National
ശമ്പളം ചോദിച്ചതിന് ജീവനക്കാരിയെ നായയെ വിട്ട് കടിപ്പിച്ചു; സ്പാ ഉടമ അറസ്റ്റിൽ
ന്യൂഡൽഹി| ശമ്പളം ചോദിച്ചതിന് ജീവനക്കാരിയെ നായയെ വിട്ട് കടിപ്പിച്ച സംഭവത്തിൽ സ്പാ ഉടമ രജനി അറസ്റ്റിൽ. തെക്കൻ ഡൽഹിയിലെ മാൽവിയ നഗറിൽ ജൂൺ 11 നായിരുന്നു സംഭവം. നായയുടെ ആക്രമണത്തിൽ പരിക്കേറ്റ ജീവനക്കാരി സപ്നയുടെ മുഖത്തും കഴുത്തിലുമായി 15 ലേറെ തുന്നലുകളുണ്ടെന്ന് പോലീസ് പറഞ്ഞു.
ലോക്ഡൗണിന് മുമ്പ് ഒന്നരമാസം സ്പായിൽ ജോലി ചെയ്തിരുന്നു. ശേഷം മാർച്ച് 22ന് ജോലി ഉപേക്ഷിക്കുകയും ചെയ്തതായി സപ്ന പറഞ്ഞു. ജൂൺ 11ന് തൊഴിലുടമയോട് കുടിശ്ശികയെക്കുറിച്ച് ചോദിച്ചപ്പോൾ ഉടമ യുവതിയെ വീട്ടിലേക്ക് വിളിച്ചു. തുടർന്ന് കിർക്കി എക്സ്സൻഷനിലുള്ള ഉടമയുടെ വീട്ടിലെത്തിയപ്പോൾ യുവതിയോട് വീട്ട് ജോലികൾ ചെയ്യാനായി നിർബന്ധിച്ചു. ശേഷം ശമ്പളം നൽകാമെന്ന വാഗ്ദാനം നൽകുകയും ചെയ്തു. എന്നാൽ ജോലി ചെയ്യാൻ യുവതി വിസമ്മതിച്ചു. ശേഷം പ്രകോപിതയായ ഉടമ നായയെ അഴിച്ചുവിടുകയായിരുന്നുവെന്ന് പൊലീസ് എഫ് ഐ ആറിൽ പറയുന്നു.
ചൊവ്വാഴ്ചയാണ് യുവതി പോലീസിൽ പരാതി കൊടുത്തത്. പരിക്കേറ്റ യുവതി കരഞ്ഞതോടെ ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നുണ്ട്. പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.