Connect with us

National

വോട്ടിനു നോട്ട്; കോണ്‍ഗ്രസ് ആരോപണം തള്ളി അരുണാചല്‍ മുഖ്യമന്ത്രി

Published

|

Last Updated

ന്യൂഡല്‍ഹി: താനുള്‍പ്പെട്ടവരുടെ വാഹന വ്യൂഹത്തില്‍ നിന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ പണം പിടിച്ചെടുത്തതായുള്ള കോണ്‍ഗ്രസ് ആരോപണം തെറ്റാണെന്ന് അരുണാചല്‍ മുഖ്യമന്ത്രി പേമ ഖണ്ഡു. തെറ്റായ കാര്യങ്ങളാണ് കോണ്‍ഗ്രസ് പ്രചരിപ്പിക്കുന്നതെന്നും വോട്ടിന് നോട്ട് നല്‍കുന്ന ശീലമുള്ളത് കോണ്‍ഗ്രസിനാണെന്നും അദ്ദേഹം ആരോപിച്ചു. വിഷയത്തില്‍ തിരഞ്ഞെടുപ്പു കമ്മീഷന്റെ അന്വേഷണം നടക്കട്ടെയെന്നും അപ്പോള്‍ വസ്തുതകള്‍ പുറത്തു വരുമെന്നും പേമ ഖണ്ഡു വ്യക്തമാക്കി.

മുഖ്യമന്ത്രി പേമ ഖണ്ഡു, ഉപ മുഖ്യമന്ത്രി ചോണ മേന്‍, ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ തപീര്‍ ഗാവു എന്നിവരുള്‍പ്പെട്ട വാഹന വ്യൂഹത്തില്‍ നിന്ന് പണം പിടികൂടുന്നതിന്റെ വീഡിയോ ദൃശ്യങ്ങളാണ് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജെവാല ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പുറത്തുവിട്ടത്.

500 രൂപയുടെ കെട്ടുകളായി സൂക്ഷിച്ചിരുന്ന 1.8 കോടി രൂപയാണ് തപീര്‍ ഗാവുവിന്റെ വാഹനത്തില്‍ നിന്ന് പിടികൂടിയതെന്ന് സുര്‍ജെവാല പറഞ്ഞു. നോട്ടിനു പകരം വോട്ട് വാങ്ങാനുള്ള ശ്രമമാണ് ബി ജെ പി നടത്തുന്നത്. അരുണാചലിലെ പസീഘട്ടില്‍ പ്രധാന മന്ത്രി പങ്കെടുത്ത റാലിക്ക് എത്തിയവര്‍ക്ക് നല്‍കുന്നതിനാണ് പണം കൊണ്ടുപോയതെന്നും തപീര്‍ ഗാവു ഇതിനു മുമ്പും പണവുമായി പിടിയിലായിട്ടുണ്ടെന്നും കോണ്‍ഗ്രസ് വക്താവ് പറഞ്ഞിരുന്നു.

Latest