക്കൂറുകളുടെ വ്യത്യാസത്തില്‍ രക്ഷപ്പെടാന്‍ കഴിഞ്ഞതിന്റെ ആഹ്ലാദത്തിലാണ് നേപ്പാള്‍ യാത്ര കഴിഞ്ഞ് ഇന്നലെ കൊച്ചിയില്‍ തിരിച്ചെത്തിയ 58 പേരും. 24 മണിക്കുര്‍ മുമ്പ് തങ്ങള്‍ കണ്ട് ആസ്വാദിച്ചതും സന്ദര്‍ശിച്ചതുമായ കെട്ടിടങ്ങളും സ്മാരകങ്ങളും തകര്‍ന്നടിഞ്ഞതിന്റെ വാര്‍ത്തകള്‍ കേള്‍ക്കേണ്ടി വന്നപ്പോള്‍ വിവരണാതീതമായ നഷ്ടബോധമാണുണ്ടായതെങ്കിലും ദുരന്തത്തില്‍ അകപ്പെടാതെ നാട്ടിലെത്താന്‍ കഴിഞ്ഞതിന്റെ ആശ്വാസത്തിലായിരുന്നു അവരെല്ലാം. ഒരു ദിവസം കൂടി അവിടെ തങ്ങാമെന്ന് സംഘത്തിലെ പലരും നിര്‍ബന്ധിച്ചിട്ടും ചെവിക്കൊള്ളാതിരുന്നതിന് അവര്‍ ദൈവത്തോട് നന്ദി പറയുന്നു.
14 ദിവസത്തെ തീര്‍ഥാടനത്തിനും വിനോദയാത്രക്കുമായി നേപ്പാളിലേക്ക് പോയ സ്ത്രീകളും കുട്ടികളും അടങ്ങുന്ന 58 അംഗമാണ് ഇന്നലെ ഗൊരക്പൂര്‍-തിരുവനന്തപുരം എക്‌സ്പ്രസില്‍ എറണാകുളം സൗത്ത് റയില്‍വേ സ്‌റ്റേഷനില്‍ തിരിച്ചെത്തിയത്. നേപ്പാളില്‍ നിന്നും ഗൊരക്പൂരിലെത്തി അവിടെ നിന്ന് 26-ന് രാവിലെയാണ് ഗൊരക്പൂര്‍-തിരുവനന്തപുരം എക്‌സ്പ്രസില്‍ കേരളത്തിലേക്ക് സംഘം യാത്ര തിരിച്ചത്.
ഇന്നലെ ഉച്ചക്ക് രണ്ടരയോടെ എറണാകുളം സൗത്ത് റെയില്‍വേ സ്‌റ്റേഷനിലെത്തി. ഈമാസം 15 നാണ് സംഘം നേപ്പാളിലേക്ക് യാത്ര തിരിച്ചത്. 17-ന് അവിടെയെത്തി, നേപ്പാളിലെ വിവിധ തീര്‍ഥാടന കേന്ദ്രങ്ങളില്‍ സന്ദര്‍ശനം നടത്തിയ ശേഷം 24 ന് രാത്രി 12 ഓടെ ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയായ സൊണോലിയിലെത്തി. അന്ന് തന്നെ രാത്രി മുതല്‍ തന്നെ കാലാവസ്ഥ വളരെ മോശമായിരുന്നു. അടുത്ത ദിവസമായ 25-ന് രാവിലെയാണ് ഭൂകമ്പമുണ്ടായത്.
സൊണോലിയയില്‍ ഭൂകമ്പം സാരമായി ബാധിച്ചില്ല അതുകൊണ്ടുതന്നെ 25-ന് തങ്ങള്‍ ഇന്ത്യയില്‍ ഗൊരക്പൂരിലെത്തിയ ശേഷമാണ് ഭൂകമ്പം നടന്ന വിവരം അറിയുന്നത്. അവിടെ വെച്ച് നാട്ടില്‍ നിന്ന് ബന്ധുക്കള്‍ ഫോണില്‍ ബന്ധപ്പെട്ടും ഗൊരക്പൂരില്‍ താമസിച്ചിരുന്ന ലോഡ്ജില്‍ ടിവി വാര്‍ത്തകൡലൂടെയും മറ്റും നേപ്പാളിലെ അപകടവിവരം അറിയുകയായിരുന്നു. നേപ്പാളില്‍ കാഠ്മണ്ഡുവില്‍ തങ്ങള്‍ സന്ദര്‍ശിച്ച തീര്‍ഥാടന കേന്ദ്രങ്ങളില്‍ നാശനഷ്ടമുണ്ടായതായി സുവര്‍ണന്‍ പറഞ്ഞു.
തങ്ങള്‍ സന്ദര്‍ശിച്ച കാഠ്മണ്ഡുവിലെ പശുപതിനാഥിന്റെ ക്ഷേത്രം, സ്വയംഭൂനാഥ്, ജലനാരായണ ക്ഷേത്രം, ഭൗതനാഥ് എന്നിവിടങ്ങളിലും നേപ്പാളിലെ പ്രസിദ്ധ തീര്‍ഥാടന കേന്ദ്രമായ സംഘ ഭക്തപൂറിലെ പുരാതന കെട്ടിടങ്ങള്‍ക്കെല്ലാം നാശമുണ്ടായിട്ടുണ്ട്. കൂടാതെ തങ്ങള്‍ താമസിച്ചിരുന്ന പോഖ്രയിലെയും കാഠ്മണ്ഡുവിലെയും ഹോട്ടലുകള്‍ക്കും നാശനഷ്ടമുണ്ടായിട്ടുണ്ടെന്നുമാണ് അറിയുന്നു. അപകടങ്ങള്‍ ഒന്നും തന്നെ തങ്ങള്‍ നേരിട്ടു കണ്ടിട്ടില്ല, കേട്ടറിവ് മാത്രമേയുള്ളൂ.
എന്നാല്‍ 25-ന് അര്‍ധരാത്രി ഭൂകമ്പമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് ഗൊരക്പൂരില്‍ താമസിച്ചിരുന്ന ലോഡ്ജില്‍ നിന്നും പുറത്തിറക്കി നിര്‍ത്തിയത് ഭയചകിതരാക്കിയെന്നും സുവര്‍ണന്‍ പറയുന്നു. പിന്നീട് ഒരു മണിക്കൂറിന് ശേഷം അപകടമുണ്ടാകില്ലെന്ന് അറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്നാണ് തങ്ങളെ തിരികെ ലോഡ്ജില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ 35 വര്‍ഷമായി തങ്ങള്‍ ഇത്തരത്തില്‍ തീര്‍ഥാടന യാത്ര പോകാറുണ്ടെന്ന് സുവര്‍ണന്‍ പറയുന്നു. ഓരോ വര്‍ഷവും ഓരോ സ്ഥലങ്ങളാണ് തെരഞ്ഞെടുക്കാറുള്ളത്. അഞ്ച് കുട്ടികളും 29 സ്ത്രീകളും 24 പുരുഷന്മാരുമാണ് സംഘത്തിലുണ്ടായിരുന്നത്. ചാലക്കുടി, ആലുവ ഭാഗങ്ങളിലുള്ളവര്‍ അവിടെ ഇറങ്ങി. ശേഷിച്ച ഫോര്‍ട്ടുകൊച്ചി, എളമക്കര, തൃപ്പൂണിത്തുറ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിലെത്തിയത്.