Gulf
മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടു, വിനോദ് കുമാറിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോയി
ദുബൈ | കഴിഞ്ഞ ദിവസം അബുദാബിയിൽ മരണപ്പെട്ട തൃപ്പുണ്ണിത്തുറ നോർത്ത് എരൂർ, കോഴിവെട്ടുംവേലി സ്വദേശി അട്ടപ്രയിൽ ഹൗസിൽ വിനോദ് കുമാറിന്റെ (47) മൃതദേഹം മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസ് ഇടപെട്ടതോടെ നാട്ടിലേക്ക് കൊണ്ട് പോയി.
അബുദാബിയിലെ ഓയിൽ ഫീൽഡ് സർവീസ് കമ്പനിയിൽ ഇലക്ട്രീഷനായി ജോലി ചെയ്തിരുന്ന ഇദ്ദേഹം ഈ മാസം 17 നാണ് മരണപ്പെട്ടത്. നിയമ പ്രശനത്തിൽ പെട്ടതും,മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുന്നതിന് നിരോധനം ഏർപ്പെടുത്തിയതുമാണ് കൊണ്ട് പോകാൻ വൈകിയതിന് കാരണം.
കേരള പ്രവാസി സംഘം എറണാകുളം ജില്ല ജോയിൻ സെക്രട്ടറി പി എൻ ദേവാനന്ദൻ ഇത് സംബന്ധിച്ച് തൃപ്പുണ്ണിത്തുറ എം എൽ എ എം സ്വാരാജ് വഴി മുഖ്യമന്ത്രിയുടെ ഓഫീസിൽ പരാതി നൽകിയിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും ഇത് സംബന്ധിച്ച് അബുദാബിയിലെ നോർക്ക പ്രതിനിധികൾക്ക് ആവശ്യമായ നിർദേശം നൽകുകയായിരുന്നു. നോർക്ക പ്രതിനിധികളുടെ ഒരാഴ്ചത്തെ പരിശ്രമമാണ് മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകാൻ വഴി ഒരുക്കിയത്.
അബുദാബിയിൽ നിന്നും കൊച്ചിയിലേക്കുള്ള ഇ വൈ 280 ഇത്തിഹാദ് കാർഗോ വിമാനത്തിൽ ഇന്നലെ രാത്രി എട്ടിന് മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോയി. പരമു, കാഞ്ചന ദമ്പതികളുടെ മകനാണ്. ഭാര്യ : സിജ വിനോദ് കുമാർ. മകൻ : കാശിനാഥൻ സഹോദരൻ : വിജേഷ്.