Ongoing News
ബോളര്‍മാര്‍ കളിച്ച ഷാര്‍ജയില്‍ ഹൈദരാബാദിന് തകര്‍പ്പന്‍ ജയം
ഷാര്‍ജ | ബോളര്‍മാര്‍ കളം വാണ ഐ പി എല്ലിലെ 52ാം മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് അഞ്ച് വിക്കറ്റ് വിജയം. സന്ദീപ് ശര്‍മ, ജേസന്‍ ഹോള്‍ഡര്‍ നേതൃത്വം നല്‍കിയ ഹൈദരാബാദിന്റെ ബോളിംഗ് നിരയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ ചെറിയ സ്‌കോറില്‍ ഒതുക്കിയത്. നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റിന് 120 എന്ന ചെറുസ്‌കോറില്‍ ബാംഗ്ലൂര്‍ ഒതുങ്ങി. മറുപടി ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 14.1 ഓവറിൽ ലക്ഷ്യം മറികടന്നു.
ഹൈദരാബാദ് നിരയില്‍ വൃദ്ധിമാന്‍ സാഹയും മനീഷ് പാണ്ഡെയുമാണ് മുന്നില്‍ നിന്ന് നയിച്ചത്. ചാഹല്‍ ഹൈദരാബാദിന് ഒരുവേള കടുത്ത ഭീഷണിയുയര്‍ത്തിയിരുന്നു. നല്ല ഫോമിലായിരുന്ന സാഹയെ ചാഹലിന്റെ ബോളില്‍ വിക്കറ്റ് കീപ്പര്‍ ഡിവില്ലേഴ്‌സ് പുറത്താക്കുകയായിരുന്നു. സാഹ 39ഉം പാണ്ഡെ 26ഉം റണ്‍സെടുത്തു. പിന്നീട് വന്ന ഹോള്‍ഡറാണ് വിജയ തീരത്തെത്തിച്ചത്. ചാഹല്‍ രണ്ട് വിക്കറ്റ് നേടി.
ടോസ് ലഭിച്ച ഹൈദരാബാദ് ബാംഗ്ലൂരിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. സിക്‌സറുകള്‍ തലങ്ങും വിലങ്ങും പാഞ്ഞിരുന്ന ഷാര്‍ജ സ്റ്റേഡിയത്തില്‍ പക്ഷേ ബോളര്‍മാരുടെ സര്‍വാധിപത്യമാണ് ഇന്ന് ദൃശ്യമായത്. ജോഷ് ഫിലിപ്, എ ബി ഡിവില്ലേഴ്‌സ്, വാഷിംഗ്ടണ്‍ സുന്ദര്‍, ഗുര്‍കീരത് സിംഗ് എന്നിവര്‍ക്ക് പുറമെ എക്‌സ്ട്രാസ് മാത്രമാണ് രണ്ടക്കം കടന്നത്.
വെടിക്കെട്ട് ബാറ്റിംഗിന് പേരുകേട്ട ദേവദത്ത് പടിക്കലിനും ക്യാപ്റ്റന്‍ വിരാട് കോലിക്കും താളം കണ്ടെത്താനായില്ല. പടിക്കല്‍ അഞ്ചും കോലി ഏഴും റണ്‍സെടുത്ത് മടങ്ങി.
ഹൈദരാബാദിന്റെ ബോളിംഗ് നിരയില്‍ ശര്‍മയും ഹോള്‍ഡറും രണ്ട് വീതം വിക്കറ്റ് വീഴ്ത്തി. ടി നടരാജന്‍, ശഹബാസ് നദീം, റാശിദ് ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. പന്തെറിഞ്ഞ എല്ലാവര്‍ക്കും വിക്കറ്റുണ്ട്.