Kerala
കൊല്ലപ്പെട്ട ഔഫിന്റെ ബന്ധുക്കളുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി
കണ്ണൂര്‍/കാസർകോഡ് | കാസര്‍കോട് കാഞ്ഞങ്ങാട് കല്ലൂരാവിയില്‍ ലീഗിന്റെ കൊലക്കത്തിക്ക് ഇരയായ എസ് വൈ എസ് പ്രവര്‍ത്തകന്‍ അബ്ദുര്‍റഹ്മാന്‍ ഔഫിന്റെ ബന്ധുക്കളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിയുടെ കേരള പര്യടനത്തിനിടെ പടന്നക്കാട് വെച്ചായിരുന്നു കൂടിക്കാഴ്ച.
ഔഫിന്റെ അമ്മാവന്‍ ഹുസൈന്‍ മുസ് ലിയാരും മറ്റു ബന്ധുക്കളുമാണ് മുഖ്യമന്ത്രിയെ കണ്ടത്. റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍, സിപിഐ (എം) കേന്ദ്രകമ്മിറ്റിയംഗം പി കരുണാകരന്‍, ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണന്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.
മന്ത്രി കെ ടി ജലീല്‍ ഇന്ന് ഔഫിന്റെ വീടും ഖബറിടവും സന്ദര്‍ശിച്ചിരുന്നു. യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവറലി ശിഹാബ് തങ്ങളും ഔഫിന്റെ വസതിയിലെത്തി. എന്നാല്‍ തങ്ങള്‍ക്കൊപ്പം വന്ന യൂത്ത് ലീഗിന്റെ പ്രാദേശിക ഭാരവാഹികളെ ഔഫിന്റെ വസതിയില്‍ പ്രവേശിക്കാന്‍ നാട്ടുകാര്‍ അനുവദിച്ചില്ല. കൂടുംബാംഗങ്ങളുമായി ചര്‍ച്ച നടത്തിയ തങ്ങള്‍, പ്രതികള്‍ ലിഗുകാരാണെങ്കില്‍ ഒരു നിലക്കും സംരക്ഷിക്കില്ലെന്ന് ഉറപ്പ് നല്‍കിയാണ് മടങ്ങിയത്.