Kerala
സമ്പൂർണ ദാരിദ്ര്യ നിർമാർജനം ലക്ഷ്യം; സൗജന്യ ഭക്ഷ്യക്കിറ്റ് തുടരും
തിരുവനന്തപുരം | ദാരിദ്ര്യ നിർമാർജനത്തിന് പദ്ധതികൾ പ്രഖ്യാപിച്ച് പിണറായി വിജയൻ സർക്കാറിൻെറ ആറാമത് ബജറ്റ്. വരുന്ന അഞ്ചുവര്‍ഷം കൊണ്ട് സംസ്ഥാനത്തെ സമ്പൂര്‍ണ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന സംസ്ഥാനമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് ധനമന്ത്രി ടി എം തോമസ് ഐസക് പറഞ്ഞു. ഇതിനായി പരമദ്രരിദ്രരുടെ പുതുക്കിയ പട്ടിക തയ്യാറാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഏകദേശം മൂന്ന് ലക്ഷം കുടുംബങ്ങള്‍ ഈ പട്ടികയില്‍ ഉള്‍പ്പെടും.
വരുമാനം ഇല്ലാത്തവര്‍ക്കും വരുമാന ശേഷിയില്ലാത്തവര്‍ക്കുമാണ് ദാരിദ്ര്യ നിർമാർജന പദ്ധതിയുടെ ഗുണം ലഭിക്കുക. അഞ്ചുവര്‍ഷം കൊണ്ട് ആറായിരം കോടി രൂപ ഇതിനായി നല്‍കും.
ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിന് 50 ലക്ഷം കുടുംബങ്ങള്‍ക്ക് അധികമായി അരി നല്‍കും. വെള്ള, നീല കാര്‍ഡുടമകള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. അധികമായി 10 കിലോ വീതം അരി 15 രൂപ നിരക്കില്‍ അനുവദിക്കും.
കോവിഡ് വ്യാപനം ശക്തിപ്പെടുന്നതിന്റെ പശ്ചാത്തലത്തില്‍ സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം തുടരുവാൻ തീരുമാനിച്ചതായും ധനമന്ത്രി വ്യക്തമാക്കി. കോവിഡ് കാലത്ത് ഇതുവരെ അഞ്ചരക്കോടി ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തു. 1.83 ലക്ഷം മെട്രിക് ടണ്‍ അധിക റേഷന്‍ വിതരണം ചെയ്തു.
ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാന്‍ ഭക്ഷ്യ സബ്സിഡിക്കായി 1060 കോടി രൂപ നീക്കിവെച്ചതായും ബജറ്റ് പ്രസംഗത്തിൽ പറയുന്നു.