International
ഇംറാൻ ഖാന് സമാധാനത്തിനുള്ള നൊബേൽ വേണമെന്ന് പാക്കിസ്ഥാൻ
ഇസ്‌ലാമാബദ്: പ്രധാനമന്ത്രി ഇംറാന്‍ ഖാനെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരത്തിന് ശിപാര്‍ശ ചെയ്യണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം പാക്കിസ്ഥാന്‍ ദേശീയ അസംബ്ലി സെക്രട്ടേറിയറ്റില്‍. ഇന്ത്യയുമായി നിലനില്‍ക്കുന്ന സംഘര്‍ഷം ലഘൂകരിക്കുന്നതില്‍ ഇംറാന്‍ ഖാന്റെ ഇടപെടല്‍ ചൂണ്ടിക്കാട്ടിയാണ് ഈ ആവശ്യമെന്ന് പാക് റേഡിയോ റിപ്പോര്‍ട്ട് ചെയ്തു. പാക് ഇന്‍ഫര്‍മേഷന്‍ മന്ത്രി ഫവാദ് ചൗധരിയാണ് ഈ ആവശ്യം ഉന്നയിച്ചത്.
ആണവായുധങ്ങള്‍ കൈവശമുള്ള ഇന്ത്യയും പാക്കിസ്ഥാനും യുദ്ധസമാന സാഹചര്യത്തില്‍ നില്‍ക്കുമ്പോള്‍, സ്ഥിതിഗതികള്‍ ശാന്തമാക്കാന്‍ ഇംറാന്റെ ഇടപെടല്‍ ഗുണം ചെയ്തുവെന്നാണ് ചൗധരിയുടെ വിലയിരുത്തല്‍. ജമ്മു കശ്മീരിലെ പുല്‍വാമയില്‍ ജെയ്‌ഷെ മുഹമ്മദ് ഭീരര്‍ നടത്തിയ ഭീകരാക്രമണത്തില്‍ 40 സി ആര്‍ പി എഫ് ജവാന്മാര്‍ കൊല്ലപ്പെട്ട സംഭവത്തിന് തിരിച്ചടിയായി പാക്കിസ്ഥാനിലെ ഭീകരവാദ ക്യാമ്പ് ഇന്ത്യന്‍ വ്യോമസേന തകര്‍ത്തിരുന്നു. ഇതിന് പിന്നാലെയാണ് ഇരു രാജ്യങ്ങളും യുദ്ധസമാന സാഹചര്യത്തിലേക്ക് നീങ്ങിയത്. അതിനിടെ പാക് പോര്‍വിമാനം തുരത്തുന്നതിനിടെ മിഗ് വിമാനം തകര്‍ന്ന് വീണ് ഇന്ത്യന്‍ വൈമാനികന്‍ പാക്കിസ്ഥാന്റെ പിടിയിലായിരുന്നു. പിടിയിലായ ഇന്ത്യയുടെ വിംഗ് കമാന്‍ഡര്‍ അഭിനന്ദനെ വിട്ടയക്കുന്നതിനുള്ള തീരുമാനം പാക് പാര്‍ലിമെന്റില്‍ പ്രഖ്യാപിക്കുകയും യാഥാര്‍ഥ്യമാക്കുകയും ചെയ്തത് പ്രധാനമന്ത്രി ഇംറാന്‍ ഖാനാണ്. ഇക്കാരണങ്ങള്‍ ചൂണ്ടിക്കാട്ടി, അഭിനന്ദന്റെ മോചനം സാധ്യമായതിന് തൊട്ടടുത്ത ദിവസം തന്നെയാണ് ഇംറാന്‍ ഖാന്‍ സമാധാന നൊബേലിന് അര്‍ഹനാണെന്ന് ചൂണ്ടിക്കാട്ടി പാക് ദേശീയ അസംബ്ലി സെക്രട്ടേറിയറ്റില്‍ പ്രമേയം അവതരിപ്പിക്കപ്പെട്ടത്.
ഇന്ത്യന്‍ പെെലറ്റിനെ കെെമാറിയ ശേഷം ഇംറാന്‍ ഖാനെ പുകഴ്ത്തുന്ന കുറിപ്പുകള്‍ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. പിന്നീട് നൊബേല്‍ സമ്മാനം ഖാന് നല്‍കണമെന്ന് ആവശ്യവുമായി ക്യാമ്പയിനുകളും തുടങ്ങി. ഇത് കൂടാതെ ഈ ആവശ്യമുയര്‍ത്തി 2,00,000 പേര്‍ ഒപ്പിട്ട കത്തും തയ്യാറാക്കിയിട്ടുണ്ട്. ഇന്ത്യ-പാക് ബന്ധം വഷളായ സാഹചര്യത്തില്‍ സമാധാനം സ്ഥാപിക്കാനുള്ള നടപടികളാണ് ഇംറാന്‍ ഖാന്‍ സ്വീകരിച്ചതെന്നാണ് പാക് പ്രധാനമന്ത്രിയെ അനുകൂലിക്കുന്നവരുടെ വാദം.
അതേമയം, സമാധാനത്തിന് വലിയ നടപടി എന്ന നിലയിലാണ് അഭിനന്ദന്റെ വിട്ടയക്കലിനെ പാക്കിസ്ഥാന്‍ വിശേഷിപ്പിക്കുന്നതെങ്കിലും ഇന്ത്യന്‍ അതിര്‍ത്തിയില്‍ സൈനിക ആക്രമണം തുടരുകയാണ്.