Kerala
ഞങ്ങളുടെ വഴികാട്ടി ഭരണഘടനയെന്ന് മോദി
ന്യൂഡൽഹി| ഇന്ത്യയുടെ ഭരണഘടനയാണ് സർക്കാറിന്റെ വഴികാട്ടിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിശ്വാസം, ലിംഗഭേദം, ജാതി, മതം, ഭാഷ എന്നിവയിൽ സർക്കാർ വിവേചനം കാണിക്കുന്നില്ല. 130 കോടി ഇന്ത്യക്കാരെ ശാക്തീകരിക്കാനുള്ള ആഗ്രഹമാണ് ഞങ്ങളെ മുന്നോട്ട് നയിക്കുന്നത്. പത്തനംതിട്ടയിലെ റവ.ജോസഫ് മാർ തോമ മെട്രോപൊളിറ്റന്റെ 90ാം ജന്മദിനാഘോഷം വീഡിയോ കോൺഫറൻസിലൂടെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
കർത്താവായ ക്രിസ്തുവിന്റെ അപ്പോസ്തലനായ വിശുദ്ധ തോമസിന്റെ ഉത്തമ ആശയങ്ങളുമായി മാർ തോമ സഭക്ക് അടുത്ത ബന്ധമുണ്ട്. ഈ വിനയ മനോഭാവത്തോടെയാണ് സഹ ഇന്ത്യക്കാരുടെ ജീവിതത്തിൽ നല്ല മാറ്റം വരുത്താൻ മാർ തോമ ചർച്ച് പ്രവർത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു.
വിശ്വാസം, ലിംഗഭേദം, ജാതി,മതം, ഭാഷ എന്നിവയിൽ സർക്കാർ വിവേചനം കാണിക്കുന്നില്ലെന്ന് വാദിച്ച പ്രധാനമന്ത്രി കൊറോണവൈറസിനെതിരായ പോരാട്ടത്തെക്കുറിച്ചും പരാമർശിച്ചു. രാജ്യവ്യാപകമായി ലോക്ക്ഡൗൺ, ജനങ്ങൾ നയിക്കുന്ന പോരാട്ടം, സർക്കാർ സ്വീകരിച്ച നിരവധി സംരംഭങ്ങൾ എന്നിവ കാരണം മറ്റ് പല രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യ രോഗ പ്രതിരോധത്തിൽ മുന്നിലാണ്.
ഞങ്ങൾ തീരുമാനമെടുക്കുന്നത് ഡൽഹിയിലെ സുഖപ്രദമായ സർക്കാർ ഓഫീസുകളിൽ നിന്നല്ല, മറിച്ച് താഴെതട്ടിലുള്ള ആളുകളുടെ പ്രതികരണത്തിന് ശേഷമാണെന്നും അദ്ദേഹം വ്യക്തമാക്കി.