Connect with us

Kerala

ന്യൂനപക്ഷ അവകാശങ്ങള്‍ നേടിയെടുക്കാന്‍ യോജിച്ചുള്ള മുന്നേറ്റം വേണം: കാന്തപുരം

Published

|

Last Updated

കോഴിക്കോട്: ന്യൂനപക്ഷ അവകാശങ്ങള്‍ നേടിയെടുക്കാന്‍ യോജിച്ചുള്ള മുന്നേറ്റം അനിവാര്യമാണെന്ന് കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന പ്രസിഡന്റ് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. മുസ്‌ലിം ജനവിഭാഗങ്ങളുമായി ബന്ധപ്പെട്ട പൊതുപ്രശ്‌നങ്ങളില്‍ ക്രിയാത്മക പരിഹാര മാര്‍ഗങ്ങള്‍ക്ക് മുസ്‌ലിം ജമാഅത്ത് മുന്‍കൈയെടുക്കും. ഇതാനായുള്ള കൂട്ടായ്മകളില്‍ കക്ഷിരാഷ്ട്രീയം പ്രതിസന്ധിയായി വരരുതെന്നും അദ്ദേഹം പറഞ്ഞു. വിദേശ വനിതയുടെ കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ ധ്രുതഗതിയില്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന കേരള പോലീസിനെ അദ്ദേഹം അഭിനന്ദിച്ചു. സംസ്ഥാന സര്‍ക്കാറിന്റെ നല്ല പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം ജാതി മത പരിഗണനയില്ലാതെ പൊതുസമൂഹത്തിന്റെയാകെ പിന്തുണയുണ്ടാകുമെന്നും കാന്തപുരം പറഞ്ഞു. കേരള മുസ്‌ലിം ജമാഅത്ത് ഉമറാ സമ്മേളനത്തില്‍ അധ്യക്ഷ പ്രഭാഷണം നടത്തുകയായിരുന്നു കാന്തപുരം. സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.

ന്യൂനപക്ഷങ്ങളും പ്രത്യേകിച്ച് മുസ്‌ലിംകളും നേരിടുന്ന പിന്നാക്കാവസ്ഥ പൂര്‍ണതോതില്‍ പരിഹരിക്കാന്‍ ഇനിയുമായിട്ടില്ല. വിവിധ കമ്മീഷന്‍ കണ്ടെത്തലുകളും അവര്‍ നല്‍കിയ ശിപാര്‍ശകളും നടപ്പാക്കുന്ന കാര്യത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കണം. ഭരണകൂടങ്ങള്‍ക്ക് മുന്നില്‍ ഇക്കാര്യം ബോധ്യപ്പെടുത്തി ഫലപ്രദമായ പരിഹാരത്തിന് കേരള മുസ്‌ലിം ജമാഅത്ത് നേതൃത്വം നല്‍കും. ഇക്കാര്യത്തില്‍ മുസ്‌ലിം ജനവിഭാഗങ്ങള്‍ ഒരുമിച്ച് നില്‍ക്കണം.
സമഗ്ര പുരോഗതിയും ക്ഷേമവും ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളെയെല്ലാം പിന്തുണക്കും. ബഹുസ്വരസമൂഹത്തില്‍ മുസ്‌ലിംകളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം ഗൗരവത്തോടെ കാണുന്നു. ഇതിനെതിരെ ദേശീയതലത്തില്‍ ചര്‍ച്ചകളും പ്രചാരണങ്ങളും സംഘടിപ്പിക്കും. നാടിന്റെ എല്ലാ നന്മകളും ഇല്ലാതാക്കുന്ന വര്‍ഗീയതയെ ചെറുത്ത് തോല്‍പ്പിക്കണം. രാജ്യത്തിന്റെ നിലനില്‍പ്പ് തന്നെ അപകടത്തിലാക്കും വിധം വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കാനുള്ള നീക്കത്തിനെതിരെ പൊതുസമൂഹം ജാഗ്രത പുലര്‍ത്തണം. തീവ്രവാദം, രാജ്യദ്രോഹ പ്രവണതകള്‍ എന്നിവക്കെതിരെ ജനകീയ സഭകള്‍ വിളിച്ചുചേര്‍ത്ത് ബോധവത്കരണം നടത്തും.

ദളിത്, ന്യൂനപക്ഷ വിഭാഗങ്ങളുടെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ എല്ലാ സംസ്ഥാനങ്ങളിലും ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ ആരംഭിക്കും. വിദ്യാഭ്യാസ പാക്കേജുകള്‍, പുനരധിവാസ, ദുരിതാശ്വാസ പദ്ധതികള്‍ എന്നീ രംഗങ്ങളിലും ശ്രദ്ധകേന്ദ്രീകരിക്കും. മഹല്ല് ജമാഅത്തുകളിലും ഗ്രാമീണ മേഖലകളിലും കേന്ദ്രീകരിക്കുന്ന മുസ്‌ലിം കുടുംബങ്ങളെക്കുറിച്ച് സര്‍വേ നടത്തി വിദ്യാഭ്യാസം, ജീവിത സുരക്ഷിതത്വം എന്നിവ ഉറപ്പ് വരുത്താനുള്ള ഇടപെടലുകള്‍ നടത്തും. ഇതിനായി മഹല്ല് മാര്‍ഗരേഖ നടപ്പാക്കും. ഈ ലക്ഷ്യങ്ങള്‍ക്കായി രാഷ്ട്രീയത്തിനും വിഭാഗീയതക്കും അതീതമായി മഹല്ല് നേതൃത്വങ്ങളെ സജ്ജരാക്കും.
സമുദായ ശാക്തീകരണത്തിന് പണ്ഡിത നേതൃത്വത്തിനൊപ്പം പൗരപ്രമുഖരെ കൂടി ചേര്‍ത്ത് നിര്‍ത്തുകയാണ് ലക്ഷ്യം. അവശ ജനവിഭാഗങ്ങള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ പുനരധിവാസത്തിനും വിദ്യാഭ്യാസത്തിനും അവസരം നല്‍കുമെന്നും കാന്തപുരം പറഞ്ഞു.

ജസ്റ്റിസ് സി കെ അബ്ദുര്‍റഹീം മുഖ്യാതിഥിയായിരുന്നു. സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി മലേഷ്യ പ്രാര്‍ഥന നടത്തി. പി ടി എ റഹീം എം എല്‍ എ, എ പ്രദീപ്കുമാര്‍ എം എല്‍ എ, സയ്യിദ് അലി ബാഫഖി തങ്ങള്‍, എ പി അബ്ദുല്‍ കരീം ഹാജി, ഡോ. ഹുസൈന്‍, ഫ്‌ളോറ ഹസന്‍ഹാജി, ഡോ. മന്‍സൂര്‍ ഹാജി ചെന്നൈ, അപ്പോളൊ മൂസ ഹാജി പ്രസംഗിച്ചു.

 

Latest