Connect with us

Kerala

കാത്തിരിപ്പ് വിഫലം; ദേവനന്ദ ഇനി തിരിച്ചുവരില്ല

Published

|

Last Updated

കൊല്ലം | കാത്തിരിപ്പുകള്‍ വിഫലമായി. ദേവനന്ദ ഇനി തിരിച്ചുവരില്ല. കൊല്ലം ഇളവൂരില്‍ കാണാതായ ഏഴുവയസ്സുകാരിയുടെ മൃതദേഹം വീടിനു സമീപത്തെ ആറ്റില്‍ കണ്ടെത്തി. നെടുമ്പന ഇളവൂര്‍ കിഴക്കേക്കരയില്‍ ധനീഷ്ഭവനില്‍ പ്രദീപ്കുമാറിന്റെയും ധന്യയുടെയും (അമ്പിളി) മകളായ ദേവനന്ദയുടെ മൃതദേഹമാണ് കണ്ടെത്തിയത്.

ഇത്തിക്കരയാറ്റിലെ തടയണയ്ക്ക് സമീപം വള്ളിപ്പടര്‍പ്പുകള്‍ക്ക് ഇടയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കമഴ്ന്നു കിടക്കുന്ന രീതിയിലായിരുന്നു മൃതദേഹം. മൃതദേഹം കണ്ടെത്തിയ ആറ്റിലേക്ക് വീട്ടില്‍ നിന്നും ഇരുന്നൂറോളം മീറ്റര്‍ ദൂരമുണ്ട്. ഇവിടെ ദേവനന്ദ എങ്ങനെ എത്തി എന്നത് സംശയങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്. കുട്ടി തനിച്ച് ഇവിടെ വരില്ലെന്നാണ് ബന്ധുക്കളും നാട്ടുകാരും പറയുന്നത്. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധനകള്‍ നടത്തിവരികയാണ്.

വാക്കനാട് സരസ്വതി വിദ്യാലയത്തിലെ ഒന്നാംക്ലാസ് വിദ്യാര്‍ഥിയാണ് പൊന്നു എന്ന ദേവനന്ദ. ഇന്നലെ രാവിലെ പത്തരയോടെ വീട്ടുമുറ്റത്ത് കളിച്ച് കൊണ്ടിരിക്കെ ദേവനന്ദയെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് പോലീസും അഗ്നി ശമന സേനയും, മുങ്ങല്‍ വിദഗ്ധരും അടങ്ങുന്ന സംഘം നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

[irp]

അമ്മയും നാലുമാസം പ്രായമുള്ള മകനും മാത്രമാണ് ദേവനന്ദയെ കാണാതായപ്പോള്‍ വീട്ടിലുണ്ടായിരുന്നത്. മകനെ അകത്ത് മുറിയില്‍ ഉറക്കിക്കിടത്തിയശേഷം ധന്യ തുണി അലക്കാനായി വീടിനുപുറത്തിറങ്ങി. ഇതിനിടയില്‍ അമ്മയുടെ അരികിലെത്തിയ ദേവനന്ദയെ കുഞ്ഞിനെ നോക്കാനായി പറഞ്ഞയച്ചു. തുണി അലക്കി ധന്യ വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ദേവനന്ദയെ കണ്ടില്ല. തുടര്‍ന്ന് വീട്ടില്‍ മുഴുവന്‍ പരിശോധിച്ചെങ്കിലും ഫലമുണ്ടായില്ല. വീടിന്റെ മുന്‍വശത്തെ കതക് തുറന്നിട്ട നിലയിലായിരുന്നു.

തുടര്‍ന്ന് കണ്ണനല്ലൂര്‍ പോലീസില്‍ വിവരമറിയിക്കുകയും പോലീസ് എത്തി തിരിച്ചില്‍ ആരംഭിക്കുകയുമായിരുന്നു. ഫയര്‍ഫോഴ്‌സ്, ഡോഗ് സ്‌കോഡ്, മുങ്ങല്‍ വിദഗ്ധര്‍ തുടങ്ങിയവരടങ്ങിയ സംഘമാണ് പരിശോധനക്ക് നേതൃത്വം നല്‍കിയത്. ദേവനന്ദയെ കണ്ടെത്തുന്നതിനായി പ്രത്യേക അന്വേഷണ സംഘവും രൂപീകരിച്ചിരുന്നു.

---- facebook comment plugin here -----

Latest