Malappuram
ആരാധനാലയങ്ങളിലെ നിയന്ത്രണം: കലക്ടറുടെ ഉത്തരവ് പുനപരിശോധിക്കണം- കേരള മുസ്ലിം ജമാഅത്ത്
മലപ്പുറം | മലപ്പുറം ജില്ലയിൽ ആരാധനാലയങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തിയുള്ള ഉത്തരവ് പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് കേരള മുസ്ലിം ജമാഅത്ത് ജില്ലാ കമ്മിറ്റി കലക്ടർക്ക് നിവേദനം നൽകി.
കൊവിഡ് വ്യാപന പശ്ചാതലത്തിൽ സാധ്യമായ എല്ലാ മുൻകരുതലുകളും സ്വികരിച്ചാണ് ആരാധനാലയങ്ങളിൽ നിബന്ധനകൾക്ക് വിധേയമായി വിശ്വാസികൾ എത്തുന്നത്. നേരത്തെ സർക്കാർ പ്രഖ്യാപിച്ച രാത്രി ഒമ്പത് മണി സമയത്തേക്ക് ആരാധനാ കർമ്മങ്ങൾ വേഗത്തിലാക്കി സമയനിഷ്ഠ പാലിച്ചുമാണ് കർമ്മങ്ങൾ നടത്തുന്നത്. ഇങ്ങിനെയിരിക്കെ വേണ്ടത്ര കൂടിയാലോചനയും മറ്റുമില്ലാതെ ജില്ലയിലെ എല്ലായിടത്തും ആരാധനാലയങ്ങൾ ഒട്ടും തന്നെ പ്രവർത്തിക്കാത്ത രൂപത്തിലുള്ള നിയന്ത്രണങ്ങൾ വിശ്വാസികൾക്ക് വേദനയുണ്ടാക്കുന്നതാണെന്നും അതിനാൽ കടുത്ത നിയന്ത്രണം പുനപ്പരിശോധിക്കേണ്ടതാണെന്നും ആവശ്യപ്പെട്ടു.
ആരാധനാലയങ്ങളുടെ വ്യാപ്തിക്കനുസരിച്ച് സാമൂഹിക അകലം പാലിച്ച് കഴിയാവുന്നത്ര ആളുകൾക്കും ചെറിയ പള്ളികളിൽ ഇതേ മാനദണ്ഡപ്രകാരം ഏറ്റവും ചുരുങ്ങിയത് 40 ആൾക്കെങ്കിലും ആരാധനകളിൽ പങ്കെടുക്കാനുള്ള അനുവാദം നൽകണമെന്നും കേരള മുസ്ലിം ജമാഅത്ത് ജില്ല കമ്മിറ്റി നിവേദനത്തിൽ കലക്ടറോടാവശ്യപ്പെട്ടു.